അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന മുൻ മന്ത്രി ജി സുധാകരന്റെ പ്രഖ്യാപനം സിപിഎമ്മിന് വെല്ലുവിളിയാകുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ യൂട്യൂബ് പോളിൽ ഭൂരിപക്ഷാഭിപ്രായം. പോളിൽ പങ്കെടുത്ത 85 ശതമാനം പേരും സുധാകരന്റെ സ്ഥാനാർത്ഥിത്വം സിപിഎമ്മിന് വെല്ലുവിളിയാകുമെന്ന് അഭിപ്രായപ്പെട്ടു. 

തിരുവനന്തപുരം: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന മുൻ മന്ത്രി ജി സുധാകരന്‍റെ പ്രഖ്യാപനം ഇന്നത്തെ പ്രധാന വാർത്തകളിലൊന്നാണ്. പ്രതികരണവുമായി എൽഡിഎഫ് - യുഡിഎഫ് ക്യാംപുകൾ രംഗത്തെത്തി. ഏഷ്യാനെറ്റ് ന്യൂസ് 'യൂ ട്യൂബ് പോളി'ലെ ഇന്നത്തെ ചോദ്യവും അതുമായി ബന്ധപ്പെട്ടതായിരുന്നു. 'അമ്പലപ്പുഴയിൽ ജി സുധാകരൻ സിപിഎമ്മിന് വെല്ലുവിളി ആകുമെന്ന് കരുതുന്നുണ്ടോ?' എന്നായിരുന്നു ചോദ്യം. ഉണ്ട് എന്നാണ് ഭൂരിപക്ഷ അഭിപ്രായം. വൈകുന്നേരം ആറ് മണി വരെ വോട്ട് ചെയ്ത 16,000 പേരിൽ 85 ശതമാനം പേരും അഭിപ്രായപ്പെട്ടത് ജി സുധാകരൻ സിപിഎമ്മിന് വെല്ലുവിളിയാകും എന്നാണ്. 13 ശതമാനം ഇല്ല എന്ന് വോട്ട് ചെയ്തപ്പോൾ രണ്ട് ശതമാനം പേർ അഭിപ്രായമില്ല എന്ന് രേഖപ്പെടുത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'ഒരു സംശയവും വേണ്ട ജി സുധാകരൻ ജയിക്കും, അമ്പലപ്പുഴയിൽ കോൺഗ്രസ് - മുസ്‌ലിം ലീഗ് സഖ്യം പുഷ്പം പോലെ വിജയിക്കും, സിപിഎം മൂന്നാമതാകും, തെക്കൻ കേരളത്തിൽ മൊത്തം വെല്ലുവിളിയാവും, ആലപ്പുഴയിൽ സുധാകരന്‍റെ സ്വാധീനം ചെറുതായി കാണേണ്ട' എന്നെല്ലാമാണ് ജി സുധാകരനെ അനുകൂലിക്കുന്നവരുടെ കമന്‍റുകൾ. 'ആലപ്പുഴയുടെ ചരിത്രം അറിയില്ല, കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയും ജനങ്ങളുടെ പ്രിയങ്കരിയുമായിരുന്ന കെ ആർ ഗൗരിയമ്മയെ തോല്പിച്ച പാർട്ടിയാണ് സിപിഎം പിന്നല്ലേ വെറുമൊരു സുധാകരൻ, ഒരു വെല്ലുവിളിയുമില്ല അധികാരമോഹി' എന്നെല്ലാമാണ് സുധാകരനെ എതിർക്കുന്നവരുടെ കമന്‍റുകൾ.