
മലപ്പുറം: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി. മലപ്പുറം മഞ്ചേരിയില്‍ ഇരുപത്തിമൂന്ന്കാരനായ യുവാവിന്‍റെ വീട്ടില്‍ തമിഴ്‌നാട് സ്വദേശിനിയുടെ സത്യഗ്രഹം. നാല് ദിവസത്തെ സത്യഗ്രഹത്തിന് ശേഷം തമിഴ്നാട് പൊലീസിന് പരാതി നല്‍കാൻ പെൺകുട്ടി ചെന്നൈയിലേക്ക് മടങ്ങി.
വിവാഹ വാഗ്ദാനം നല്‍കി ചെന്നൈയില്‍ വച്ച് പീഡിപ്പിച്ചെന്ന് പെൺകുട്ടി പറയുന്നത്. മഞ്ചേരിക്കടുത്ത് കൂമംകുളത്തെ യുവാവിനെതിരെയാണ് യുവതിയുെ പരാതി. പെണ്‍കുട്ടി ജോലിചെയ്യുന്ന ചെന്നൈയിലെ സ്വകാര്യ ബാങ്കിന് സമീപമുള്ള ഹോട്ടലിലെ ജീവനക്കാരനായിരുന്നു യുവാവ്. ഇതിനിടയിലാണ് ഇവര്‍ തമ്മില്‍ പ്രണയത്തിലായത്. വിവാഹ വാഗ്ദാനം നല്‍കി ഏഴ് മാസത്തോളം ഒന്നിച്ചു. പിന്നീട് യുവാവ് ചെന്നൈയില്‍ നിന്ന് മുങ്ങിയെന്നാണ് പെൺകുട്ടിയുടെ പരാതി.
കഴിഞ്ഞ നാല് ദിവസം മുമ്പാണ് പെൺകുട്ടി യുവാവിന്‍റെ വീട്ടിലെത്തിയത്. വിവരമറിഞ്ഞതോടെ പണം നല്‍കി പെൺകുട്ടിയെ തിരിച്ചയക്കാൻ വീട്ടുകാര്‍ ശ്രമം നടത്തി. പെൺകുട്ടി വഴങ്ങാതെ വന്നതോടെ വീട്ടുകാര്‍ വീട് പൂട്ടി അയല്‍വക്കത്തെ ബന്ധു വീട്ടിലേക്ക് മാറി. തുടര്‍ന്ന് പെൺകുട്ടി യുവാവിന്‍റെ വീട്ടില്‍ സത്യാഗ്രഹം തുടങ്ങി. പൊലീസ് സ്ഥലത്തെത്തി പെൺകുട്ടിയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു.
ചര്‍ച്ചകള്‍ക്കൊടുവില്‍ ചെന്നൈ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാൻ പെൺകുട്ടി തയ്യാറായി. നിയമ നടപടികളില്‍ എല്ലാ സഹായവും ചെയ്യാമെന്ന് മഞ്ചേരി പൊലീസും ഉറപ്പ് നല്‍കി. ഇതോടെ നാല് ദിവസത്തെ സത്യഗ്രഹം അവസാനിപ്പിച്ച് പെൺകുട്ടി ചെന്നൈയിലേക്ക് മടങ്ങി. വിഷയത്തില്‍ പ്രതികരിക്കാൻ യുവാവും ബന്ധുക്കളും തയ്യാറായില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam