
തിരുവനന്തപുരം: വിമാനത്തിനുള്ളിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ (Pinarai vijayan) കൊല്ലാനാണ് ശ്രമിച്ചതെന്ന് പൊലീസ് . നിന്നെ ഞങ്ങൾ വച്ചേക്കില്ലടാ എന്ന് വിളിച്ച് മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് (Youth congress) പ്രവർത്തകർ ആക്രോശിച്ചു എന്നാണ് എഫ്ഐആർ. അറസ്റ്റിലായ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ 27വരെ റിമാൻഡ് ചെയ്തു. കേസ് അന്വേഷിക്കാൻ പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.
മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥൻ അനിലിന്റെ മൊഴിൽ വധശ്രമം, ഗൂഡാലോചന, എയർക്രാഫ്റ്റിൽ അതിക്രമം കാണിച്ചു എന്നീ വകുപ്പുകൾ പ്രതാരമാണ് കേസ്. ഫർസീൻ മജീദ്, നവീൻകുമാർ എന്നിവർ ഗൂഡാലോചന നടത്തി വധിക്കാൻ ശ്രമിച്ചെന്നാണ് എഫ്ഐആർ. മൂന്നാം പ്രതി സുനിത് നാരായണൻ ഇപ്പോഴും ഒളിവിലാണ്. ഇൻഡിഗോ വിമാനത്തിന്റെ ഗ്രൗണ്ട് ഹാൻഡിലിംഗ് മാനേജറും വലിയ തുറപൊലീസിന് പരാതി നൽകിയിരുന്നു. എന്നാൽ മൂന്ന് യാത്രക്കാർ തർക്കമുണ്ടാക്കിയെന്നാണ് മാത്രമാണ് പരാതിയിലുള്ളത്. വിമാനത്തിന്റെ പൈലറ്റോ, സിഐഎസ്എഫോ സംഭവിച്ച കാര്യങ്ങളെ കുറിച്ച് റിപ്പോർട്ട് പൊലീസിന് നൽകിയിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി പൈലറ്റിന്റെയും ക്രൂവിൻന്റെ മൊഴി രേഖപ്പെടുത്തുമെന്നും സിവിൽ ഏവിയേഷന്റെ റിപ്പോർട്ട് വാങ്ങുമെന്നാണ് പൊലീസ് പറയുന്നത്.
Read more: 'എനിക്ക് നേരെ വന്നവരെ തടഞ്ഞത് ജയരാജൻ': വിമാനത്തിലെ സംഘർഷത്തെക്കുറിച്ച് പിണറായി
ജാമ്യ ഹർജയിൽ വാദം കേള്‍ക്കവെ ഇപി ജയരാജൻ മർദ്ദിച്ചുവെന്ന് ഒന്നാം പ്രതി കോടതിയിൽ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസുകാർക്കെതിരെ കേസെടുത്തപ്പോള്‍ അവരെ മർദ്ദിച്ച ജയരാജനെതിരെ കേസെടുത്തില്ലെന്ന് പ്രതിഭാഗവും വാദിച്ചു. പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ അപേക്ഷയിൽ നാളെ ഉത്തരവിറക്കും. അതിനിടെ ജയരാജനെതിരെ കേസെടുത്തമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നൽകി.
യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മദ്യപിച്ചെത്തിയാണ് മുഖ്യമന്ത്രിയെ ആക്രമിച്ചതെന്ന് ഇപി ജയരാജൻ ഇന്നലെ ആരോപിച്ചിരുന്നു. എന്നാലിത് തെറ്റാണെന്ന് മെഡിക്കൽ പരിശോധനയിൽ തെളിഞ്ഞു. അതേസമയം കേസന്വേഷണത്തിന് ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചു. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി പ്രജീഷ് തോട്ടത്തിലാണ് അന്വേഷണ ചുമതല. ശംഖുമുഖം എസിപി അടക്കം കേസ് നിലവിൽ അന്വേഷിക്കുന്ന സംഘത്തെ പ്രത്യേക സംഘത്തിന്റ ഭാഗമാക്കിയിട്ടുണ്ട്.
"