നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നൊരുക്കങ്ങൾ ആരംഭിച്ചു; ഉന്നതതലയോഗം വിളിച്ച് ടിക്കാറാം മീണ

By Web TeamFirst Published Dec 3, 2020, 4:39 PM IST
Highlights

കോവിഡ് സാഹചര്യത്തിൽ കൂടുതൽ പോളിംഗ് ബൂത്തുകൾ സജ്ജീകരിക്കേണ്ടിവരുമെന്ന് യോഗം വിലയിരുത്തി. 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾക്ക് തുടക്കമിട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. 2021 ആദ്യ പകുതിയിൽ നടക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ടിക്കാറാം മീണ ഉന്നതതലയോഗം വിളിച്ചു.  കൊവിഡ് പശ്ചാത്തലത്തിൽ സുഗമമായി തെരഞ്ഞെടുപ്പ് നടത്താൻ വേണ്ട സജ്ജീകരണങ്ങളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. 

ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ ചർച്ച നടത്തിയത്. പൊതുവിലുള്ള തിരഞ്ഞെടുപ്പ് നടത്തിപ്പിന്റെ ഒരുക്കങ്ങൾക്ക് പുറമേ, കോവിഡ് സാഹചര്യത്തിൽ വരാൻ സാധ്യതയുള്ള വെല്ലുവിളികൾ വിശദമായി ചർച്ച ചെയ്തു. 

കോവിഡ് സാഹചര്യത്തിൽ കൂടുതൽ പോളിംഗ് ബൂത്തുകൾ സജ്ജീകരിക്കേണ്ടിവരുമെന്ന് യോഗം വിലയിരുത്തി. 16,000 ഓളം ഓക്‌സിലറി ബൂത്തുകൾ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഇതിനായി ചെലവ്, മനുഷ്യ വിഭവശേഷി എന്നിവ കൂടുതലായി വേണ്ടിവരും. ഇക്കാര്യങ്ങളിലെ സാധ്യതകളും പ്രായോഗികതകളും യോഗം ചർച്ച ചെയ്തു. 

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആവശ്യമായി വരുന്ന സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും നിലവിലെ സാഹചര്യത്തിൽ വേണ്ടിവരുന്ന അധിക ക്രമീകരണങ്ങളെക്കുറിച്ചും സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അധിക ചെലവുകൾ സംബന്ധിച്ച് ധനകാര്യ അഡീ. ചീഫ് സെക്രട്ടറി വിശദീകരിച്ചു.

തിരഞ്ഞെടുപ്പ് നടത്തിപ്പിന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിൽ സഹായത്തിന് പരിചയസമ്പരായ കൂടുതൽ ഐ.എ.എസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിക്കുമെന്ന് ചീഫ് സെക്രട്ടറി യോഗത്തിൽ അറിയിച്ചു. 

തിരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച അധിക ചെലവുകൾക്ക് സപ്ലിമെൻററി ഫിനാൻസ് ഗ്രാൻറിന് അഭ്യർഥിക്കാൻ യോഗം തീരുമാനിച്ചു. തിരഞ്ഞെടുപ്പ് മികച്ച രീതിയിൽ നടത്താൻ ക്രമീകരണങ്ങൾ ഒരുക്കാനാകുമെന്ന് യോഗം വിലയിരുത്തി. ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ധനകാര്യ അഡീ. ചീഫ് സെക്രട്ടറി ആർ.കെ. സിംഗ്, ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ: രാജൻ എൻ. ഘോബ്രഗഡേ, എ.ഡി.ജി.പി ദർവേശ് സാഹിബ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

click me!