
തിരുവനന്തപുരം : സംസ്ഥാന കോണ്‍ഗ്രസിൽ ഖദറിനെ ചൊല്ലി തര്‍ക്കം. ഖദറിനോട് എന്താണിത്ര നീരസമെന്ന് ചോദിച്ച് അജയ് തറയിൽ ഖദർ ഇടാത്ത യുവ നേതാക്കളെ വിമർശിച്ചു. വസ്ത്രധാരണത്തിന് നിയന്ത്രണമില്ലെന്ന് പറഞ്ഞ് തറയിലിനെ പക്ഷേ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തള്ളി. യുവാക്കളുടെ വസ്ത്രധാരണത്തിൽ ഇടപെടേണ്ടെന്നായിയിരുന്നു കെപിസിസി പ്രസിഡന്‍റിന്റെയും പ്രതികരണം.
‘’ഖദര്‍ രാഷ്ട്രപിതാവിന് ലാളിത്യം, അഹിംസ, സത്യം തുടങ്ങിയവയുടെ പ്രതീകവും ബ്രീട്ടിഷ് ചൂഷണത്തിനെതിരെ പോരാട്ടമായിരുന്നു''. പക്ഷേ ഖദര്‍ ധരിക്കുന്ന കോണ്‍ഗ്രസുകാരുടെ പഴയ കേരളമല്ല ഇന്ന് കളര്‍ വസ്ത്രം ധരിക്കുന്ന ന്യൂജനിന്‍റെ പുതിയ കേരളമെന്നാണ് പാര്‍ട്ടി നേതാവ് അജയ് തറയിൽ പരാതിപ്പെടുന്നത്.
ഇതോടെ കളര്‍ വസ്ത്രമിടുന്ന യുവനേതാക്കള്‍ അജയ് തറലിയിലിനെതിരെ കൂട്ടത്തോടെ ഇറങ്ങി. ഇപ്പോള്‍ ഗാന്ധിയൻ ആശയങ്ങളുടെ ലാളിത്യത്തിന്റെ പ്രതീകമായി ഖദറിനെ കാണാനാവില്ലെന്നാണ് ചിലവടക്കം ചൂണ്ടിക്കാട്ടി കെ എസ് ശബരീനാഥന്‍റെ പക്ഷം. ''തൂവെള്ള ഖദർ വസ്ത്രത്തെ ഗാന്ധിയൻ ആശയങ്ങളുടെ ലാളിത്യത്തിന്റെ പ്രതീകമായി ഇപ്പോൾ കാണാൻ കഴിയില്ല. ഒരു ഖദർ ഷർട്ട് ഡ്രൈക്ലീൻ ചെയ്യുന്ന ചിലവിൽ അഞ്ച് കളർ ഷർട്ട് ഇസ്തിരി ചെയ്തു കിട്ടും. വസ്ത്രം ഏതായാലും മനസ്സ് നന്നായാൽ മതിയെന്നും ശബരീനാഥൻ പറയുന്നു.
ഖദര്‍ മാത്രം ധരിക്കണമെന്ന് പറയുന്നവര്‍ മാറ്റത്തിന്‍റെ മാറ്റൊലി കേള്‍ക്കാത്തവരെന്നാണ് അബിൻ വര്‍ക്കിയുടെ വിമര്‍ശനം. അതിവൈകാരികതയും വിവാദവും വേണ്ടെന്ന് വി.ടി ബൽറാമും പ്രതികരിച്ചു.
ഖാദി പഴയ ഖാദിയല്ലെന്നും എല്ലാ കളറിലും വ്യത്യസ്ത ഡിസൈനുകളിലും നല്ല ഖാദി വസ്ത്രങ്ങൾ ഇന്ന് കേരളത്തിൽ ലഭ്യമാണെന്നായിരുന്നു കോൺഗ്രസിലെ വിവാദങ്ങൾക്കിടെ മന്ത്രി പി രാജീവന്റെ ഫേസ്ബുക്ക് പോസ്റ്റ്.