ലൈഫ് മിഷൻ പദ്ധതിക്ക് റെഡ് ക്രസന്‍റ് ഇടപെടൽ, കേരളത്തെ രേഖാമൂലം അതൃപ്തി അറിയിക്കുമെന്ന് കേന്ദ്രം

By Web TeamFirst Published Aug 22, 2020, 1:38 PM IST
Highlights

റെഡ് ക്രസന്‍റ്  ഉദ്യോഗസ്ഥരുടെ കേരളത്തിലേക്കുള്ള യാത്ര ഉൾപ്പടെ കേന്ദ്രം പരിശോധിക്കുന്നതായാണ് സൂചന. പണ സ്രോതസ്സ് എൻഐഎ അന്വേഷണത്തിൻറെ ഭാഗമാക്കിയേക്കുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. 

ദില്ലി: ലൈഫ് മിഷൻ പദ്ധതിക്ക് യുഎഇ റെഡ് ക്രസന്‍റ്  സഹായം സ്വീകരിച്ചതിൽ കേരളത്തെ കേന്ദ്രം രേഖാമൂലം അതൃപ്തി അറിയിക്കും. റെഡ് ക്രസന്‍റ്  ഉദ്യോഗസ്ഥരുടെ കേരളത്തിലേക്കുള്ള യാത്ര ഉൾപ്പടെ കേന്ദ്രം പരിശോധിക്കുന്നതായാണ് സൂചന. പണ സ്രോതസ്സ് എൻഐഎ അന്വേഷണത്തിൻറെ ഭാഗമാക്കിയേക്കുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. 

ലൈഫ് മിഷൻ പദ്ധതിക്ക് 20 കോടി രൂപ റെഡ് ക്രസന്‍റിൽ നിന്ന് വാങ്ങാൻ അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്രം ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇടപാടിലെ കമ്മീഷനെക്കുറിച്ചുള്ള വിവരം പുറത്തുവന്നതോടെയാണ് വിദേശകാര്യമന്ത്രാലയം ഇക്കാര്യം പരിശോധിച്ചത്. വിദേശ സർക്കാരുകളിൽ നിന്നോ സംഘടനകളിൽ നിന്നോ ധനസഹായം സർക്കാർ സ്വീകരിക്കുമ്പോൾ കേന്ദ്ര അനുമതി അനിവാര്യമെന്നും ഉന്നതവൃത്തങ്ങൾ പറഞ്ഞു. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സന്നദ്ധ സംഘടനകളുടെ സഹായം സ്വീകരിക്കാം. എന്നാൽ മറ്റു പദ്ധതികളുമായി
സഹകരിക്കുമ്പോൾ കേന്ദ്രം അറിഞ്ഞിരിക്കണം. റെഡ്ക്രസൻറിന് ഇന്ത്യയിലെ പ്രവർത്തനത്തിന് അനുമതി ഇല്ല എന്നാണ് പ്രാഥമിക വിലയിരുത്തൽ. ഒപ്പം കരാർ ഒപ്പിടാൻ വന്ന ഉദ്യോഗസ്ഥരുടെ യാത്രാ രേഖകളും വിലയിരുത്തും. സർക്കാരുമായി ഔദ്യോഗിക ഇടപാടുണ്ടാവും എന്നത് വിസ അപേക്ഷയിൽ പറഞ്ഞിരുന്നോ എന്ന് പരിശോധിക്കും. 

ചട്ട ലംഘനം നടത്തിയത് സംസ്ഥാന സർക്കാരാണ്. ഇക്കാര്യത്തിൽ അതൃപ്തി അറിയിക്കുന്നതിന് അപ്പുറം എന്ത് നടപടി സ്വീകരിക്കാം എന്ന്
വ്യക്തമല്ല. അതേ സമയം വിദേശത്ത് നിന്ന് സംഭാവന സ്വീകരിക്കാനുള്ള ചട്ടം ലംഘിച്ചു എന്ന് വന്നാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി ആലോചിക്കാനാകും. എൻഐഎയും ഇഡിയും നടത്തുന്ന അന്വേഷണത്തിൻറെ ഭാഗമായി ഇതിനെ മാറ്റാനുള്ള സാധ്യതയും ആരായുന്നുണ്ട്. 

click me!