
ദില്ലി: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ ജാതി അധിക്ഷേപം നേരിട്ടുവെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ പരാതിയിൽ പ്രതിഷേധം ശക്തം. സംഭവത്തില്‍ രാജ്യവ്യാപകമായി ഇന്ന് വൈകീട്ട് ജില്ലാ കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് പ്രതിഷേധിക്കും. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് മാപ്പ് പറയണമെന്നാണ് ആവശ്യമെന്ന് എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു. അതേസമയം, ഖര്‍ഗെയുടെ പരാതി ബിജെപിയും പരിശോധിക്കുന്നു. ആരോപണം നേരിടുന്ന ശ്രീരാമസേനയുമായി ബന്ധമില്ലെന്നാണ് ഉത്തരാഖണ്ഡ് ബിജെപിയുടെ നിലപാട്.
ശ്രീരാം സേന എന്ന തീവ്ര ഹിന്ദു നിലപാടുള്ള സംഘടനയാണ് ഖര്‍ഗെ പ്രസംഗിച്ച വേദിയില്‍ ശുദ്ധീകരണം നടത്തിയത്. സാംസ്ക്കാരിക, ആധ്യാത്മിക പരിപാടികള്‍ക്കേ വേദി ഉപയോഗിക്കാറുള്ളൂവെന്നും, രാഷ്ട്രീയ പരിപാടി നടത്തിയതുകൊണ്ടാണ് ശുദ്ധീകരിച്ചതെന്നുമാണ് സംഘടനയുടെ നിലപാട്. വര്‍ഷകാല സമ്മേളനത്തിന്‍റെ അവസാന ദിനം പാര്‍ലമെന്‍റിനെ പ്രക്ഷുബ്ധമാക്കുന്നതായിരുന്നു ഖര്‍ഗെയുടെ പരാതി. ദളിതനായതുകൊണ്ടാണ് അപമാനം നേരിടേണ്ടി വന്നതെന്നും, രാജ്യത്ത് തൊട്ടുകൂടായ്മ ഇപ്പോഴും തുടരുകയാണെന്നും ഖര്‍ഗെ രൂക്ഷമായി വിമര്‍ശിച്ചു. അപമാനഭാരം താങ്ങാനാവുന്നില്ലെന്ന് വിലപിക്കും പോലെയാണ് ഖര്‍ഗെ രാജ്യസഭയില്‍ ഹല്‍ദ്വാനിയില്‍ നടന്ന സംഭവം വിശദീകരിച്ചത്. കഴിഞ്ഞ ശനിയാഴ്ച കോണ്‍ഗ്രസ് റാലിയില്‍ പങ്കെടുത്ത് മടങ്ങിയതിന് ശേഷം ബി ജെ പി - സംഘപരിവാർ പ്രവര്‍ത്തകര്‍ വേദി ശുദ്ധീകരിച്ചെന്നാണ് ഖര്‍ഗെ പരാതിപ്പെട്ടത്. ദളിതനായതുകൊണ്ടാണ് വിവേചനം നേരിട്ടതെന്നും, രാജ്യത്ത് തൊട്ടു കൂടായ്മ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും ഖര്‍ഗെ ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam