
ഇടുക്കി: വാഗമണ്ണിൽ കയ്യേറ്റഭൂമിയിലെ സ്റ്റോപ്പ് മെമ്മോ ലംഘിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഒത്താശ ചെയ്ത വില്ലേജ് ഓഫീസറെ സ്ഥലം മാറ്റി. വാഗമൺ വില്ലേജ് ഓഫീസർ പ്രീത കുമാരിയെയാണ് സ്ഥലം മാറ്റിയത്. സ്റ്റോപ്പ് മെമ്മോ ലംഘിച്ച റിസോർട്ടുകൾക്കെതിരെ കേസെടുക്കാൻ പൊലീസിനും ജില്ലാ കളക്ടറുടെ നിർദ്ദേശം.
സർക്കാർ ഭൂമിയിലെ കയ്യേറ്റത്തിന് കുടപിടിച്ച വാഗമണ് വില്ലേജ് ഓഫീസർക്കെതിരെ നടപടി. കയ്യേറ്റ ഭൂമിയിലെ ജില്ലാ കളക്ടറുടെ സ്റ്റോപ്പ് മെമ്മൊ ലംഘിച്ചുള്ള നിർമ്മാണപ്രവർത്തനങ്ങൾ നടന്നത് പ്രീതാകുമാരിയുടെ മൌനാനുവാദത്തോടെയായിരുന്നു. പരിശോധന നടത്താൻ ജില്ലാ കളക്ടർ ആവശ്യപ്പെട്ടപ്പോൾ പണിയൊന്നും നടക്കുന്നില്ലെന്ന വ്യാജറിപ്പോർട്ടും കൊടുത്തു. എന്നാൽ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ ഏഷ്യാനെറ്റ് ന്യൂസ് വാർത്ത പുറത്തുവന്നതോടെ കളക്ടർ തഹസിൽദാരെ അന്വേഷണം ഏൽപ്പിച്ചു. പീരുമേട് തഹസിൽദാർ നടത്തിയ പരിശോധനയിൽ വാർത്ത ശരിവയ്ക്കുകയും, പണിയായുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
റാണിമുടി എസ്റ്റേറ്റ് ഉടമ ജോളി സ്റ്റീഫനാണ് വാഗമണ്ണിൽ 55 ഏക്കർ സർക്കാർ ഭൂമി കയ്യേറിയത്. വ്യാജ പട്ടയമുണ്ടാക്കി ഭൂമി പ്ലോട്ടുകളാക്കി മുറിച്ചുവിൽക്കുകയും ചെയ്തു. കയ്യേറ്റം ബോധ്യപ്പെട്ടതോടെയാണ് ജില്ലാ കളക്ടർ ഈ ഭൂമിയിലെ ഏല്ലാ നിർമ്മാണപ്രവർത്തനങ്ങൾക്കും സ്റ്റോപ്പ് മെമ്മൊ നൽകിയത്. എന്നാൽ കൊവിഡിന്റെ മറവിൽ റിസോർട്ടുകർ വാഗമണ് വില്ലേജ് ഓഫീസർ ഉൾപ്പടെയുള്ളവരുടെ ഒത്താശയോടെ നിർമ്മാണപ്രവർത്തനങ്ങൾ നടത്തുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam