തനിക്ക് നേരെ വന്നവരെ തടയാൻ വേണ്ട ഇപി ജയരാജൻ പ്രതിരോധം തീർക്കുകയായിരുന്നുവെന്ന് പുറത്തു വന്ന വീഡിയോയെയിലെ രംഗങ്ങളെക്കുറിച്ച് വിശദീകരിച്ചു കൊണ്ട് മുഖ്യമന്ത്രി ഇടത് നേതാക്കളോട് വിശദീകരിച്ചു. 

തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിൽ വച്ചുണ്ടായ സംഘർഷത്തെ കുറിച്ചുള്ള വിശദാംശങ്ങൾ എൽഡിഎഫ് നേതാക്കളുമായി പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). ഇന്ന് തിരുവനന്തപുരം എകെജി സെന്ററിൽ ചേർന്ന യോഗത്തിലാണ് മുഖ്യമന്ത്രി വിമാനത്തിലെ സംഭവങ്ങളെക്കുറിച്ച് പറഞ്ഞത്. തനിക്ക് നേരെ വന്നവരെ തടയാൻ വേണ്ട ഇപി ജയരാജൻ പ്രതിരോധം തീർക്കുകയായിരുന്നുവെന്ന് പുറത്തു വന്ന വീഡിയോയെയിലെ രംഗങ്ങളെക്കുറിച്ച് വിശദീകരിച്ചു കൊണ്ട് മുഖ്യമന്ത്രി ഇടത് നേതാക്കളോട് വിശദീകരിച്ചു. 

അതിനിടെ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് നേരെ ഉയർന്ന ആരോപണങ്ങളെ നേരിടാൻ എൽഡിഎഫ് ഇറങ്ങുന്നു. ഇന്ന് തിരുവനന്തപുരത്ത് എകെജി സെൻ്ററിൽ ചേർന്ന എൽഡിഎഫ് യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്.സ്വർണക്കടത്ത് കേസിലെ പുതിയ നീക്കങ്ങളിൽ പാർട്ടിയുടേയും മുന്നണിയുടേയും നിലപാട് ജനങ്ങളോട് വിശദീകരിക്കാനാണ് എൽഡിഎഫ് തീരുമാനം. ഇതിനായി ഈ മാസം 21 മുതൽ രാഷ്ട്രീയവിശദീകരണ യോഗങ്ങൾ വിളിച്ചു ചേർക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇതിനായി രാഷ്ട്രീയ വിശദീകരണ യോഗങ്ങളും റാലികളും വിളിച്ചു ചേർക്കും. 

മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിലെ പ്രതികളെ ഈ മാസം 27 വരെ റിമാൻഡ് ചെയ്തു. പ്രതികളായ മൂന്ന് പേരുടെ ജാമ്യാപേക്ഷയിൽ നാളെ കോടതി വിധി പറയും. അതേസമയം വിമാനത്തിൽ വച്ച് എൽഡിഎഫ് കൺവീന‍ർ ഇ.പി.ജയരാജൻ കഴുത്തുഞ്ഞെരിച്ചു മർദ്ദിച്ചുവെന്ന് കോടതിയോട് ഒന്നാം പ്രതി ഫർ സിൻ മജീദ് പറഞ്ഞു. 

സ്വപ്നയ്ക്ക് പിന്നിൽ ബിജെപിയെന്ന് പകൽ പോലെ വ്യക്തം: സീതാറാം യെച്ചൂരി

കോട്ടയം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻ്റെ (Swapna Suresh)ആരോപണത്തിന് പിന്നിൽ ബിജെപിയാണെന്ന് പകൽ പോലെ വ്യക്തമാണെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (Sitaram yechury). കറുപ്പ് നിറമുള്ള മാസ്‌കോ, വസ്ത്രങ്ങളോ ധരിക്കുന്നവരെ തടയാൻ പോലീസിന് കേരള സർക്കാർ നിർദേശം നൽകിയിട്ടില്ല. ഇതേക്കുറിച്ച് പ്രചരിക്കുന്നത് തെറ്റായ വാർത്തകളാണെന്നും അദ്ദേഹം വിശദീകരിച്ചു. രാജ്യത്തെ ബിജെപി ഇതര സർക്കാരുകളെ ദുർബലപ്പെടുത്താൻ കേന്ദ്ര ഏജൻസികളെ കേന്ദ്ര സർക്കാർ ദുരുപയോഗിക്കുകയാണ്. സിൽവർ ലൈൻ കേന്ദ്ര സംസ്ഥാന സംയുക്തമായ സംരംഭമാണെന്നും കേന്ദ്രസർക്കാരിൽ നിന്നും അനുമതി ലഭിക്കുന്ന മുറക്ക് പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.