സ്വപ്നയ്ക്ക് എതിരെ എടുത്ത കേസ് നിലനിൽക്കുമോ? നിയമവൃത്തങ്ങളിൽ ആശയക്കുഴപ്പം

Published : Jun 09, 2022, 01:00 PM IST
സ്വപ്നയ്ക്ക് എതിരെ എടുത്ത കേസ് നിലനിൽക്കുമോ? നിയമവൃത്തങ്ങളിൽ ആശയക്കുഴപ്പം

Synopsis

കോടതിയിൽ കൊടുത്ത മൊഴിയാണ് മാധ്യമങ്ങള്‍ക്ക് മുന്നിലും സ്വപ്ന ആവർത്തിച്ചത്. കോടതിയുടെ പരിഗണനയിലിരിക്കയുള്ള മൊഴിയിൽ എങ്ങനെ കേസെടുക്കാവുമെന്ന സംശയവും ബാക്കി. 

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിൽ വിവാദം കത്തി നിൽക്കേ ഗൂഡാലോചന കേസിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കെ ടി ജലീലിന്‍റെ പരാതിയിൽ കന്‍റോൺമെന്‍റ് പൊലീസ് എടുത്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. അതേസമയം സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ രഹസ്യമൊഴി മാധ്യമങ്ങൾക്ക് മുന്നിൽ ആവർത്തിച്ചതിൽ എടുത്ത കേസ് നിൽനിൽക്കുമോ എന്ന ആശങ്ക സേനക്കുള്ളിൽ തന്നെയുണ്ട്.

Read More: സ്വപ്നയെ പരിചയമുണ്ട്, പക്ഷേ ഭീഷണിപ്പെടുത്തിയിട്ടില്ല; ആരോപണവിധേയനായ ഷാജി കിരൺ

സ്വപ്നയുടെ നീക്കങ്ങളെ കുറിച്ച് പി സി ജോർജും സരിതയും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ നേരത്തേ വിവിധ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. എന്നാൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് നിയമപരമായി നിലനിൽക്കുമോ എന്ന സംശയമുണ്ട്. ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കുമെതിരെ ആരോപണങ്ങള്‍ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. ആരോപണങ്ങള്‍ക്ക് പിന്നാലെ പ്രതിപക്ഷ സംഘടനകള്‍ സമരവും നടത്തും. അത് സാധാരണമാണ്. അത്തരം സമരങ്ങള്‍ക്ക് പിന്നിൽ ഗൂഢാലോചനയും കലാപ ആഹ്വാനവും ഉന്നയിച്ച് കേസെടുക്കുന്നത് നിലനിൽക്കുമോ എന്നാണ് സേനയിലെ തന്നെ ചില ഉദ്യോഗസ്ഥരുടെ സംശയം.   

Read More: 'മുഖ്യമന്ത്രിക്ക് വേണ്ടി ഷാജി കിരൺ എന്നയാൾ വന്ന് കണ്ടു, ഭീഷണിപ്പെടുത്തി..', ഹർജിയിൽ സ്വപ്ന

കോടതിയിൽ കൊടുത്ത മൊഴിയാണ് മാധ്യമങ്ങള്‍ക്ക് മുന്നിലും സ്വപ്ന ആവർത്തിച്ചത്. കോടതിയുടെ പരിഗണനയിലിരിക്കയുള്ള മൊഴിയിൽ എങ്ങനെ കേസെടുക്കാവുമെന്ന സംശയവും ബാക്കി. നോട്ടീസ് പോലും നൽകാതെ ലൈഫ് മിഷൻ അഴിമതിക്കേസിലെ സരിത്തിനെ കസ്റ്റഡിലെടുത്ത് ഫോണ്‍ പിടിച്ചെടുത്ത വിജിലൻസ് പക്ഷേ പിന്നോട്ടു പോകുന്നില്ല. ഈ ഫോണ്‍ തിരുവനന്തപുരത്ത് ഫൊറൻസിക് പരിശോധനക്ക് ഹാജരാക്കും. ലൈഫ് കേസിലെ വിശദാംശങ്ങളെടുക്കാനെന്നാണ് വിജിലൻസ് വിശദീകരണം. ലൈഫ് കേസ് കാലത്ത് ഉപയോഗിച്ച ഫോണല്ല ഇതെന്ന് സരിത്ത് ഇന്നലെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അഴിമതി കേസിന്‍റെ അന്വേഷണത്തിലൂടെ ഇപ്പോഴുന്നയിച്ചിരിക്കുന്ന ഈ ആരോപണങ്ങൾക്ക് പിന്നിൽ സ്വപ്നക്കു പിന്തുണയുമായി ആരെന്ന് കണ്ടെത്തുകയാണ് ഫോണ്‍ പരിശോധനയിലൂടെ സർക്കാർ ലക്ഷ്യം.

Read More: വിജിലൻസ് പിടിച്ചെടുത്ത സരിത്തിന്റെ ഫോണിൽ എന്ത്? ഫോറൻസിക് പരിശോധനക്ക് അയക്കും

സ്വപ്നയുടെ വെളിപ്പെടുത്തൽ ഉണ്ടാക്കിയ ഞെട്ടൽ മാറും മുമ്പാണ് വേഗത്തിൽ സർക്കാർ തിരിച്ചടിച്ചത്. മുഖ്യമന്ത്രിയും ഡിജിപിയും ക്രമസമാധാനാചുമതലയുള്ള എഡിജിപിയും തമ്മിൽ ഇന്നലെ രാവിലെ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് നാടകീയ നീക്കങ്ങൾ തുടങ്ങിയത്. പിന്നാലെ കെ ടി ജലീൽ കന്‍റോൺമെന്‍റ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. സ്വപ്നയും പി സി ജോർജും ചേർന്ന് ഗൂഡാലോചന നടത്തി, കലാപം ഉണ്ടാക്കാൻ ശ്രമിച്ചു എന്നായിരുന്നു പരാതി. ആദ്യം പരാതിയിൽ കേസെടുക്കാൻ കഴിയുമോ എന്ന് പൊലീസ് സംശയിച്ചു. പിന്നീട് നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് 120 ബി, 153 വകുപ്പുകൾ പ്രകാരം കേസ് എടുത്തിരിക്കുന്നത്. 

പൊലീസ് കേസിനൊപ്പമുള്ളതായിരുന്നു സരിത്തിനെ ഇന്നലെ വിജിലൻസ് നാടകീയമായി പാലക്കാട്ട് കസ്റ്റഡിയിലെടുത്തത്. വർഷങ്ങളായി ഇഴഞ്ഞുനീങ്ങിയ കേസിലായിരുന്നു അസാധാരണ നടപടിയിലൂടെയുള്ള കസ്റ്റഡി. ലൈഫ് മിഷൻ കേസിൽ സരിത്തിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ലൈഫിൽ സിബിഐ അന്വേഷണത്തിന് തടയിടാനും ആദ്യം സർക്കാർ ഇറക്കിയത് വിജിലൻസിനെ തന്നെയായിരുന്നു. 

സിബിഐ വരും മുമ്പ് ലൈഫിലെ ഫയലുകൾ വിജിലൻസ് കൊണ്ടുപോയത് അന്വേഷണം അട്ടിമറിക്കാനാണെന്ന ആക്ഷേപം ഉയർന്നിരുന്നു. ലൈഫ് കേസിൽ പ്രതിയായ ശിവശങ്കറിനെ നേരത്തെ വിജിലൻസ് ചോദ്യം ചെയ്തതാണെങ്കിലും അന്വേഷണം പൂർത്തിയാക്കിയിരുന്നില്ല. ഇതിനിടെയാണ് ദേശീയ അന്വേഷണ ഏജൻസികൾക്കെതിരെ അന്വേഷണം നടത്തുന്ന ജസ്റ്റിസ് വികെ മോഹൻ കമ്മീഷന്‍റെ കാലാവധി ഇന്നലെ ചേർന്ന മന്ത്രിസഭായോഗം ആറുമാസത്തേക്ക് നീട്ടിയത്. സ്വപ്നയുടെ വെളിപ്പെടുത്തലിൽ കാര്യമില്ലെങ്കിൽ, സർക്കാറിന് ഒളിക്കാനില്ലെങ്കിൽ എന്തിനാണ് വിജിലൻസിനെ പഴയ കേസിൽ ഇറക്കുന്നതെന്നാണ് ചോദ്യം. അതേ സമയം സരിത്തിന്‍റെ ചോദ്യം ചെയ്യലും സ്വപ്നയുടെ വെളിപ്പെടുത്തലുമായി ബന്ധമില്ലെന്നാണ് വിജിലൻസ് വിശദീകരണം. 

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K