
കൽപ്പറ്റ: എല്‍ ഡി എഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ വയനാട്ടിലെത്തും. സിറ്റിംഗ് എം പി രാഹുല്‍ഗാന്ധിയുടെ വരവിനായി യു ഡി എഫിന്‍റെ കാത്തിരിപ്പ് തുടരുമ്പോഴാണ് മണ്ഡലം പിടിക്കാന്‍ മുഖ്യമന്ത്രിയും കളത്തിലിറങ്ങുന്നത്. മാര്‍ച്ച് 1 ന് ജില്ലാ അതിര്‍ത്തിയിലെ സ്വീകരണത്തോടെ തുടങ്ങിയതാണ് ആനി രാജയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ദേശീയ നേതാവിലൂടെ വയനാട്ടില്‍ വിജയക്കൊടി പാറിക്കാന്‍ അരയും തലയും മുറുക്കി നേതാക്കളും പ്രവര്‍ത്തകരും സജീവമാണ്. അതിനിടയിൽ മുഖ്യമന്ത്രി കൂടി മണ്ഡലത്തില്‍ എത്തുന്നതിലെ ആവേശത്തിലാണ് ഇടത് ക്യാമ്പുകള്‍.
ബത്തേരിയിലും പനമരത്തും മുഖ്യമന്ത്രി പങ്കെടുക്കുന്ന റാലികള്‍ ഉണ്ടാകും. വയനാട് ലോക്സഭ മണ്ഡലം രൂപീകരിച്ചതിന് ശേഷം നടക്കുന്ന നാലാമത്തെ തെരഞ്ഞെടുപ്പാണിത്. മൂന്ന് തവണയും വയനാട്ടുകാര്‍ കോണ്‍ഗ്രസിന്‍റെ കൈപിടിച്ചു. എന്നാല്‍ രാഹുല്‍ഗാന്ധിയുടെ രണ്ടാം വരവ് തോല്‍വി ഏറ്റുവാങ്ങാനാണെന്ന് എല്‍ ഡി എഫ് പറയുന്നത്. യു ഡി എഫിന്‍റെ സുരക്ഷിത മണ്ഡലമെന്ന ഖ്യാതി ഇത്തവണ തിരുത്തിയെഴുതുമെന്നാണ് സി പി എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.
പ്രചരണത്തില്‍ എല്‍ ഡി എഫ് ബഹുദൂരം മുന്നിലാണെങ്കിലും കോൺഗ്രസിനും യു ഡി എഫിനും ആത്മവിശ്വാസത്തിന് ഒട്ടും കുറവില്ല. രാഹുൽ ദേശീയ നേതാവാണെന്നും ഭാരത് ജോഡോ ന്യായ് യാത്ര കഴിഞ്ഞാലുടൻ എത്തുമെന്നുമാണ് യു ഡി എഫ് പറയുന്നത്. ന്യായ് യാത്രയ്ക്ക് ശേഷം മണ്ഡലത്തിലെത്തുന്ന രാഹുല്‍ഗാന്ധിക്ക് വന്‍സ്വീകരണം ഒരുക്കി കളംപിടിക്കാനാണ് നീക്കം. തുടര്‍ന്ന് വമ്പന്‍ റാലികളാകും നടത്തുക. രാഹുലെത്തും മുമ്പ് കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കാനും യു ഡി എഫ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം എന്‍ ഡി എ സ്ഥാനാര്‍ത്ഥി ആരെന്നതില്‍ ഇപ്പോഴും സസ്പെന്‍സ് തുടരുകയാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam