Asianet News MalayalamAsianet News Malayalam

ആഡംബര കാറുകളുടെ പേരിൽ മോൻസന്‍ തട്ടിയത് 7 കോടിയോളം: കൊടുത്തത് പ്രളയത്തിൽ കേടായ കാറുകൾ

കേസിൽപ്പെടുമെന്നായപ്പോൾ മോൻസൻ രാജേന്ദ്രൻപിളളയ്ക്കെതിരെ പരാതി നൽകി. ഈ പരാതിയിലെ ആരോപണങ്ങൾ വ്യാജമെന്നും പൊലീസ് റിപ്പോർട്ടിലുണ്ട്. 

Monson Mavunkal steal seven crore from sreevalsam rajendran pillai offering luxurious car
Author
Kochi, First Published Sep 27, 2021, 12:33 PM IST

കൊച്ചി: പുരാവസ്തുക്കളുടെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലിനെതിരായ (Monson Mavunkal) കുരുക്ക്  മുറുകുന്നു. ശ്രീവൽസം ഉടമ രാജേന്ദ്രൻ പിളളയെ വഞ്ചിച്ച കേസില്‍ ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് ആലപ്പുഴ എസ്‍പിക്ക് റിപ്പോര്‍ട്ട് നൽകി. മോൻസൻ മാവുങ്കൽ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ജില്ലാ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്. മോൻസന്‍  മാവുങ്കൽ ഏഴുകോടിയോളം രൂപ തട്ടിയെടുത്തെന്നാണ് രാജേന്ദ്രൻ പിളളയുടെ പരാതി. സിനിമക്കാർക്ക് വാടകയ്ക്ക് നൽകാൻ കോടികളുടെ കാർ നൽകാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ വെളളപ്പൊക്കത്തിൽപ്പെട്ട് നശിച്ച കാറുകളാണ് നല്‍കിയത്. കേസിൽ ഉള്‍പ്പെടുമെന്നായപ്പോൾ മോൻസൻ രാജേന്ദ്രൻ പിളളയ്‍ക്കെതിരെ പരാതി നൽകി. ഈ പരാതിയിലെ ആരോപണങ്ങൾ വ്യാജമെന്നും പൊലീസ് റിപ്പോർട്ടിലുണ്ട്. 

അതിനിടെ മോൻസൻ മാവുങ്കലിന്‍റെ സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി ഗുരുതരാരോപണം നേരിടുകയാണ്. 2018 നവംബ‍ർ 22 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് മോന്‍സന്‍റെ കലൂരുളള വീട്ടിൽവെച്ച് കെ സുധാകരന്‍റെ സാന്നിധ്യത്തിൽ 25 ലക്ഷം രൂപ കൈമാറിയെന്നാണ് പരാതിക്കാർ ക്രൈംബ്രാഞ്ചിനെ അറിയിച്ചിരിക്കുന്നത്.  വിദേശത്ത് നിന്നെത്തിയ കോടികൾ കയ്യില്‍ കിട്ടാൻ ദില്ലിയിലെ ഗുപ്ത അസോസിയേറ്റ്സിന് അടിയന്തരമായി 25 ലക്ഷം രൂപ വേണമെന്ന് മോൻസൻ മാവുങ്കൽ ആവശ്യപ്പെട്ടു. സുധാകരന്‍റെ ഇടപെടലിൽ പാർലമെന്‍റിലെ പബ്ളിക് ഫിനാൻസ് കമ്മിറ്റിയെക്കൊണ്ട് ഒപ്പിടുവിച്ച് പണംവിടുവിക്കുമെന്നും സംശയമുണ്ടെങ്കിൽ തന്‍റെ വീട്ടിലേക്ക് വന്നാൽ മതിയെന്നും മോന്‍സന്‍  പരാതിക്കാരെ അറിയിച്ചു. നവംബ‍ർ 22ന് കലൂരിലെ വീട്ടിൽവെച്ച് സുധാകരന്‍റെ സാന്നിധ്യത്തിൽ ദില്ലിലിലെ കാര്യങ്ങൾ സംസാരിച്ചെന്നും ഇതിന് തുടർച്ചയായി 25 ലക്ഷ രൂപ കൈമാറിയെന്നുമാണ് പരാതിയിലുളളത്. കെ സുധാകരൻ എംപി എന്നാണ് ഇവരുടെ പരാതിയിൽ ഉളളതെങ്കിലും 2018 ൽ സംഭവം നടക്കുമ്പോള്‍ സുധാകരൻ എംപിയായിരുന്നില്ല. ഈ പണം കൈമാറ്റവും ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണ പരിധിയിലുണ്ട്.

കെ സുധാകരനും മോൻസൻ മാവുങ്കലുമായുളള ബന്ധം സൂചിപ്പിക്കുന്ന ചിത്രങ്ങളും ഇതിനിടെ പുറത്തുവന്നു. എന്നാൽ പ്രവാസി സംഘടനയുടെ ഭാരവാഹി എന്ന നിലയിലാണ് മോന്‍സനെ പരിചയപ്പെട്ടതെന്ന് സുധാകരനൊപ്പം ചിത്രത്തിലുളള മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ പറഞ്ഞു. മന്ത്രി റോഷി അഗസ്റ്റിൻ, മുൻമന്ത്രി വി എസ് സുനിൽ കുമാർ തുടങ്ങവർക്കൊപ്പമുളള മോൻസന്‍റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും മോന്‍സന് അടുത്ത ബന്ധങ്ങളുണ്ട്. ഈ അടുപ്പമാണ് കോടികളുടെ സാമ്പത്തിക തട്ടിപ്പിന് മോൻസൻ മറയാക്കിയത്. ഉന്നത ബന്ധങ്ങള്‍ തനിക്കെതിരായ കേസ് അട്ടിമറിക്കാനും പ്രതി ഉപയോഗിച്ചു. മോൻസൻ മാവുങ്കലിനെതിരെ ബിസിനസ് ഗ്രൂപ്പ് നൽകിയ ആറ് കോടിയുടെ തട്ടിപ്പ് കേസിൽ അന്വേഷണം ആലപ്പുഴ ക്രൈംബ്രാഞ്ചിന് കൈമാറിയത് റദ്ദാക്കാന്‍ ആവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്തെ എഐജിയ്ക്കായി ഐജി ലക്ഷ്മണ മെയില്‍ അയച്ചു.

പിന്നാലെ അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റ അന്വേഷണം മോൻസൻ മാവുങ്കൽ ആവശ്യപ്പെട്ട ചേർത്തല സിഐയ്ക്ക് നൽകി ഉത്തരവിറക്കി. എന്നാൽ പണം നഷ്ടമായവരുടെ എതിർപ്പും ഇന്‍റലിജൻസ് റിപ്പോർട്ടും പരിഗണിച്ച് ഈ നീക്കം തടയപ്പെട്ടു. ചേർത്തലയിലെ ഈ സിഐ  മോൻസൻ മാവുങ്കലിന്‍റെ മകളുടെ വിവാഹ നിശ്ചയച്ചടങ്ങിൽ പങ്കെടുക്കുന്ന ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്. ക്രൈംബ്രാ‌ഞ്ച് അറസ്റ്റിന് തൊട്ട്  മുൻപായിരുന്നു ഇത്. മുൻ ഡിഐജി എസ് സുരേന്ദ്രന് മോൻസനുമായുള്ള അടുപ്പത്തിന്‍റെ ദൃശ്യങ്ങളും ക്രൈംബ്രാ‌ഞ്ചിന് ലഭിച്ചു. 

'ടിപ്പു സുൽത്താന്‍റെ സിംഹാസനം, മെയ്ഡ് ഇന്‍ ചേര്‍ത്തല'; കോടികളുടെ തട്ടിപ്പ് നടത്തിയ യൂട്യൂബര്‍ പിടിയില്‍
Follow Us:
Download App:
  • android
  • ios