
തിരുവനന്തപുരം: കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി ചിറ്റയം ഗോപകുമാറിനെ തെരഞ്ഞെടുത്തു. അടൂരിൽ നിന്നുള്ള നിയമസഭാംഗമായ ഇദ്ദേഹം സിപിഐ നേതാവാണ്. ഇന്നാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാൽ പ്രതിപക്ഷത്ത് നിന്ന് മത്സരാർത്ഥിയില്ലാതിരുന്നതിനാൽ ചിറ്റയം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
സ്പീക്കർ എംബി രാജേഷാണ് ചിറ്റയം ഗോപകുമാറിനെ എതിരില്ലാതെ തെരഞ്ഞെടുത്തെന്ന വിവരം സഭയെ അറിയിച്ചത്. നിലവിലെ നിയമസഭയിൽ 99 അംഗങ്ങളാണ് ഇടതുപക്ഷത്തുള്ളത്. 41 പേരാണ് പ്രതിപക്ഷത്തുള്ളത്. സ്പീക്കർ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ എംബി രാജേഷ് വിജയിച്ചത് 40 നെതിരെ 96 വോട്ടുകൾ നേടിയാണ്. മന്ത്രി വി അബ്ദുറഹിമാൻ, കെ ബാബു എംഎൽഎ, പ്രോ ടൈം സ്പീക്കറായിരുന്ന പിടിഎ റഹീം എന്നിവരും പ്രതിപക്ഷ അംഗം വിൻസന്റ് എംഎൽഎയും വോട്ട് രേഖപ്പെടുത്തിയിരുന്നില്ല. നിലവിലെ അംഗബലം അനുസരിച്ച് ഇടതുമുന്നണിക്ക് ജയം ഉറപ്പായിരുന്നതിനാലാണ് യുഡിഎഫ് സ്ഥാനാർത്ഥിയെ നിർത്താതിരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam