
മലപ്പുറം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിൽ നേതൃനിരയിലുണ്ടായ ക്യാപ്റ്റൻ-മേജർ തർക്കം കെപിസിസി ഭാരവാഹികളുടേയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗത്തിലും ചർച്ചയായി. നേതാക്കൾ പ്രതികരണങ്ങളിൽ മിതത്വം പാലിക്കണമെന്ന് യോഗത്തിൽ പരാമർശമുയർന്നു. നിലമ്പൂർ വിജയവുമായി ബന്ധപ്പെട്ട അവകാശ തർക്കം ഉന്നയിച്ച് കൊണ്ട് നേതാക്കൾ നടത്തിയ പ്രതികരണങ്ങളെ പരോക്ഷമായി ഉന്നയിച്ച് കെപിസിസി വൈസ് പ്രസിഡന്റ് കൂടിയായ എൻ ശക്തനാണ് വിമർശനമുന്നയിച്ചത്.കോൺഗ്രസ് നേതാക്കളുടെ പ്രതികരണം അണികളിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് വിമർശനം.
നിലമ്പൂർ വിജയത്തിന് ശേഷം 30 സീറ്റുകളിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ തീരുമാനിച്ചുവെന്ന രീതിയിൽ പ്രചാരണമുണ്ടായി. ചില യൂത്ത് കോൺഗ്രസ് നേതാക്കളാണ് ഇതിന് പിന്നിലെന്നാണ് സൂചന. കൃത്യമായി ഇതിന് പിന്നിൽ ആരെന്ന് കണ്ടത്തണമെന്ന് പിഎ സലീം ആവശ്യപ്പെട്ടു. ഇത് എവിടെ നിന്നും വന്നുവെന്ന് അന്വേഷിക്കണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കത്തിനായുള്ള മിഷൻ 25 ന് വേഗം പോരെന്നും നേതാക്കൾ കെപിസിസി ഭാരവാഹി യോഗത്തിൽ വിമര്‍ശനവും ഉയര്‍ന്നു.
കെപിസിസി സെക്രട്ടറിമാരെ നിയമിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് വ്യക്തമാക്കി. എന്നാൽ കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്‍റുമാരുടെയും പുനസംഘടന ചര്‍ച്ചയായില്ല. വയനാട് ദുരന്തത്തിൽ കോണ്‍ഗ്രസ് നിര്‍മിച്ചു നൽകുന്ന 100 വീടുകളുടെ നിര്‍മാണം എഐസിസി സഹായത്തോടെ ഉടൻ തുടങ്ങുമെന്നും 4.13 കോടിയുടെ ഫണ്ട് കെപിസിസി സമാഹരിച്ചെന്നും യോഗത്തിന് ശേഷം കെപിസിസി പ്രസിഡന്‍റും ഭാരവാഹികളും അറിയിച്ചു.