
കണ്ണൂര്‍: പീഡന കേസിൽ അറസ്റ്റിലായ കണ്ണൂർ കോർപറേഷൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ പി വി കൃഷ്ണകുമാറിന് ജാമ്യം. തലശ്ശേരി സി ജെ എം കോടതിയാണ് കൃഷ്ണകുമാറിന് ജാമ്യം അനുവദിച്ചത്. ബംഗളൂരുവിൽ ഒളിവിൽ കഴിയുകയായിരുന്ന കൃഷ്ണകുമാറിനെ ഇന്നലെ രാത്രിയാണ് എ സി പി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കണ്ണൂർ കോർപ്പറേഷൻ കിഴുന്ന ഡിവിഷൻ കൗൺസിലറാണ് പി വി കൃഷ്ണകുമാർ. ജൂലൈ 20 നാണ് കൃഷ്‌ണകുമാർ പീഡിപ്പിച്ചുവെന്ന് കാണിച്ച് വനിത സഹകരണ ബാങ്ക് ജീവനക്കാരിയായ യുവതി സിറ്റി പൊലീസ് കമ്മീഷണർക്കും വനിതാ കമ്മീഷനും പരാതി നൽകിയത്. യുവതിയുടെ പരാതിയിൽ എടക്കാട് പൊലീസ് കേസെടുത്തതിന് പിന്നാലെ കൃഷ്ണകുമാർ ഒളിവിൽ പോവുകയായിരുന്നു. യുവതി ജോലി ചെയ്യുന്ന കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിലെ മുൻ ജീവനക്കാരൻ കൂടിയാണ് കൃഷ്‌ണകുമാർ. എസിപി ടി കെ രത്നകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു കേസിന്‍റെ അന്വേഷണ ചുമതല.
Also Read: വീട്ടമ്മയുടെ മൃതദേഹം കിണറ്റിലിട്ട ശേഷം മടങ്ങുന്ന പ്രതി, മനോരമ കേസിലെ നിര്‍ണായക സിസിടിവി ദൃശ്യങ്ങൾ
കൃഷ്ണകുമാർ സംസ്ഥാനം വിട്ടെന്ന് ഉറപ്പായതോടെ നേരത്തെ തന്നെ തമിഴ്നാട്ടിലും കർണാടകയിലെ വിവിധയിടങ്ങളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനാവാത്തത് പൊലീസിന് തലവേദനയായിരുന്നു. ഇടത് വനിത സംഘടനകളടക്കം കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോർപ്പറേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. കൃഷ്ണകുമാര്‍ കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ നേതൃത്വത്തിൽ കണ്ണൂർ കോർപ്പറേഷൻ ഓഫീസിലേക്ക് കഴിഞ്ഞ ദിവസം മാർച്ച് നടത്തിയിരുന്നു. രാജി ആവശ്യപ്പെട്ട് എല്‍ ഡി എഫ് ജില്ലാ കമ്മറ്റി കോർപ്പറേഷൻ ഓഫീസ് ധർണ നടത്തുകയും ചെയ്തു. എന്നാൽ കൃഷ്ണകുമാര്‍ ഇതുവരെ കൗൺസിലർ സ്ഥാനം രാജിവച്ചിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam