
തിരുവനന്തപുരം: പി എസ് സി ചോദ്യങ്ങൾ മലയാളത്തിൽ ആക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പിഎസ് സി
ചെയര്‍മാനുമായി ചര്‍ച്ച നടത്തും. മുഖ്യമന്ത്രിയും പി എസ് സിയുമായി നടക്കുന്ന ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന്
ഐക്യമലയാള പ്രസ്ഥാനം വ്യക്തമാക്കിയിട്ടുണ്ട്.
കെ എ എസ് പരീക്ഷയുടെ പശ്ചാത്തലത്തിലായിരുന്നു ഐക്യമലയാള പ്രസ്ഥാനം സമരം തുടങ്ങിയത്. പക്ഷേ ചോദ്യങ്ങൾ മലയാളത്തിൽ
ആക്കുന്നതിനെ പി എസ് സി ഇതുവരെ അനുകൂലിച്ചിട്ടില്ല. ഉയർന്ന യോഗ്യത അടിസ്ഥാനമായ പരീക്ഷകളിൽ സാങ്കേതിക പദങ്ങൾക്കുള്ള പകരം പദങ്ങൾ കണ്ടെത്തുന്നതിന്‍റെ പ്രയാസമാണ് പ്രധാനമായും പി എസ് സി ചൂണ്ടികാട്ടുന്നത്. പക്ഷേ, പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ കമ്മീഷനോട് വിട്ടുവീഴ്ച ചെയ്യാൻ സർക്കാർ ആവശ്യപ്പെട്ടേക്കുമെന്നാണ് പ്രതീക്ഷ.
അതേസമയം പരീക്ഷകൾ മലയാളത്തിലാക്കണമെന്നാവശ്യപ്പെട്ട് പി എസ് സി ആസ്ഥാനത്തിന് മുമ്പില്‍ ഐക്യമലയാള പ്രസ്ഥാനം നടത്തുന്ന സമരം പത്തൊന്‍പതാം ദിവസത്തിലേക്ക് കടന്നിട്ടുണ്ട്. കഴിഞ്ഞ മാസം 29 നാണ് പി എസ് സി ആസ്ഥാനത്ത് ഐക്യമലയാള പ്രസ്ഥാനം നിരാഹാര സമരം തുടങ്ങിയത്. സമരത്തിന് സാംസ്ക്കാരിക നായകർ പിന്തുണയുമായെത്തി. പിന്നാലെ പ്രതിപക്ഷവും സമരം തീർക്കണമെന്നാവശ്യപ്പെട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രി പി എസ് സി ചെയർമാനുമായി ചർച്ച നടത്തുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam