
കോട്ടയം : പാലാ നഗരസഭയുടെ പുതിയ അധ്യക്ഷൻ ആരെന്ന കാര്യത്തിൽ തീരുമാനം വൈകുന്നു. സിപിഎം പാർലമെൻററി പാർട്ടിയോഗം വൈകുന്നേരം 6 മണിക്ക് ചേരും. പാർട്ടി ചിഹ്നത്തിൽ മൽസരിച്ചു ജയിച്ച ഏക കൗൺസിലർ ബിനു പുളിക്കക്കണ്ടത്തെ ചെയർമാനാക്കാനായിരുന്നു സി പി എമ്മിലെ ആദ്യ ആലോചന. എന്നാൽ ബിനുവിനെ ചെയർമാനാക്കുന്നതിൽ കേരള കോൺഗ്രസ് എം എതിർപ്പ് അറിയിച്ചതോടെയാണ് സിപിഎമ്മിൽ ആശയക്കുഴപ്പം രൂക്ഷമായത്. പാർട്ടി ചിഹ്നത്തിൽ ജയിച്ച കൗൺസിലറെ ഒഴിവാക്കിയാൽ പ്രതിഷേധം ഉണ്ടാകുമെന്നാണ് നേതൃത്വത്തിന് ആശങ്ക.
കേരള കോൺഗ്രസ് നേതൃത്വവുമായി ഒരുതവണകൂടി ചർച്ച നടത്താൻ വേണ്ടിയാണ് പാർലമെൻററി പാർട്ടിയോഗം വൈകുന്നേരം ചേർന്നാൽ മതിയെന്ന തീരുമാനത്തിലേക്ക് സിപിഎമ്മെത്തിയത്. നിലവിൽ ബിനു പുളിക്കകണ്ടത്തെ ചെയർമാൻ ആക്കാൻ പറ്റില്ല എന്ന നിലപാടിലുറച്ച് നിൽക്കുകയാണ് കേരള കോൺഗ്രസ്.
ബിനുവിന് പകരം പാർട്ടി സ്വതന്ത്രരായി ജയിച്ച വനിത കൗൺസിലർമാരിൽ ഒരാളെ അധ്യക്ഷയാക്കിയുള്ള പ്രശ്ന പരിഹാരമാണ് സിപിഎം നേതാക്കൾ ഇപ്പോൾ ആലോചിക്കുന്നത്. എന്നാൽ കേരള കോൺഗ്രസ് സമ്മർദ്ദത്തിന് ജില്ലാ നേതൃത്വം വഴങ്ങുന്നതിൽ പാലായിലെ പാർട്ടി പ്രവർത്തകർ കടുത്ത അമർഷത്തിലാണ്. ഈ സാഹചര്യത്തിലാണ് ചെയർമാൻ സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നത് വൈകുന്നത്. ചെയർമാൻ സ്ഥാനം അഞ്ചുവർഷത്തേക്കും കേരള കോൺഗ്രസിന് തന്നെ വിട്ടുകൊടുത്ത് പുറത്തുനിന്ന് നഗരസഭാ ഭരണത്തെ പിന്തുണയ്ക്കണമെന്ന ആവശ്യവും പാർട്ടിക്ക് മുന്നിലുണ്ട്.
'പാലാ നഗരസഭ ചെയര്‍മാനെ സിപിഎം തീരുമാനിക്കും, പ്രാദേശിക വിഷയം മാത്രമാണിത്': ജോസ് കെ മാണി
അതേ സമയം പാലാ നഗരസഭ ചെയർമാൻ തർക്കത്തില്‍ നഗരസഭ കൗൺസിലിലെ പഴയ കയ്യാങ്കളി വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. സി പി എം നേതാവ് ബിനു പുളിക്കക്കണ്ടത്തെ പ്രതിക്കൂട്ടിലാക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. 2021 ൽ കൗൺസിൽ യോഗത്തിനിടെ കേരള കോൺഗ്രസ് കൗൺസിലറെ ബിനു മർദ്ദിക്കുന്ന വീഡിയോയാണ് കേരളാ കോൺഗ്രസ് പാർട്ടി പ്രവർത്തകർ നവമാധ്യമങ്ങളിലൂടെ വീണ്ടും പ്രചരിപ്പിക്കുന്നത്. പ്രകോപനമില്ലാതെ ബിനു കേരള കോൺഗ്രസ് കൗൺസിലറെ മർദ്ദിക്കുന്നതും മറ്റ് കൗൺസിലർമാർ പിടിച്ചു മാററുന്നതും ദൃശ്യങ്ങളിൽ കാണാം.സ്വന്തം മുന്നണിയിലെ സഹപ്രവർത്തകനെ മർദ്ദിച്ച ആളെ ചെയർമാനാക്കാനാവില്ല എന്ന കടുത്ത നിലപാടിലാണ് കേരള കോൺഗ്രസ് എം പ്രവര്‍ത്തകര്‍. മൂന്നു കൊല്ലം മുമ്പ് പാലാ നഗരസഭ കൗൺസിൽ യോഗത്തിൽ പൊട്ടിയ അടിയുടെ പേരു പറഞ്ഞാണ് പാർട്ടി ചിഹ്നത്തിൽ മൽസരിച്ചു ജയിച്ച ഏക സിപിഎം കൗൺസിലറെ ചെയർമാനാക്കാനുള്ള നീക്കങ്ങൾക്ക് കേരള കോണ്‍ഗ്രസ് എം പ്രതിരോധം തീർക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam