ആലപ്പുഴയിലെ കൊവിഡ് വ്യാപനത്തിൽ ആശങ്കയറിയിച്ച് കേന്ദ്രസര്‍ക്കാര്‍

By Web TeamFirst Published Feb 21, 2021, 3:34 PM IST
Highlights

കൊവിഡിൻറെ രണ്ടാം തരംഗത്തിൽ വലിയ ആശങ്കയാണ് കേന്ദ്രം അറിയിക്കുന്നത്. തുടർച്ചയായി ആറാം ദിവസവും പ്രതിദിന കേസുകൾ കൂടി.

ദില്ലി: ആലപ്പുഴ ജില്ലയിലെ കൊവിഡ് വ്യാപനത്തിൽ ആശങ്ക അറിയിച്ച് കേന്ദ്രം. കൊവിഡ് സ്ഥിരീകരണത്തിൽ ആർടിപിസിആർ ടെസ്റ്റ് നിർബന്ധമാക്കാനും കേന്ദ്രം നിർദേശിച്ചു. ദേശീയ ശരാശരിയെക്കാൾ കൂടുതൽ പോസിറ്റിവിറ്റ് നിരക്കുള്ള അഞ്ച് സംസ്ഥാനങ്ങൾക്കുള്ള ജാഗ്രതാ നിർദേശം കേന്ദ്രം ആവർത്തിച്ചു.

കൊവിഡിൻ്റെ രണ്ടാം തരംഗത്തിൽ വലിയ ആശങ്കയാണ് കേന്ദ്രം അറിയിക്കുന്നത്. തുടർച്ചയായി ആറാം ദിവസവും പ്രതിദിന കേസുകൾ കൂടി. കേരളത്തിൽ ഒരാഴ്ച്ചയിൽ ശരാശരി 34000 മുതൽ 42000 വരെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുവെന്നാണ് കേന്ദ്രത്തിൻറെ കണക്ക്. ഒരാഴ്ച്ചയിൽ 10.7 പോസിറ്റിവിറ്റി നിരക്ക് കാണിക്കുന്ന ആലപ്പുഴയിൽ കൂടുതൽ ശ്രദ്ധ ആവശ്യമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. 

അതേസമയം പ്രതിദിന കൊവിഡ് മുക്തിയിൽ കേരളമാണ് ഒന്നാമത്. രാജ്യത്തെ ആകെ കൊവിഡ് കേസുകളിൽ 74 ശതമാനവും കേരള്തതിലും മഹാരാഷ്ട്രയിലുമാണ് ഉള്ളത്.  ഛത്തിസ്ഗഡ്, ജമ്മു കശ്മീർ, മധ്യപ്രദേശ് എന്നിവിടങ്ങളിലും ഒരാഴ്ച്ചയ്ക്കിടെ കേസുകൾ കൂടി. കൊവിഡ് വ്യാപന രൂക്ഷമായ സംസ്ഥാനങ്ങളിൽ നടപ്പിലാക്കേണ്ട അഞ്ച് നിർദേശങ്ങളും കേന്ദ്രം മുന്നോട്ട് വെച്ചു  ഇനി മുതൽ കൊവിഡ് സ്ഥിരീകണത്തിന് ആർടിപിസിആർ ടെസ്റ്റ് നിർബന്ധമാണ്.  

റാപിഡ് ആൻറിജൻ ടെസ്റ്റിൽ നെഗറ്റീവ് ആയവരെയും ആർടിപിസിആറിന് വിധേയമാക്കണം. ഇതിനു പുറമെ  പരിശോധനകളുടെ എണ്ണം കൂട്ടാനും, കണ്ടെയ്ൻമെൻറ് സോണുകൾ വർധിപ്പിച്ച് നിയന്ത്രണങ്ങൾ കർശനമാക്കാനും കേന്ദ്രം നിർദേശിച്ചു,  കൊവിഡ് വകഭേദങ്ങൾ തുടർച്ചയായി നിരീക്ഷിക്കമം. മരണനിരക്ക് കൂടിയ ഇടങ്ങളിൽ കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും കേന്ദ്രം നിർദേശിച്ചു.

രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ  കൂടുതൽ നിയന്ത്രണങ്ങൾ കേന്ദ്രം ഏർപ്പെടുത്തിയേക്കും. ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനം എടുക്കാമെന്നാണ് കേന്ദ്ര നിലപാടെങ്കിലും രോഗവ്യാപനം തീവ്രമാകുന്നത് കേന്ദ്രത്തെ ആശങ്കയിലാക്കുന്നുണ്ട്

click me!