
പാലക്കാട്: ഒറ്റപ്പാലത്ത് മുസ്ലീം ലീഗിന്‍റെ (muslim league) കൊടിമരത്തിൽ റീത്ത് വെച്ച് പ്രതിഷേധം. പള്ളികളെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നതിനെതിരെ റീത്തിൽ നോട്ടീസുണ്ട്. വര്‍ഗീയ ലീഗിനെതിരെ പ്രതിഷേധം, പള്ളികളിൽ രാഷ്ട്രീയം പാടില്ല തുടങ്ങിയവയാണ് നോട്ടീസിലുള്ളത്. ഇന്ന് രാവിലെയാണ് കൊടിമരത്തിൽ റീത്തും നോട്ടീസും പ്രത്യക്ഷപ്പെട്ടത്.
അതേസമയം വഖഫ് നിയമന പ്രശ്നത്തിൽ പള്ളികളിൽ പ്രതിഷേധിക്കാനുള്ള തീരുമാനം സമസ്ത തള്ളിയതോടെ നാളെ നടത്താനിരുന്ന പരിപാടികൾ ലീഗ് മാറ്റി. മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും പരിഹരിച്ചില്ലെങ്കിൽ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കിയതിന് പിന്നാലെ ലീഗധ്യക്ഷന്‍റെ ചുമതല വഹിക്കുന്ന പാണക്കാട് സാദിഖലി തങ്ങളാണ് പ്രതിഷേധം മാറ്റിയതായി അറിയിച്ചത്.
കോഴിക്കോട്ട് സമസ്ത അധ്യാപക, പണ്ഡിത സംഘടനകളുടെ സമരപ്രഖ്യാപന വേദിയിലാണ് സമസ്ത അധ്യക്ഷൻ സമരത്തിനില്ലെന്ന് പ്രഖ്യാപിച്ചത്. പള്ളികളിൽ പ്രതിഷേധമില്ല, മുഖ്യമന്ത്രിയുമായി വിഷയം സംസാരിച്ചെന്നും സമസ്ത അധ്യക്ഷൻ വ്യക്തമാക്കി. പാണക്കാട് സാദിഖലി തങ്ങൾ കൂടി പങ്കെടുത്ത വേദിയിൽ വെച്ചായിരുന്നു സമസ്തയുടെ നിലപാട് മാറ്റം. ഇതോടെ നാളെ പള്ളികളിൽ പ്രതിഷേധം നടത്താനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ലീഗിനെ തുണയ്ക്കുന്ന പ്രമുഖ മതസംഘടനയായ സമസ്തയുടെ നിലപാട് മാറ്റം സർക്കാരിന് നേട്ടമായി. മുഖ്യമന്ത്രി നേരിട്ട് നടത്തിയ നീക്കമാണ് ഫലം കണ്ടത്. മുസ്ലിം സംഘടനകളെ സർക്കാരിനെതിരെ അണി നിരത്താനുള്ള ലീഗിന്റെ നീക്കമാണ് ഇതോടെ പൊളിഞ്ഞത്. വഖഫ് ബോർഡ് നിയമനം പിഎസ്‍സിക്ക് വിടാനുള്ള സർക്കാർ തീരുമാനം ചില ഉറപ്പുകൾ നൽകി നടപ്പാക്കാൻ തന്നെയാണ് എല്‍ഡിഎഫ് നീക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam