പിഎസ്‍സി പ്രശ്നത്തിൽ ഗവർണർ ഇടപെടുന്നു, മുഖ്യമന്ത്രി ഗവർണറെ കണ്ടു

By Web TeamFirst Published Feb 19, 2021, 7:00 PM IST
Highlights

ഇന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനൊപ്പം ഉദ്യോഗാർത്ഥികൾ ഗവർണറെ കണ്ടിരുന്നു. തങ്ങളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാൻ ഗവർണർ തയ്യാറായെന്നാണ് ഉദ്യോഗാർത്ഥികൾ വ്യക്തമാക്കിയത്. ഇടപെടാവുന്ന തരത്തിലെല്ലാം പ്രശ്നത്തിൽ ഇടപെടാമെന്ന് ഗവർണർ ഉറപ്പ് നൽകിയെന്നും ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞിരുന്നു.

തിരുവനന്തപുരം: കേരളത്തെ സമരഭൂമിയാക്കി, തലസ്ഥാനത്ത് പിഎസ്‍സി ഉദ്യോഗാർത്ഥികളുടെ സമരം കത്തിപ്പടരുന്നതിനിടെ, ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനൊപ്പം ഉദ്യോഗാർത്ഥികൾ ഗവർണറെ കണ്ടിരുന്നു. തങ്ങളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാൻ ഗവർണർ തയ്യാറായെന്നാണ് ഉദ്യോഗാർത്ഥികൾ വ്യക്തമാക്കിയത്. ഇടപെടാവുന്ന തരത്തിലെല്ലാം പ്രശ്നത്തിൽ ഇടപെടാമെന്ന് ഗവർണർ ഉറപ്പ് നൽകിയെന്നും ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഗവർണറെ കാണുന്നത് ശ്രദ്ധേയമാകുന്നത്. 

സർക്കാരിനോട് ഉദ്യോഗാർത്ഥികളുമായി ചർച്ചയ്ക്ക് തയ്യാറാകണമെന്ന് സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് ഇന്ന് നിർദേശിച്ചിരുന്നതാണ്. സമരം കത്തിപ്പടരുന്നതിനിടെ പ്രതിപക്ഷം ഇത് സർക്കാരിനെതിരെ വലിയ ആയുധമാക്കുന്നുവെന്നും, ഇത് തെരഞ്ഞെടുപ്പ് കാലത്ത് തെറ്റായ സന്ദേശം നൽകുമെന്നും സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തി. പുതുതായി തസ്തികകൾ സൃഷ്ടിക്കുന്നതിലും, നിയമനങ്ങൾ നടത്തുന്നതിലും സർക്കാർ നടത്തിയ ഇടപെടലുകൾ ഉദ്യോഗാർത്ഥികളെ പറഞ്ഞ് ബോധ്യപ്പെടുത്തണമെന്നും സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ഇത് ഉദ്യോഗാർത്ഥികൾക്കിടയിലും വലിയ പ്രതീക്ഷയായിരുന്നു. 

മന്ത്രിമാരെ ചുമതലപ്പെടുത്തി ഉടൻ ചർച്ച നടത്താൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിർദ്ദേശിച്ചിട്ടുണ്ട്. നാളെത്തന്നെ ചർച്ച നടക്കാനും സാധ്യതയുണ്ട്. ഗവർണറുമായുള്ള കൂടിക്കാഴ്ചയിൽ ഈ വിവരങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാനാണ് സാധ്യത. 

സർക്കാർ ചർച്ചക്ക് ഒരുങ്ങുമ്പോഴും പ്രശ്നപരിഹാരത്തിന് വ്യക്തമായ ഫോർമുല ഇല്ലെന്നത് ശ്രദ്ധേയമായ കാര്യമാണ്. സമരം ചെയ്യുന്ന വിവിധ വിഭാഗം ഉദ്യോഗാർത്ഥികളുടേയും ആവശ്യം സർക്കാർ അംഗീകരിക്കുമോ എന്നതിലും ആശയക്കുഴപ്പമുണ്ട്. സിപിഒ റാങ്ക് ലിസ്റ്റ് അടക്കം കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റുകളുടെ കാര്യത്തിൽ ഇനിയും ധാരണയായിട്ടില്ല. നിയമപ്രശ്നവുമായി കോടതി കയറിയ റാങ്ക് ലിസ്റ്റുകളുമുണ്ട്. ഇതെല്ലാം സർക്കാർ എങ്ങനെ പരിഹരിക്കുമെന്നതാണ് കണ്ടറിയേണ്ടത്. 

കാര്യങ്ങൾ ഇങ്ങനെ പോകുമ്പോഴും, സെക്രട്ടേറിയറ്റ് പരിസരം ഇന്നും സമരഭൂമിയായിത്തന്നെ തുടരുകയാണ്. ഇന്നലെ തലമുണ്ഡനം ചെയ്ത കായികതാരങ്ങൾ ഇന്ന്  തലകുത്തിമറിഞ്ഞും ശയനപ്രദക്ഷിണം നടത്തിയും പ്രതിഷേധിച്ചു. പ്രതീകാത്മക മീൻ വിൽപ്പന നടത്തിയായിരുന്നു പതിമൂന്നാം ദിവസത്തിലേക്ക് കടന്ന  സിപിഒ ഉദ്യോഗാർത്ഥികളുടെ ഇന്നത്തെ സമരം. 

click me!