
കണ്ണൂർ : ക്രൈസ്തവ സമൂഹത്തെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ സംസ്ഥാന വ്യാപകമായി ബിജെപി നടത്തുന്ന ശ്രമങ്ങളെ രൂക്ഷഭാഷയിൽ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബിജെപിയുടേത് ഇരട്ടത്താപ്പാണെന്നും ക്രൈസ്തവ ദേവാലയങ്ങൾ രാജ്യത്ത് സംഘപരിവാറിനാൽ ആക്രമിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. കർണാടകയിലെ ബിജെപി മന്ത്രി ക്രൈസ്തവരെ ഓടിച്ചിട്ട് തല്ലണമെന്നാണ് മുമ്പ് പറഞ്ഞത്. സംഘപരിവാർ അക്രമത്തിനെതിരെ വിവിധ ക്രിസ്ത്യൻ സംഘടനകൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. വോട്ട് ലക്ഷ്യമിട്ട് ബിജെപി നടത്തുന്ന തന്ത്രങ്ങളിൽ ക്രൈസ്തവർ വീഴില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു. 90 ശതമാനം ഹിന്ദുക്കളും ബിജെപിക്കെതിരാണ്. ബിജെപി ഭരണത്തിൽ ആശങ്കയുണ്ടോയെന്നറിയണമെങ്കിൽ സുപ്രീം കോടതിയിൽ പോയി ക്രൈസ്തവ സംഘടനകൾ നൽകിയ കേസിന്റെ കണ്ടെന്റ് നോക്കിയാൽ മതിയാകും. ക്രൈസ്തവർ ബിജെപി അനുകൂല പ്രസ്താവന സഭകൾ നടത്തുമെന്നു കരുതുന്നില്ല. രാജ്യം ഭരിക്കുന്ന പാർട്ടി പ്രതിനിധി ബിഷപ് ഹൌസ് എത്തിയാൽ സ്വീകരിക്കുന്നതിൽ തെറ്റുണ്ടോ ? അത് ഓരോരുത്തരുടെ രീതിയാണ്. ബിജെപി ചെയ്ത കാര്യങ്ങൾ മറച്ചു വെച്ച് പ്രചാരണങ്ങൾ ചെയ്യാതിരുന്നാൽ മതി ക്രൈസ്തവ ദേവാലയങ്ങൾ ആക്രമിക്കില്ലെന്ന് വി മുരളീധരനോ സുരേന്ദ്രനോ ഉറപ്പ് കൊടുക്കാൻ പറ്റുമോയെന്നും സതീശൻ ചോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam