
തിരുവനന്തപുരം : സംസ്ഥാനത്ത് ലഹരി വ്യാപകമാകുന്ന പശ്ചാത്തലതിൽ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി. ഈ മാസം 24 നാണ് യോഗം. മന്ത്രിമാരും പൊലീസ്-എക്സൈസ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. ലഹരിക്കെതിരെ ഇതുവരെ സ്വീകരിച്ച നടപടികളും ഇനി തുടങ്ങുന്ന നടപടികളും യോഗത്തിൽ തീരുമാനിക്കും. കോളേജ് ഹോസ്റ്റലിലടക്കം കഞ്ചാവ് പിടികൂടിയ സാഹചര്യത്തിൽ സംയുക്ത ഓപ്പറേഷന് പൊലീസും എക്സൈസും തീരുമാനമെടുത്തിട്ടുണ്ട്. ലഹരി വ്യാപനത്തിൽ ഗവർണ്ണറും ഡിജിപിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
ലഹരിക്കെതിരായ പോരാട്ടത്തിൽ സംസ്ഥാന വ്യാപക റെയ്ഡിന് സമഗ്ര പദ്ധതി രൂപീകരിച്ചിട്ടുണ്ട്. പൊലീസ്, എക്സൈസ് വകുപ്പുകൾ സംയുക്തമായാണ് നിരീക്ഷണവും പരിശോധനയും ശക്തമാക്കാനൊരുങ്ങുന്നത്. എഡിജിപി മനോജ് എബ്രഹാമിനാണ് ഏകോപന ചുമതല. ഇരു വകുപ്പുകളും ചേർന്ന് ലഹരി മാഫിയ സംഘത്തിന്റെ സമഗ്രമായ ഡേറ്റ ബെയ്സ് തയ്യാറാക്കും. അന്തർ സംസ്ഥാന ബസുകളിലും വാഹനങ്ങളിലും സംയുക്ത പരിശോധന നടത്താനും തീരുമാനമായിട്ടുണ്ട്.
എക്സൈസ് വകുപ്പിന് ആവശ്യമായ സൈബര്‍ സഹായം പൊലീസ് നൽകും. ശിക്ഷാ കാലാവധി തീര്‍ന്ന ലഹരി കേസ് പ്രതികൾ അന്യസംസ്ഥാനങ്ങളിൽ നിന്ന് വിൽപ്പന ഏകോപിപ്പിക്കുന്നതായി വിവരമുള്ളതിനാൽ ഇത്തരക്കാരെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം തന്നെ ഉണ്ടാക്കാനാണ് തീരുമാനം. ജില്ലാ പൊലീസ് മേധാവിമാരും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർമാരും കൃത്യമായ ഇടവേളയിൽ യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്താനും ഇൻ്റലിജൻസ് വിവരങ്ങൾ പങ്കുവയ്ക്കാനും ധാരണയാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam