
ആലപ്പുഴ: രോഗിക്ക് കുത്തി വരച്ച നിലയില്‍ കുറിപ്പടി എഴുതി നല്‍കിയ ഡോക്ടറെ രോഗീ പരിചരണ ചുമതലയില്‍ നിന്ന് താത്കാലികമായി നീക്കി. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഡോക്ടറെയാണ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശ പ്രകാരം ചുമതലയില്‍ നിന്നും നീക്കിയത്. മരുന്ന് കുറിപ്പടിയില്‍ കൂട്ടക്ഷരം പാടില്ലെന്നും വായിക്കാവുന്ന വിധത്തില്‍ ജനറിക് പോരുകള്‍ വ്യക്തമായി എഴുതണമെന്നും മെഡിക്കല്‍ കൗണ്‍സിലിന്‍റെ നിര്‍ദ്ദേശമുള്ളപ്പോഴാണ് ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ സത്യംഗപാണി തനിക്ക് തോന്നും പടി കുറിപ്പടിയെഴുതി നല്‍കിയത്.
ഇതേ കുറിച്ച് സംശയം ചോദിച്ച നേഴ്സിനുള്ള ഉപദേശവും കുറിപ്പടിയില്‍ ഡോക്ടറുടെ എഴുതി നല്‍കി. അതിങ്ങനെ , " ദൈവത്തെ സിസ്റ്റര്‍ കളിയാക്കരുത്..." സംശയം ചോദിച്ച് ചെന്ന മറ്റൊരു നേഴ്സിനുള്ള ഉപദേശം ഈ വിധമായിരുന്നു, " എന്നാല്‍ ദൈവത്തെ എനിക്ക് പേടിയാണ്." സംശയം ചോദിക്കുന്ന രോഗികളോട് ഡോക്ടര്‍ അസഭ്യം പറഞ്ഞതായും ആരോപണം ഉയര്‍ന്നു. ഇതിനെ തുടര്‍ന്നാണ് നടപടി. ആശുപത്രിയിലെ കംപ്ലയിന്‍റ് മോണിറ്ററിങ് കമ്മിറ്റിയുടെ അന്വേഷണ റിപ്പോർട്ട് കിട്ടിയതിന് ശേഷമാകും തുടർ നടപടി. പ്രാഥമിക റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് കൈമാറി.
ഒ.പി.യിൽ ചികിത്സ തേടിയെത്തുന്ന രോഗികൾക്കുള്ള കുറിപ്പടിയിലാണ് ഡോക്ടർ ഈ വിധം അവ്യക്തമായ കുറിപ്പടികള്‍ നല്‍കുന്നത്. സംശയം ചോദിച്ച് ചെല്ലുന്നവര്‍ക്കുള്ള ഉപദേശം ഇയാള്‍ കുറിപ്പടിയിലും അസഭ്യം നേരിട്ടും നല്‍കുമെന്നും ആരോപണം ഉയര്‍ന്നു. ജനറല്‍ ഒ പിയില്‍ വൈകുന്നേരത്തെ ഡ്യൂട്ടിയാണ് ഡോ.സത്യംഗപാണിക്ക്. ഡോക്ടറുടെ രീതി മനസിലായതോടെ ഇപ്പോള്‍ നേഴ്സുമാര്‍ ആരും സംശയം ചോദിച്ച് അദ്ദേഹത്തെ സമീപിക്കാറില്ലെന്നും പറയുന്നു. കുറിപ്പടി ആശുപത്രിയിലെ തന്നെ ചില ജീവനക്കാരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഇതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ആരോഗ്യ മന്ത്രിക്കും ഇത് സംബന്ധിച്ച് പരാതി നല്‍കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam