
തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ യൂത്ത്കോണ്‍ഗ്രസ് പ്രവർത്തകർ വധിക്കാൻ ശ്രമിച്ചുവെന്ന കേസിന് കേന്ദ്രത്തിൻെറ വെട്ട്. സിവിൽ ഏവിയേഷൻ വകുപ്പ് ചുമത്തി പ്രോസിക്യൂഷൻ അനുമതി ചോദിച്ച റിപ്പോർട്ടിന് കേന്ദ്രം അനുമതി നിഷേധിച്ചു. വിമാന സുരക്ഷാ നിയമം ഈ കേസിൽ നിലനിൽക്കില്ലെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനത്തെ അറിയിച്ചു. മുൻ എംഎൽഎ ശബരിനാഥൻ ഉള്‍പ്പെടെ നാല് കോണ്‍ഗ്രസ് പ്രവർത്തകരാണ് കേസിലെ പ്രതികള്‍.
കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തിറങ്ങിയ ഇൻഡിഗോ 6 ഇ- 7407 ഉളളിൽ വച്ച് മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. 2022 ജൂൺ 13ന് ആണ് സംഭവം. ഫർസീൻ മജീദ്, ആർകെ നവീൻകുമാർ, സുനിത് നാരായണൻ എന്നീ യൂത്ത് കോൺ്ഗ്രസുകാർക്കെതിരെയാണ് കേസെടുത്തത്. ഗൂഡാലോചനയിൽ അന്നത്തെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡൻറയാിരുന്ന കെഎസ് ശബരിനാഥനെയും പ്രതിചേർത്തു. യൂത്ത് കോണ്‍ഗ്രസുകാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ വിമാനത്തിലെ പ്രതിഷേധം ആഹ്വാനം ചെയ്തുവെന്നായിരുന്നു കുറ്റം. മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രവർത്തർ പാഞ്ഞടുത്തെന്നായിരുന്നു പൊലിസ് റിപ്പോർട്ട്. വധശ്രമത്തിന് പുറമേ വ്യോമയാന നിയമത്തിലെ വകുപ്പും ചുമത്തി. വിമാനത്തിൽ വച്ച് യാത്രക്കാരെനെ അപകടപ്പെടുത്താൻ ശ്രമിച്ചതും വിമാനത്തില്‍ കേടുപാടുണ്ടാക്കിയതുമായ വകുപ്പുകളാണ് ചുമത്തിയത്.
പ്രത്യേകസംഘം അന്വേഷണം നടത്തിയാണ് പ്രോസിക്യൂഷൻ അനുമതിക്കായി കുറ്റപത്രം സർക്കാരിന് നൽകിയത്. വ്യോമയാന നിയമമുള്ളതിനാൽ പ്രോസിക്യൂഷൻ അനുമതിക്കായി സംസ്ഥാനം കേന്ദ്രത്തിന് റിപ്പോർട്ട് കൈമാറി. കേന്ദ്രാനുമതി ലഭിക്കാത്തിനാൽ മൂന്നു വർഷമായി മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ കുറ്റപത്രം സമർപ്പിക്കാൻ പൊലീസിന് കഴിഞ്ഞില്ല. അനുമതിക്കായി നിരവധി പ്രാവശ്യം സംസ്ഥാന കത്തു നൽകി. ഒടുവിൽ രണ്ടാഴ്ച മുമ്പ് അനുമതി നിഷേധിച്ച് കേന്ദ്രം മറുപടി നൽകി. വ്യോമയാന നിയമം നിലനിൽക്കില്ലെന്നാണ് കേന്ദ്രത്തിൻെറ മറുപടി. ഇനി എന്തു ചെയ്യണമെന്ന കാര്യത്തിൽ സംസഥാന പൊലീസ് മേധവിയുടെ അഭിപ്രായം ആഭ്യന്തര സെക്രട്ടറി ചോദിച്ചിരിക്കുകയാണ്.
വ്യോമയാന നിയമം നിലനിലനിക്കില്ലെന്ന് പൊലീസിന് നിയമവൃത്തങ്ങളിൽ നിന്നും ഉപദേശം ലഭിച്ചതായിരുന്നു. പക്ഷെ യൂത്ത് കോണ്‍ഗ്രസുകാർക്കെതിരെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തുന്നതിനായിട്ടാണ് ഈ നിയമം കൂടി അന്വേഷണ ഉദ്യോഗസ്ഥൻ ചുമത്തിയത്. വ്യോമയാന വകുപ്പ് ഒഴിവാക്കി വധശ്രമം ചുമത്തി കോടതിയിൽ കുറ്റപത്രം നൽകാനാകും പൊലീസിൻെറ ഇനിയുള്ള നീക്കം. വിമാനത്തിനുള്ളിൽ വച്ച് മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന ഇപി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്സമൽ സ്റ്റാഫ് അംഗങ്ങളും മർദ്ദിച്ചതായി യൂത്ത് കോണ്‍ഗ്രസുകാരും കോടതിയിൽ പരാതി നൽകിയിരുന്നു. കോടതി നിർദ്ദേശ പ്രകാരം ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തെങ്കിലും മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള ശ്രമമാണ് നടത്തിയെന്ന് പറഞ്ഞ് പൊലീസ് ഈ കേസ് അവസാനിപ്പിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam