കൊവിഡിൽ കരുതലോടെ കേരളം; രോഗബാധിതർ 52 പേർക്ക്, കൂടുതൽ നിരീക്ഷണ കേന്ദ്രങ്ങൾ തയ്യാറാകുന്നു

By Web TeamFirst Published Mar 22, 2020, 6:55 AM IST
Highlights

സർക്കാർ സ്ഥാപനങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, ആശുപത്രികൾ, ഹോസ്റ്റലുക, സാംസ്ക്കാരിക കേന്ദ്രങ്ങൾ എല്ലാം ക്വാറന്റൈന്‍ കേന്ദ്രങ്ങളായി മാറുകയാണ്.

തിരുവനന്തപുരം: കൊവിഡ് 19 രോ​ഗബാധിതരുടെ വർധിച്ചത്തോടെ അടുത്ത ഘട്ടം മുന്നിൽകണ്ട് സംസ്ഥാന സർക്കാർ കൂടുതൽ നടപടികളിലേക്ക് കടന്നു. കൂടുതൽ പേരെ നിരീക്ഷണത്തിൽ പാർപ്പിക്കാനായി ഇരുന്നൂറോളം കേന്ദ്രങ്ങൾ സംസ്ഥാനത്ത് തയ്യാറായി. തദ്ദേശ ഭരണസ്ഥാപനങ്ങളും ആരോഗ്യവകുപ്പും ചേർന്നാണ് നിരീക്ഷണ കേന്ദ്രങ്ങൾ ഒരുക്കുന്നത്.

സർക്കാർ സ്ഥാപനങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, ആശുപത്രികൾ, ഹോസ്റ്റലുക, സാംസ്ക്കാരിക കേന്ദ്രങ്ങൾ എല്ലാം ക്വാറന്റൈന്‍ കേന്ദ്രങ്ങളായി മാറുകയാണ്. പതിനായിരത്തോളം പേരെ പാർപ്പിക്കാനാകുന്ന തരത്തിലാണ് സജ്ജീകരണങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടത്തിനാണ് ക്വാറന്റൈൻ കേന്ദ്രങ്ങളുടെ നിയന്ത്രണചുമതല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സൗകര്യങ്ങൾ ഒരുക്കണം.

അവശ്യഘട്ടമുണ്ടായാൽ സൈനിക ബാരക്കുകൾ നിരീക്ഷണകേന്ദ്രങ്ങളാക്കാമെന്ന് സേനാ മേധാവികൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഉറപ്പ് നൽകിയിരുന്നു. നിരീക്ഷണകേന്ദ്രങ്ങൾ തടവറയാണെന്ന് ആരും കരുതരുത്. വ്യക്തികളുടേയും സമൂഹത്തിന്റെയും സുരക്ഷ പരിഗണിച്ചുള്ള മുന്നൊരുക്കങ്ങളാണിത്. സർക്കാറിന്റെ നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കേരളത്തിൽ ഇന്നലെ 12 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചത്. മൂന്ന് പേർ കണ്ണൂർ ജില്ലയിലും ആറ് പേർ കാസർകോട് ജില്ലയിലും മൂന്ന് പേർ എറണാകുളം ജില്ലയിലുമാണ്. ഇതോടെ കേരളത്തിൽ കൊവി‍ഡ് സ്ഥിരീകരിച്ചവരുടെ എണംണം 52 ആയി. സംസ്ഥാനത്ത് ആകെ 53,013 പേർ നിരീക്ഷണത്തിലുണ്ട്. 52,785 പേർ വീടുകളിലും 228 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്നലെ 70 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

click me!