Latest Videos

KSRTC ശമ്പള പ്രതിസന്ധി:ശമ്പളം കിട്ടും വരെ ചീഫ് ഓഫീസിന് മനുഷ്യപ്പൂട്ടിടുമെന്ന് CITU

By Web TeamFirst Published Jun 27, 2022, 5:48 PM IST
Highlights

സിഎംഡി ഓഫീസ് ഉപരോധിച്ച്  CITU.സംസ്ഥാന നേതാക്കൾ CMD ഓഫീസ് മുറിക്ക് മുന്നിൽ കുത്തിയിരിക്കുന്നു

തിരുവനന്തപുരം: ksrtc യിലെ ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് ജീവനക്കാരുടെ സംഘടനകള്‍ നടത്തുന്ന സമരം കൂടുതല്‍ ശക്തമായി. സിഐടിയു ആഭിമുഖ്യത്തിലുള്ള എംപ്ളോയീസ് അസോസിയേഷന്‍ സിഎംഡി ഓഫീസ് ഉപരോധിച്ചു.ശമ്പളം കിട്ടും വരെ ചീഫ് ഓഫീസിന് മനുഷ്യപ്പൂട്ടിടുമെന്ന് CITU വ്യക്തമാക്കി.സംസ്ഥാന നേതാക്കൾ CMD ഓഫീസ് മുറിക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.ഐ എന്‍ ടി യുസി ആഭിമുഖ്യത്തിലുള്ള ടിഡിഎഫും ചീഫ് ഓപീസിനു മുന്നില്‍ പ്രതിഷേധം നടത്തുന്നുണ്ട്. ബിഎംഎസിന്‍റെ ആഭിമുഖ്യത്തിലുള്ള എംപ്ളോയീസ് സംഘ് സെക്രട്ടേറിയേറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം 21 ദിവസം പിന്നിട്ടു.

കെ എസ് ആർ ടി സി - കടം വാങ്ങാൻ കമ്പനിയുണ്ടാക്കിയ സർക്കാർ കണക്കു പറയേണ്ടി വരും: എംപ്ലോയീസ് സംഘ്

കെ എസ് ആർ ടി സിയെ തകർത്ത് പകരം കെ-സ്വിഫ്റ്റ് കമ്പനിയുണ്ടാക്കി പൊതുഗതാഗതം വീതിച്ചു നൽകാനും അതിലൂടെ  കോടികൾ തട്ടാമെന്ന  മോഹം നടക്കില്ല. കെ എസ് ആർ ടി സിക്ക് അർഹതപ്പെട്ട  ഫണ്ട് വിനിയോഗിച്ച് കമ്പനിക്കായി ബസ്സുകൾ വാങ്ങുന്നു.  ജനങ്ങൾക്ക് ലാഭനഷ്ടം നോക്കാതെ കെ എസ് ആർ ടി സി നടത്തിയിരുന്ന സൗജന്യ സേവനങ്ങളെല്ലാം അവസാനിക്കുകയാണ്.കെ എസ് ആർ ടി സി ജീവനക്കാർക്കു പോലും യാത്രാ പാസ് അനുവദിച്ചിട്ടില്ലാത്ത സ്വിഫ്റ്റ് കമ്പനി വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ എല്ലാ സൗജന്യങ്ങളും  നിർത്തലാക്കും. ലാഭം മാത്രം ലക്ഷ്യമിടുന്ന കമ്പനി തിരക്കേറിയ സമയങ്ങളിൽ മാത്രം സർവീസ് നടത്തും. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും കടമെടുക്കാൻ വേണ്ടി മാത്രം തട്ടിക്കൂട്ടിയ കെ-സ്വിഫ്റ്റ് കമ്പനി എത്രയും വേഗം കെ എസ് ആർ ടി സിയിൽ ലയിപ്പിക്കണം.  ഇരുപത്തിയൊന്നാം ദിവസത്തെ സെക്രട്ടേറിയറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയിസ് സംഘ് തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് ആർ പത്മകുമാർ  പറഞ്ഞു.

       2016 മുതൽ പൊതുതാഗതത്തെ തകർക്കാനുള്ള പദ്ധതികൾ മാത്രമാണ് സർക്കാർ നടപ്പാക്കിയത്.  സ്വകാര്യവത്കരണ വിദഗ്ദൻ സുശീൽ ഖന്നയുടെ റിപ്പോർട്ട്  ഇടതു നയങ്ങൾക്കു വിരുദ്ധമായിരുന്നിട്ടും  അപ്പടി നടപ്പാക്കി സ്ഥാപനത്തെ തകർക്കുകയാണ്.  മനസാക്ഷിയില്ലാത്ത മാർക്സിസ്റ്റ് യൂണിയനും ഖന്നക്കു വേണ്ടി നിലകൊണ്ടതോടെ സർക്കാരിന് പദ്ധതി എളുപ്പമായി. ആർ ടി സിക്ക് നാളിതുവരെ അനുവദിച്ച ഫണ്ടുകളെല്ലാം പലിശയും പിഴപലിശയും ബാധകമായ വായ്പയാണെന്ന്   ഗതാഗത വകുപ്പ് തന്നെ കോടതിയിൽ പറഞ്ഞിരിക്കുന്നു. ഡീസൽ നികുതിയിനത്തിൽ തന്നെ പ്രതിമാസം കോടികൾ ഖജനാവിലെത്തിക്കുന്നതും  സർക്കാർ നിർദ്ദേശിക്കുന്ന പ്രകാരം കെ എസ് ആർ ടി സി  ഏറ്റെടുക്കുന്ന മറ്റു സേവനങ്ങളുമെല്ലാം വെള്ളത്തിലെ വരകളായി മാറി.  ജീവനക്കാരെ പ്രകോപിതരാക്കി സമര പ്രഖ്യാപനം പ്രതീക്ഷിക്കുന്ന സർക്കാരിന് ആർ ടി സിയുടെ അന്ത്യത്തിനായി രഹസ്യ അജണ്ടയാണുള്ളത്.  ജീവനക്കാരുടെ പട്ടിണിസമരത്തിനു ശേഷമുള്ള പടയോട്ടത്തിൽ സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വരുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി
 KSRTC : കെഎസ്ആര്‍ടിസി സാമ്പത്തിക പ്രതിസന്ധി; പകുതി ശമ്പളത്തോടെ കൂടുതല്‍ ജീവനക്കാര്‍ക്ക് ദീര്‍ഘാവധി

click me!