
തിരുവനന്തപുരം : ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്നുവെന്ന് ആരോപിച്ച് ബസ് സറ്റോപ്പിലെ ബെഞ്ച് വെട്ടിപ്പൊളിച്ച സംഭവത്തിൽ പ്രതിഷേധവുമായി തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ (സിഇടി) വിദ്യാർത്ഥികൾ. അടുത്തിരിക്കാൻ വിലക്കുമായെത്തിയവർക്ക് മുന്നിൽ ഒരാൾക്ക് മാത്രം ഇരിക്കാവുന്ന കസേരയിൽ ഒരാൾ മറ്റൊരാളുടെ മടിയിലിരുന്നാണ് പ്രതിഷേധിച്ചത്. സിഇടി കോളേജിന് സമീപത്താണ് സംഭവം നടന്നത്.
ചൊവ്വാഴ്ച വിദ്യാർത്ഥികളെത്തിയപ്പോഴാണ് ബസ് സ്റ്റോപ്പിലെ ഇരിപ്പിടിങ്ങൾ വെട്ടിപ്പൊളിച്ച രീതിയിൽ കണ്ടത്. ആൺ കുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കാതിരിക്കാനാണ് സദാചാരവാദികളുടെ നടപടിയെന്ന് മനസ്സിലാക്കിയ വിദ്യാർത്ഥികളുടെ പ്രതിഷേധം. കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥികളാണ് മടിയിലിരുന്ന് പ്രതിഷേധിച്ചത്. അടുത്തിരിക്കരുതെന്ന് പറഞ്ഞവരോട് മടിയിൽ ഇരിക്കാമല്ലോ എന്ന് ചോദിച്ചുകൊണ്ട് വിദ്യാർത്ഥികൾ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഇതിന്റെ ചിത്രം മുൻ എംഎൽഎ കെ എസ് ശബരീനാഥനടക്കമുള്ളവരും പങ്കുവച്ചിട്ടുണ്ട്. സിഇടി പൂർവ്വവിദ്യാർത്ഥിയാണ് ശബരീനാഥൻ.
ചിത്രം പങ്കുവച്ച കെ എസ് ശബരീനാഥന്റെ ഫേസ്ബുക്ക് പോസ്റ്റ്
CET (തിരുവനന്തപുരം എൻജിനിയറിംഗ് കോളേജ്) പരിസരത്തുള്ള വെയ്റ്റിംഗ് ഷെഡിലെ ബെഞ്ച് ചില സദാചാരവാദികൾ മുറിച്ചു മൂന്നു സീറ്റുകളാക്കി മാറ്റി. വിദ്യാർഥികൾ, ആൺകുട്ടികളും പെൺകുട്ടികളും കൂട്ടംകൂടി ഇരിക്കുന്നു എന്നായിരുന്നത്രെ പരാതി!
ഇതിന് മനോഹരമായ ഒരു മറുപടി CET യിലെ മിടുക്കർ നൽകി. അവർ കൂട്ടുകാരെല്ലാവരും ചേർന്നു ഈ സീറ്റുകളിൽ അങ്ങ് ഒത്തുകൂടി….
ഒരു മിന്നലുമടിച്ചില്ല മാനവും ഇടിഞ്ഞില്ല,CETക്കാർക്ക് ഒരു മനസ്സാണ് എന്ന് വീണ്ടും തെളിയിച്ചു.
തൃശൂരിൽ മത്സരയോട്ടത്തിനിടെ മഹിന്ദ്ര ഥാർ ടാക്സിയിൽ ഇടിച്ചു, ഒരാൾ മരിച്ചു; മൂന്ന് പേർക്ക് ഗുരുതര പരിക്ക്
തൃശൂർ: തൃശൂരിൽ മത്സരയോട്ടം നടത്തിയ ആഢംബര വാഹനങ്ങളിലൊന്ന് ടാക്സി കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായ പരിക്കേറ്റു. രാത്രി പത്ത് മണിയോടെയാണ് സംഭവമുണ്ടായത്. ടാക്സി യാത്രക്കാരനായ പാടൂക്കാട് സ്വദേശി രവിശങ്കറാണ് മരിച്ചത്. ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന ഭാര്യയുടെ നില ഗുരുതരമാണ്. ഗുരുവായൂർ സന്ദർശനത്തിന് ശേഷം തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്.
പോട്ടൂരിൽ വെച്ച് മഹിന്ദ്ര ഥാറും ബിഎംഡബ്ല്യൂ കാറും തമ്മിലുള്ള മത്സരയോട്ടത്തിനിടെയാണ് ഥാർ ടാക്സിയിലേക്ക് ഇടിച്ച് കയറിയത്. പരിക്കേറ്റ് ഗുരുതരാവസ്ഥയിലുള്ള മൂന്ന് പേരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മദ്യപസംഘത്തിന്റെ മത്സരയോട്ടമാണ് അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികളായ നാട്ടുകാരുടെ ആരോപണം. ബിഎംഡബ്ല്യൂ കാർ നിർത്താതെ പോയി. ഥാറിൽ ഉണ്ടായിരുന്ന ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. കാറിലുണ്ടായിരുന്ന ഷെറിൻ എന്നയാളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇയാൾക്ക് ഒപ്പം വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ അപകടം നടന്നയുടനെ ഓടി രക്ഷപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam