
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശൻ്റെ വർഗീയ പ്രസ്താവനയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ പരാമർശത്തിൽ വെളളപ്പള്ളി വിശദീകരണം നൽകിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പ്രതകിരച്ചത്. മുസ്ലീം സമുദായത്തിനെയല്ല മുസ്ലീം ലീഗിനെതിരെയാണ് വെള്ളാപ്പളിയുടെ പരാമർശമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എഷ്യാനെറ്റ് ന്യൂസ് എഡിറ്റർ സിന്ധു സൂര്യകുമാർ നടത്തിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
മുസ്ലീം ലീഗിനെതിരെ നിരന്തരമായ പരാമർശങ്ങള് വെള്ളാപ്പള്ളി നടേശൻ നടത്തിയിട്ടുണ്ട്. ഇതിന് ശേഷം ആഗോള അയ്യപ്പ സമ്മേളനത്തിൽ വെള്ളാപ്പള്ളിയെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിൽ കയറ്റിയതും ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പ്രൊഡക്ഷൻ കൂട്ടിയാണ് മലപ്പുറത്ത് സീറ്റ് കൂട്ടിയതെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പരാമർശം. ഹിന്ദുക്കൾ പ്രോഡക്ഷൻ കുറച്ചപ്പോൾ ജനസംഖ്യ കുറഞ്ഞെന്നും മുസ്ലീം സമുദായം അപ്പോൾ പ്രൊഡക്ഷൻ കൂട്ടി എന്നുള്ള പ്രസ്താവനകൾ വെള്ളാപ്പള്ളി നടേശൻ നടത്തിയിരുന്നു.
കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ മതേതര കോമഡിയാണ് ലീഗെന്ന പരാമർശവും വെള്ളാപ്പള്ളി നടത്തിയിരുന്നു. യോഗനാദം ലക്കം എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളിയുടെ ഈ വിമർശനം ഉണ്ടായിരുന്നത്. പേരിലും പ്രവൃത്തിയിലും പെരുമാറ്റത്തിലും സംസാരത്തിലും ഘടനയിലും വേഷത്തിൽ പോലും മതം കുത്തി നിറച്ച കക്ഷി കേരളത്തിൽ ഇല്ല. എല്ലാ ജനവിഭാഗങ്ങളുടെയും അവകാശ സംരക്ഷണമല്ല, മുസ്ലിങ്ങളുടെ അവകാശം നേടിയെടുക്കൽ മാത്രമാണ് ലീഗിന്‍റെ ലക്ഷ്യമെന്നും വെള്ളാപ്പള്ളി വിമർശിച്ചിരുന്നു. ഇന്ത്യയുടെ വിഭജനത്തിന് വഴിയൊരുക്കിയ സർവേന്ത്യ മുസ്ലിം ലീഗിൻ്റെ ഇന്ത്യൻ പതിപ്പാണ് ലീഗെന്നും കൂടുതൽ ഡെക്കറേഷൻ വേണ്ടെന്നും ലേഖനത്തിൽ വെള്ളാപ്പള്ളി വിമർശനം ഉന്നയിച്ചിരുന്നു.
അതേസമം വെള്ളാപ്പള്ളിയുടെ മതനിരപേക്ഷ നിലപാടുകൾ അംഗീകരിക്കുമെന്നും അതേസമയം യോജിക്കാനാവാത്തത് തള്ളുകയും ചെയ്യുമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞത്. വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് മുസ്ലീങ്ങളെയല്ല, മുസ്ലീം ലീഗിനെയെന്ന മറുപടിയുമായി കെടി ജലീലും രംഗത്ത് എത്തിയിരുന്നു. ഒരു പൊളിക്ടിക്കൽ പാർട്ടി എന്ന നിലയിൽ മലപ്പുറം ജില്ലയിൽ മുസ്ലീം ലീഗ് ഞങ്ങളോട് നീതി ചെയ്തിട്ടില്ലാ എന്നാണ് പറഞ്ഞതെന്നും വെള്ളാപ്പള്ളി പറഞ്ഞതായി കെടി ജലീൽ പ്രതികരിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam