NEET: 'കുറ്റം ഏജന്‍സിയുടേത്'; വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ എതിര്‍വാദവുമായി കോളേജ്

By Web TeamFirst Published Jul 19, 2022, 1:56 PM IST
Highlights

കോളേജിന് സംഭവത്തിൽ യാതൊരു പങ്കുമില്ല. പരീക്ഷാ നടത്തിപ്പ് ചുമതല ഏജൻസിക്കാണ്. ദേഹപരിശോധന നടത്തിയത് നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ്. അവരുടെ ഭാഗത്തുണ്ടായ കുറ്റങ്ങൾ കോളേജിന്റെ മേൽ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണെന്നും കോളേജ് അധികൃതർ പറഞ്ഞു. 
 

കൊല്ലം: നീറ്റ് പരീക്ഷക്കിടെ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ പരീക്ഷയുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഏജൻസിക്കെതിരെ ആയൂര്‍ മാർത്തോമ കോളേജ് അധികൃതർ. കോളേജിന് സംഭവത്തിൽ യാതൊരു പങ്കുമില്ല. പരീക്ഷാ നടത്തിപ്പ് ചുമതല ഏജൻസിക്കാണ്. ദേഹപരിശോധന നടത്തിയത് നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ്. അവരുടെ ഭാഗത്തുണ്ടായ കുറ്റങ്ങൾ കോളേജിന്റെ മേൽ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണെന്നും കോളേജ് അധികൃതർ പറഞ്ഞു. 

വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവവുമായി കോളേജിന് ബന്ധമില്ല. റൂം തുറന്ന് നൽകിയത് ക്ലീനിങ് സ്റ്റാഫാണ്. വിദ്യാർഥിനികൾ കരയുന്നത് കണ്ട് ഇടപെട്ടു. അടിവസ്ത്രത്തിൽ മെറ്റൽ കണ്ടെത്തിയതായി പരിശോധന നടത്തിയവർ പറഞ്ഞു. പ്രശ്നങ്ങൾക്ക് കാരണം നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണെന്നും കോളേജ് അധികൃതർ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

Read Also: അടിവസ്ത്രം അഴിപ്പിച്ച സംഭവം; കേന്ദ്രത്തെ പ്രതിഷേധമറിയിച്ച് കേരളം; ആരോപണം മാത്രമെന്ന് എന്‍ടിഎ

വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ചിട്ടില്ലെന്നാണ് പരീക്ഷയുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഏജൻസി നേരത്തെ വിശദീകരിച്ചത്. വിദ്യാര്‍ഥിനികളെ മാറ്റിനിര്‍ത്താന്‍ ആവശ്യപ്പെട്ടത് കോളേജ് അധികൃരാണെന്നും ഏജന്‍സി പറഞ്ഞിരുന്നു. പരീക്ഷയുടെ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന സ്റ്റാർ സെക്യൂരിറ്റി ഏജൻസിയുടെ ജനറൽ മാനേജറാണ് ഇക്കാര്യത്തില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.

ദില്ലിയിലെ കമ്പനിയാണ് തങ്ങൾക്ക് കരാർ നൽകിയതെന്ന് ഇദ്ദേഹം പറഞ്ഞു. കേരളത്തിലെ പരീക്ഷ നടന്ന മിക്ക കേന്ദ്രങ്ങളിലേക്കും സബ് കോൺട്രാക്ട് കൊടുത്താണ് ആളുകളെ അയച്ചത്. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധിക്കുക മാത്രമാണ് തങ്ങൾ ചെയ്തത്.  ആയൂർ കോളേജിൽ മെറ്റൽ ഡിറ്റക്ടറിൽ ലോഹം കണ്ടെത്തിയവരെ മാറ്റി നിർത്താൻ കോളേജ് അധികൃതരാണ് ആവശ്യപ്പെട്ടത്. തങ്ങളുടെ സ്റ്റാഫ് ആരുടെയും അടിവസ്ത്രം അഴിച്ചു പരിശോധിച്ചിട്ടില്ല. കോളേജ് നിയോഗിച്ച സാരിയുടുത്ത രണ്ട് സ്ത്രീകളാണ് മാറ്റിനിർത്തിയ കുട്ടികളെ കൊണ്ടുപോയത്. അവർ എങ്ങനെ പരിശോധിച്ചു എന്ന് തങ്ങൾക്ക് അറിയില്ല. നാല് പുരുഷന്മാരും നാല് സ്ത്രീകളുമായിരുന്നു ആയുർ കോളേജിലെ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നതെന്നും സെക്യൂരിറ്റി ഏജൻസിയുടെ ജനറൽ മാനേജർ അജിത് നായർ വിശദീകരിച്ചു.

Read Also: അടിവസ്ത്രം അഴിപ്പിച്ച സംഭവം; ദേശീയ ബാലാവകാശ കമ്മീഷൻ സംഭവത്തിൽ സ്വമേധയ കേസെടുത്തു

click me!