
കോഴിക്കോട്: മോൺസൺ 10 കോടി രൂപ വാങ്ങി പറ്റിച്ചെന്ന് ചെറുവാടി സ്വദേശിയുടെ പരാതി. സംഭവം വിശദീകരിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്ന് ചെറുവാടി സ്വദേശി യാക്കൂബ് പറയുന്നു. ലണ്ടനിൽ ഒരു കിരീടം വിറ്റ വകയിൽ വലിയ തുക കിട്ടാനുണ്ടെന്നും അതിൻ്റെ നടപടി ക്രമങ്ങൾക്കാണ് പത്ത് കോടിയെന്നും വിശ്വസിപ്പിച്ചെന്നാണ് യാക്കൂബ് പറയുന്നത്.
ലണ്ടനിൽ നിന്ന് പണം കിട്ടിയാൽ വലിയ തുക പലിശ രഹിത വായ്പയായി നൽകാമെന്ന് പറഞ്ഞു. അങ്ങനെയാണ് പണം കൊടുത്തത്. ഐ ജി ലക്ഷമണയെ തൻ്റെ മുന്നിൽ നിന്ന് മോൺസൺ നിരന്തരം വിളിക്കാറും സംസാരിക്കാറുമുണ്ടായിരുന്നുവെന്നും യാക്കൂബ് പറയുന്നു. പൊലീസിലെ ഉന്നതോദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും തൻ്റെ മുന്നിൽ വച്ച് നിരവധി തവണ വിളിച്ചിട്ടുണ്ടെന്നാണ് ഇയാളുടെ ആരോപണം.
Read More: മോന്‍സന്‍ മാവുങ്കലിന്‍റെ കേസിലെ ഇടപെടല്‍; ഐജി ലക്ഷ്മണിന് കാരണം കാണിക്കല്‍ നോട്ടീസ്
പുരാവസ്തുവിൽപ്പനയുടെ മറവിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൺസൺ മാവുങ്കലിന്റെ ഉന്നത ബന്ധങ്ങളുടെ തെളിവുകൾ ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടിരുന്നു. ഇതിനിടെയാണ് പുതിയ പരാതിക്കാരൻ രംഗത്തത്തുന്നത്.
നൂറ്റാണ്ടുകൾ പഴക്കമുളള പുരാവസ്തുക്കളുടെ വിൽപ്പനക്കാരൻ എന്നാണ് ഇയാൾ അവകാശപ്പെട്ടിരുന്നത്. ടിപ്പു സുൽത്താന്റെ സിംഹാസനവും ബൈബിളിലെ പഴയനിയമത്തിലെ മോശയുടെ അംശവടിയുമൊക്കെ തന്‍റെ കൈവശമുണ്ടെന്ന് ഇയാൾ അവകാശപ്പെട്ടിരുന്നു. കൊച്ചി കലൂർ ആസാദ് റോഡിലുളള വീട് മ്യൂസിയമാക്കി മാറ്റിയായിരുന്നു തട്ടിപ്പ്. ബ്രൂണൈ സുൽത്താനുമായും യുഇ എ രാജകുടുംബാംഗങ്ങളുമായും പുരാവസ്തുക്കളുടെ വിൽപ്പന നടത്തിയെന്നും ഇടപാടിൽ രണ്ട് ലക്ഷത്തി അറുപത്തീരായിരം കോടി കിട്ടിയെന്നുമായിരുന്നു ഇയാൾ അവകാശപ്പെട്ടിരുന്നത്. ക്രൈംബ്രാഞ്ചിന്റെ പിടിയിലായ ഇയാൾ നിലവിൽ റിമാൻഡിലാണ്.
Read More: ആഡംബര കാറുകളുടെ പേരിൽ മോൻസന്‍ തട്ടിയത് 7 കോടിയോളം: കൊടുത്തത് പ്രളയത്തിൽ കേടായ കാറുകൾ
ടിപ്പുവിന്‍റെ സിംഹാസനവും മോശെയുടെ അംശവടിയുമൊക്കെ ചേർത്തലയിലെ ഒരു ആശാരിയെക്കൊണ്ട് നിർമിച്ചതാണെന്നും വ്യക്തമായി കഴിഞ്ഞു. ഉന്നത വ്യക്തികളുമായുള്ള ബന്ധം കാണിച്ചായിരുന്നു ഇയാൾ പല ഇടപാടുകൾക്കും വഴിയൊരുക്കിയതെന്നതിന് തെളിവുകൾ പുറത്ത് വന്നിട്ടുണ്ട്.
കോടികളുടെ കാറുകളിൽ കറക്കവും സുരക്ഷയ്ക്ക് സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരും ആയി ആഡംബര ജീവിതമായിരുന്നു മോൺസണിന്റേത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam