'കുട്ടികള്‍ മണ്ണ് തിന്നിട്ടില്ല': ബാലാവകാശ കമ്മീഷന്‍റെ വാദം ശരിവച്ച് ശിശുക്ഷേമ സമിതി

By Web TeamFirst Published Dec 7, 2019, 6:33 PM IST
Highlights

ബാലവകാശ കമ്മീഷനും ശിശുക്ഷേമ സമിതിയും തമ്മിലുള്ള തർക്കം രൂക്ഷമായി വരുന്നതിനിടെയാണ് പുതിയ വിശദീകരണവുമായി ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി വാർത്താക്കുറിപ്പിറക്കിയത്.

തിരുവനന്തപുരം: വിശപ്പകറ്റാൻ കുട്ടികള്‍ മണ്ണ് തിന്നുവെന്ന വിവാദത്തിൽ പുതിയ വിശദീകരണവുമായി ശിശുക്ഷേമ സമിതി. തിരുവനന്തപുരം കൈതമുക്കിൽ നിന്നും ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ കുട്ടികള്‍ മണ്ണ് തിന്നിട്ടില്ലെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ്‍ പി ദീപക് പറഞ്ഞു. ഇത് സംബന്ധിച്ച് ബാലാവകാശ കമ്മീഷന്‍റെ കണ്ടെത്തലുകളാണ് ശരിയെന്നും ഏറ്റമുട്ടലിന് ഇല്ലെന്നും ദീപക് വാ‍ർത്താക്കുറിപ്പിൽ അറിയിച്ചു. ബാലവകാശ കമ്മീഷനും ശിശുക്ഷേമ സമിതിയും തമ്മിലുള്ള തർക്കം രൂക്ഷമായി വരുന്നതിനിടെയാണ് പുതിയ വിശദീകരണവുമായി  ദീപക് വാർത്താക്കുറിപ്പിറക്കിയത്.

കൈതമുക്കിൽ അതിദാരുണമായ സാഹചര്യത്തിൽ കഴിഞ്ഞ കുടുംബത്തിലെ കുട്ടികൾ പട്ടിണി മാറ്റാൻ മണ്ണ് തിന്നിരുന്നു എന്ന കണ്ടെത്തലിലായിരുന്നു ശിശുക്ഷേമ സമിതി. എന്നാല്‍ കുട്ടികൾ മണ്ണ് തിന്നിരുന്നു എന്നത് കേട്ടുകേൾവി മാത്രമാണെന്നും സംഭവത്തിൽ ഗൂഡാലോചനയുണ്ടെന്നുമായിരുന്നു ബാലാവകാശ കമ്മീഷന്‍റെ വാദം. കുട്ടികൾ മണ്ണ് കഴിച്ചിരുന്നു എന്ന് പരാതയിൽ എഴുതിച്ചേർത്ത് അമ്മയുടെ ഒപ്പിട്ട് വാങ്ങി, ശിശുക്ഷേമ സമിതി തെറ്റായ മൊഴിയുണ്ടാക്കിയെന്നും ബാലാവകാശ കമ്മീഷന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടികള്‍ മണ്ണ് കഴിച്ചിട്ടില്ലെന്ന ബാലാവകാശ കമ്മീഷന്‍റെ കണ്ടെത്തലുകളാണ് ശരിയെന്ന് ശിശുക്ഷേമ സമിതി വ്യക്തമാക്കിയിരിക്കുന്നത്. 

click me!