
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയും പാര്‍ട്ടിക്കകത്തെ പരസ്യ വിഴുപ്പലക്കലും രൂക്ഷമായ സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റ സാധ്യത തള്ളാതെ കെസി വേണുഗോപാൽ. തദ്ദേശ തോൽവി എഐസിസി പരിശോധിച്ച ശേഷം ഉചിതമായ നടപടി എടുക്കുമെന്ന് വേണുഗോപാൽ പറഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പ് ഫലം വന്നയുടൻ പാർട്ടിയിൽ നിന്നുയർന്ന നേതൃമാറ്റ ആവശ്യത്തെ കെസി വേണുഗോപാൽ തള്ളിയിരുന്നു. എന്നാൽ കോൺഗ്രസിന് പിന്നാലെ ലീഗും ആർഎസിപിയും അടക്കമുള്ള ഘടകകക്ഷികളും നേതൃമാറ്റത്തിലൂന്നുമ്പോഴാണ് കെസിയുടെ നിലപാട് മാറ്റമെന്നാണ് സൂചന.
കേരള തോൽവിയെ ഹൈക്കമാൻഡ് കൂടുതൽ ഗൗരവത്തോടെയാണ് കാണുന്നത്. ഞായറാഴ്ച ചേരുന്ന കെപിസിസി രാഷ്ട്രീ.കാര്യസമിതിയിൽ മുല്ലപ്പള്ളിക്കും ഹസ്സനുമെതിരെ കൂടുതൽ വിമർശനങ്ങൾ ഉയരുകയാണെങ്കിൽ ഹൈക്കമാൻഡിന് അത് പൂർണ്ണമായും അവഗണിക്കാൻ ആകില്ല. ഈ സാഹചര്യത്തിൽ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പങ്കെടുക്കുന്ന ഞായറാഴ്ചയിലെ രാഷ്ട്രീയകാര്യസമിതി യോഗത്തിന് പ്രാധാന്യമേറി.
അതേസമയം നിലവിൽ ഘടക കക്ഷികളുമായി താരിഖ് അൻവർ ചർച്ചനടത്തുന്നതിൽ തീരുമാനമൊന്നും ആയിട്ടില്ല. കോൺഗ്രസിലെ തിരുത്തൽ നടപടി നോക്കുകയാണ് ലീഗ് അടക്കമുള്ള കക്ഷികൾ . യുഡിഎഫിൽ എല്ലാം ലീഗ് തീരുമാനിക്കുന്നു എന്ന പിണറായിയുടെ പ്രസ്താവന കോൺഗ്രസിലെ തിരുത്തൽ നടപടിക്ക് തിരിച്ചടിയാണ്. ഇനി കെപിസിസി അധ്യക്ഷനെ മാറ്റിയാൽ അത് ലീഗ് സമ്മർദ്ദത്തിന് വഴങ്ങി എന്ന പഴി കേൾക്കേണ്ടിവരും. സിപിഎമ്മും ബിജെപിയും കൂടുതൽ സമർത്ഥമായി നേതൃമാറ്റം കോൺഗ്രസ്സിനെതിരെ ആയുധമാക്കും. ഡിസിസികളിൽ പുന:സംഘടന ഉറപ്പാണ്. അതിനപ്പുറത്തേക്കുള്ള മാാറ്റങ്ങളിൽ ഹൈക്കമാൻഡ് വളരെ സൂക്ഷിച്ചായിരിക്കും തീരുമാനം എടുക്കുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam