
കൊച്ചി: കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനുള്ള സുപ്രധാന ബൈപ്പാസ് പദ്ധതിക്ക് കേന്ദ്ര സർക്കാരിൻ്റെ പച്ചക്കൊടി. അങ്കമാലി - അരൂർ കൊച്ചി ദേശീയപാത 544 ബൈപ്പാസ് പദ്ധതിക്കാണ് കേന്ദ്രം അനുമതി നൽകിയത്. നേരത്തെ അങ്കമാലിയിൽനിന്ന് കുണ്ടന്നൂർ വരെ നിശ്ചയിച്ചിരുന്ന പദ്ധതിയാണ് ഇപ്പോൾ അരൂരിലേക്ക് വരെ നീട്ടിയത്. പുതിയ ദേശീയപാത നിർമ്മാണത്തിനായി 3എ നോട്ടിഫിക്കേഷൻ ഉടൻ പുറപ്പെടുവിക്കും.
അങ്കമാലി മുതൽ കുണ്ടന്നൂർ വരെ നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്ന കൊച്ചി ബൈപ്പാസ് പദ്ധതിക്കാണ് അങ്കമാലിയിൽനിന്ന് ആരംഭിച്ച് അരൂരിൽ എത്തിച്ചേരുന്ന രീതിയിൽ മാറ്റം വന്നിരിക്കുന്നത്. 50 കിലോമീറ്റർ ദൂരത്തിൽ 70 മീറ്റർ വീതിയിൽ എട്ടുവരിയായി ആദ്യഘട്ടത്തിലും പിന്നീട് പത്തുവരിയായും വികസിപ്പിക്കുന്ന രീതിയിൽ നിർമ്മിക്കാനാണ് കേന്ദ്രാനുമതി ലഭിച്ചിരിക്കുന്നതെന്ന് ചാലക്കുടി എംപി ബെന്നി ബെഹ്നാൻ അറിയിച്ചു.
അങ്കമാലി–കുണ്ടന്നൂർ ബൈപ്പാസ് പദ്ധതി സ്ഥലം ഏറ്റെടുക്കൽ നടപടിക്രമങ്ങൾ മുൻ എൽഡിഎഫ് സർക്കാർ വൈകിപ്പിച്ചതിനെ തുടർന്നാണ് പദ്ധതി പ്രവർത്തനങ്ങൾ സ്തംഭിച്ചതെന്ന് എംപി പറഞ്ഞു. ഇതിനിടയിൽ ട്രാഫിക് സർവേ റിപ്പോർട്ട് കാലഹരണപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ പുനർവിജ്ഞാപനത്തിന് മുന്നോടിയായി പുതിയ ട്രാഫിക് സർവേ പൂർത്തീകരിച്ചിരുന്നു. അഞ്ച് വർഷങ്ങൾക്കു മുൻപ് നടത്തിയ ട്രാഫിക് സർവേയുടെ അടിസ്ഥാനത്തിലാണ് ആറുവരിപ്പാത നിർമ്മാണത്തിന് പ്രാഥമിക നടപടികൾ ആരംഭിച്ചത്. പുതിയ ട്രാഫിക് സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 70 മീറ്റർ വീതിയിൽ ആദ്യഘട്ടത്തിൽ എട്ടുവരിയായും പിന്നീട് പത്തുവരിയായി വികസിപ്പിക്കാവുന്ന രീതിയിൽ 50 കിലോമീറ്റർ ദൂരത്തിൽ അങ്കമാലി – അരൂർ കൊച്ചി ബൈപ്പാസ് റോഡ് യാഥാർഥ്യമാകുകയെന്നും എംപി വ്യക്തമാക്കി.
അങ്കമാലിയിൽനിന്ന് ആരംഭിക്കുന്ന പുതിയ ബൈപ്പാസ് സംസ്ഥാനത്തെ രൂക്ഷമായ ഗതാഗത പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുന്നതിന് അനിവാര്യമാണെന്നതിൻ്റെ അടിസ്ഥാനത്തിൽ പദ്ധതിക്ക് പുനർ അനുമതി നൽകണമെന്ന് നിരന്തരം കേന്ദ്ര ഗതാഗത മന്ത്രിയോടും ഗതാഗത സെക്രട്ടറിയോടും ആവശ്യപ്പെട്ടിരുന്നു. പാർലമെന്റിലും ഈ വിഷയം പലതവണ ഉന്നയിച്ചു. ഇതിന്റെ എല്ലാ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേന്ദ്രാനുമതി യാഥാർത്ഥ്യമായതെന്നും ബെന്നി ബെഹ്നാൻ എംപി കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam