
തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ അകപ്പെട്ടുപോയ മലയാളികള്‍ തിരിച്ചു വരാൻ താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും ഇപ്പോള്‍ എല്ലാവരും ഒന്നിച്ച് വരുന്നത് പ്രായോഗികമാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരിച്ചെത്തുന്നവർക്ക് മുൻഗണനയുടെ അടിസ്ഥാനത്തിലാകും ആദ്യ ഘട്ടത്തിൽ അനുമതി നൽകുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിദ്യാർത്ഥികൾ, അവധിക്കാല ക്യാംപിന് പോയവർ, കോഴ്സ് കഴിഞ്ഞവർ, ഹോസ്റ്റൽ അടച്ച് നിൽക്കാൻ കഴിയാത്തവർ എന്നിങ്ങനെയുള്ള വിദ്യാർത്ഥികൾക്ക് മുൻഗണന നൽകും. സംസ്ഥാനത്ത് സ്ഥിരതാമസമായ മുതിർന്ന പൗരന്മാർ, ഗർഭിണികളായ സ്ത്രീകൾ, ആരോഗ്യ പ്രശ്നം ഉള്ളവർ എന്നിവർക്കെല്ലാം മുൻഗണന നൽകുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളിൽ സ്ഥിര താമസമായവരുടെ ബന്ധുക്കള്‍ ഇവിടെ ഉണ്ട്. അവരെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഇപ്പോള്‍ ധൃതി കാണിക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇപ്പോഴത്തെ അവസ്ഥയില് ഇത്തരക്കാര്‍ വരുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. നോർക്ക പോർട്ടലിൽ 1.30 ലക്ഷം പേർ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. വിമാനത്താവളങ്ങളുടെ കാര്യത്തിലെടുത്ത നടപടികൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരുടെ കാര്യത്തിലും സ്വീകരിക്കും.
Read Also:പ്രവാസികളെ സ്വീകരിക്കാൻ സംസ്ഥാനം സജ്ജമെന്ന് മുഖ്യമന്ത്രി; വിമാനത്താവളങ്ങളിലെ സജ്ജീകരണങ്ങള്‍ ഇങ്ങനെ
സംസ്ഥാന അതിർത്തിയിൽ ഇവരെത്തേണ്ടത് എപ്പോഴാണെന്ന് അറിയിക്കും. അവിടെ വിശദമായ സ്ക്രീനിംഗ് നടക്കും. രോഗ ലക്ഷണമുള്ളവരാണെങ്കില്‍ സര്‍ക്കാര്‍ ഒരുക്കിയ ക്വാറന്‍റൈനിലേക്ക് പോകണം. അല്ലാത്തവര്‍ വീടുകളില്‍ 14 ദിവസം ക്വാറന്‍റൈനില്‍ കഴിയണം. ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ പൂര്‍ണമായും നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പൊലീസിനാണ് ഇതിന്റെ പൂർണ്ണ ചുമതല. വരുന്നവർ വഴിക്ക് തങ്ങാതെ വീട്ടിലെത്തിയെന്നും നിരീക്ഷണത്തിൽ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്നും പൊലീസ് ഉറപ്പാക്കണം. വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യമില്ലാത്തവർക്ക് ആദ്യത്തെ 14 ദിവസം വീട്ടിലേക്ക് പോകാനാവില്ല. രോഗലക്ഷണം ഉള്ളവരെ പാർപ്പിക്കുന്ന സ്ഥലമല്ല, മറ്റൊരു സ്ഥലത്താണ് ഇവരെ നിരീക്ഷണത്തിൽ വയ്ക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇക്കാര്യങ്ങള്‍ വികേന്ദ്രീകൃതമായി വലിയ തോതില്‍ നടന്നാല്‍ മാത്രമേ നിയുള്ള ഘട്ടത്തെ അതിജീവിക്കാന്‍ സാധിക്കുകയുള്ളൂ. സാമൂഹിക വ്യാപനത്തെ പറ്റിയാണ് എല്ലാ വിദഗ്ദരും ആശങ്ക പ്രകടിപ്പിക്കുന്നത്. ആ ഘട്ടത്തെ നേരിടുന്നതിനും അതിജീവിക്കുന്നതിനും അങ്ങേയറ്റം വികേന്ദ്രീകൃതമായ സംവിധാനങ്ങള്‍ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ സ്ഥാപന തലത്തിലും ഇക്കാര്യങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഒരു സമിതി വേണം. തദ്ദേശ സ്ഥാപന ചെയർപേഴ്സണാവും ഈ സമിതിയുടെ അധ്യക്ഷൻ. പ്രതിപക്ഷ നേതാവ്, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷൻ, എംഎൽഎ അല്ലെങ്കിൽ പ്രതിനിധി, എസ്എച്ച്ഒ പ്രതിനിധി, പിഎച്ച് സി മേധാവി, സാമൂഹിക സന്നദ്ധ സേനാ പ്രതിനിധി, ആശാ വർക്കർ, പെൻഷനേർസ് യൂണിയൻ പ്രതിനിധി തുടങ്ങിയവർ ഇതിൽ ഉണ്ടാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജില്ലാ തലത്തിൽ ഉദ്യോഗസ്ഥരുടെ സമിതി വേണം. കളക്ടർ, എസ്പി , ഡിഎംഒ, ജില്ലാ പഞ്ചായത്ത് ഓഫീസർ എന്നിവരടങ്ങിയ സമിതി കാര്യങ്ങൾ വിലയിരുത്തി തീരുമാനമെടുക്കണം. ആരോഗ്യ പരിശോധനയുടെയും മറ്റും ഉത്തരവാദിത്തം ആരോഗ്യവകുപ്പിനും സുരക്ഷ പൊലീസിന്റെയും ചുമതലയായിരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.