
കൊച്ചി: ഫ്രീഡം ക്വിസിൽ വി.ഡി സർവർക്കറെ ഉൾപ്പെടുത്തി വിവാദ ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന്‍റെ സസ്പെൻഷന് അടിയന്തര സ്റ്റേ ഇല്ല. സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കാസർകോഡ് പള്ളത്തടുക്ക എ.യു.പി സ്കൂൾ അധ്യാപകനായ ഗുരുപ്രസാദ് നൽകിയ ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. തെറ്റായ നടപടികളിൽ അന്വേഷണം പൂർത്തിയാകുന്നതിന് മുൻപ് എങ്ങനെ സസ്പെൻഷൻ നൽകാനാകുമെന്ന് കോടതി ചോദിച്ചു. ചോദ്യാവലി തയ്യാറാക്കാൻ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യതിന് കാരണങ്ങളുണ്ടെന്നായിരുന്നു സർക്കാർ നിലപാട്. ഇക്കാര്യത്തിൽ വ്യക്തതയുണ്ടാക്കാൻ ഹൈക്കോടതി സർക്കാറിന് നിർദ്ദേശം നൽകി.
എൽപി സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള ഫ്രീഡം ക്വിസിൽ സവർക്കറെ പുകഴ്ത്തിയുള്ള ചോദ്യം വന്നതിൽ പ്രതിഷേധം ശക്തമായിരുന്നു. മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്കൂളുകളിലേക്ക് നൽകിയ ചോദ്യാവലിയാണ് വിവാദമായത്. ആഗസ്റ്റ് ആറിന് എൽപി സ്കൂൾ കുട്ടികൾക്കായി നടത്തിയ ക്വിസ് പരിപാടിയിലാണ് ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ അനുഭവിക്കേണ്ടിവന്ന സ്വാതന്ത്ര്യ സമര സേനാനിയായി വിഡി സവർക്കറെ ഉൾപ്പെടുത്തിയത്. ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമരസേനാനി ആരാണെന്നായിരുന്നു ചോദ്യം. ഉത്തര സൂചികയിൽ വി ഡി സവർക്കർ എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. സംഭവം വിവാദമായതോടെ അധ്യാപകനെ സസ്പെൻഡ് ചെയ്യുകയായിരുന്നു. സവർക്കറുടെ പേര് ചരിത്ര രേഖയുണ്ടെന്നും ഇതിൽ ചോദ്യം തയ്യാറാക്കിയ തന്നെ സസ്പെൻഡ് ചെയ്തത് അന്യായമാണെന്നുമാണ് അധ്യപകന്‍റെ വാദം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam