
നമ്മുടെ കുട്ടികളുടെ മനകരുത്ത് ചോർന്നുപോകുന്നുണ്ടോ, സാഹചര്യങ്ങളെ നേരിടാനുള്ള മാനസിക ആരോഗ്യം നഷ്ടപ്പെടുന്ന ഒരു തലമുറയായി മാറുന്നുണ്ടോ? സാക്ഷര കേരളത്തിലെ കുട്ടികളുടെ ആത്മഹത്യയെ (Suicide) കുറിച്ച് പഠിച്ച പൊലീസ് റിപ്പോർട്ട് കണ്ടാൽ ആരും ഞെട്ടിപോകും. കഴിഞ്ഞ വർഷം 345 കുട്ടികളാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. മുൻ വർഷങ്ങളുടെ കണക്ക് പരിശോധിക്കുമ്പോഴാണ് ആത്മഹത്യനിരക്കിലുണ്ടായ വർദ്ധന എത്രത്തോളമുണ്ടെന്നുള്ളത് വ്യക്തമാകുന്നത്.
2019ൽ 230 കുട്ടികളാണ് ആത്മഹത്യ ചെയ്തത്. 2020 ആയപ്പോള്‍ അത് 311 ആയി ഉയര്‍ന്നു. 2021ആയപ്പോള്‍ 345 കുട്ടികള്‍ ആത്മഹത്യ ചെയ്തു. ഈ ആത്മഹത്യ നിരക്ക് കൂടിയത് കൊവിഡ് നിയന്ത്രണങ്ങളിൽ കുട്ടികള്‍ വീട്ടിനുള്ളിലായിരുന്ന കാലത്താണെന്ന് കൂടി ഓർക്കണം. ആത്മഹത്യനിരക്ക് വർദ്ധിക്കുന്നതിന്‍റെ കാരണത്തെ കുറിച്ച് സംസ്ഥാന ഇന്‍റലിജന്‍സ് വിഭാഗമാണ് പഠനം നടത്തിയത്. ആത്മഹത്യ ചെയ്ത കുട്ടികളുടെ വീടുകളിലേക്ക് പൊലിസ് ഉദ്യോഗസ്ഥർ പോയി വിവധ കാരണങ്ങളെ കുറിച്ച് അന്വേഷണം നടത്തുകയായിരുന്നു.
സാമ്പത്തിക പ്രശ്നങ്ങള്‍ കുട്ടികളുടെ ആത്മഹത്യക്ക് കാരണായിട്ടില്ലെന്നാണ് പഠനം തെളിയിച്ചത്. പക്ഷെ മാനസിക സമ്മർദ്ദം, രക്ഷിതാക്കളുടെ നിയന്ത്രണം, കുടുംബ ബന്ധങ്ങളിലെ തകർച്ച, കുട്ടികള്‍ തമ്മിലുള്ള കലഹം, മയക്കുമരുന്ന് ഉപയോഗം, പ്രേമ പരാജയം, പഠന വൈകല്യം ഇതെല്ലാം ആത്മഹത്യക്ക് കാരണമായിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ കണക്കിൽ 13.9ശതമാനം പേരും ആത്മഹത്യ ചെയ്യാൻ കാരണം മാനസിക സംഘർഷങ്ങളാണ്.
മറ്റൊരു പ്രധാന നിഗമനം 13.9 ശതമാനം കുട്ടികള്‍ ആത്മഹത്യ ചെയ്യാൻ കാരണം മൊബൈലും ഇന്‍റർനെറ്റുമെല്ലാം ഉപയോഗിക്കുന്നതിൽ നിന്നും രക്ഷതാക്കള്‍ വിലക്കിയതിനെ തുടർന്നാണ്. ലഹരിക്കടിമപ്പെട്ടും കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നുണ്ട്. പക്ഷേ കുട്ടികള്‍ ലഹരി ഉപയോഗിച്ചിരുന്നുവെന്ന് സമ്മതിക്കാൻ രക്ഷിതാക്കള്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരോട് തയ്യാറായിട്ടില്ല. എന്തായാലും ഇത്തരമൊരു സാഹചര്യം ആശങ്ക ഉളവാക്കുന്നതാണെന്ന് പഠന റിപ്പോർട്ട് പരിശോധിച്ച ശേഷം ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി അയച്ച സർക്കുലറിൽ വ്യക്തമാക്കുന്നുത്.
കുട്ടികളിലെ ആത്മഹത്യ തടയാൻ 11 നിർദ്ദേശങ്ങളും ഡിജിപി നൽകി. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് അടിയന്തര ഇടപെടൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്താനാണ് നിർദ്ദേശം. സ്കൂളുകളില്‍ കൗണ്‍സിലിംഗ് ആരംഭിക്കണം, രക്ഷിതാക്കൾക്ക് സാങ്കേതിക പരിജ്ഞാനം നൽകിയും പരീക്ഷാ പേടിമാറ്റാൻ പ്രത്യേക പരിപാടികൾ ആവിഷ്കരിച്ചും കുടുംബ ബന്ധങ്ങളിലെ അസ്വാരസ്യങ്ങൾ കുട്ടികളെ ബാധിക്കാതിരിക്കാൻ നടപടി സ്വീകരിച്ചും ഈ അവസ്ഥയെ മറികടക്കണമെന്ന നിര്‍ദ്ദേശമാണ് പൊലീസ് മുന്നോട്ട് വയ്കുന്നത് .
മാനസിക സംഘർഷം
2019- 30.9 ശതമാനം
2020- 25.7 ശതമാനം
2021- 27.8 ശതമാനം
കുടുംബ പ്രശ്നങ്ങള്‍
2019- 17.8 ശതമാനം
2020- 25.1 ശതമാനം
2021- 17.7 ശതമാനം
കുടുംബാംഗങ്ങളുടെ നിയന്ത്രണങ്ങള്‍ ഇഷ്ടാപെടാത്തത് മൂലം
2019- 5.2 ശതമാനം
2020- 9.3 ശതമാനം
2021- 13.9 ശതമാനം
പ്രേമ പരാജയം
9 - 10 ശതമാനം
കുടുംബാംഗങ്ങളും കുട്ടികളുമായുള്ള തർക്കം
8- 16 ശതമാനം
പഠിക്കാനുള്ള പ്രശ്നനങ്ങള്‍
8 - 10.5 ശതമാനം
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)