കോൺഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചകൾ ഇന്ന് ദില്ലിയിൽ വീണ്ടും ചേരും. രാവിലെ പത്ത് മണിയോടെ ചേരുന്ന സ്ക്രീനിംഗ് കമ്മിറ്റി കൂടുതൽ മണ്ഡലങ്ങളുടെ കാര്യത്തിൽ ധാരണ ഉണ്ടാക്കും. ദില്ലിയിൽ തുടരുന്ന കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് പുറമെ വി ഡി സതീശൻ, രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ ചർച്ചകൾക്കായി ദില്ലിയിൽ എത്തി
ദില്ലി: കോൺഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചകൾ ഇന്ന് ദില്ലിയിൽ വീണ്ടും ചേരും. രാവിലെ പത്ത് മണിയോടെ ചേരുന്ന സ്ക്രീനിംഗ് കമ്മിറ്റി കൂടുതൽ മണ്ഡലങ്ങളുടെ കാര്യത്തിൽ ധാരണ ഉണ്ടാക്കും. ദില്ലിയിൽ തുടരുന്ന കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് പുറമെ വി ഡി സതീശൻ, രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ ചർച്ചകൾക്കായി ദില്ലിയിൽ എത്തി. തിരുവനന്തപുരം ജില്ലയിൽ ഭൂരിഭാഗം മണ്ഡലങ്ങളിലും ഒന്നിലധികം പേരുകൾ പരിഗണനയിലുണ്ട്. പത്തനംതിട്ട ജില്ലയിൽ ആറന്മുള, കോന്നി, അടൂർ അടക്കമുളള മണ്ഡലങ്ങളിൽ ചർച്ചകൾ തുടരുകയാണ്. തൃശൂർ ജില്ലയിൽ വലിയ പ്രതിസന്ധി നിലനിൽക്കുന്നു എന്നാണ് പുറത്ത് വരുന്ന വിവരം.
എറണാകുളത്തും മലബാറിലെ മണ്ഡലങ്ങളിലും തർക്കമുണ്ട്. തിങ്കളാഴ്ചയാകും കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേരുക. 70 ശതമാനം മണ്ഡലങ്ങളിലും തിങ്കളാഴ്ച സ്ഥാനാർഥി നിർണയം പൂർത്തിയാക്കാനാണ് നീക്കം. സിപിഐ വിട്ട് ഒറ്റയ്ക്ക് മത്സരിക്കും എന്ന് പ്രഖ്യാപിച്ച നാട്ടിക എംഎൽഎ സിസി മുകുന്ദൻ ദില്ലിയിൽ എത്തി. കെ സി വേണുഗോപാലുമായി മുകുന്ദൻ കൂടിക്കാഴ്ച നടത്തിയേക്കും. രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ സ്ഥിരമായി തോൽക്കുന്നവരെ ഒഴിവാക്കാനാണ് തീരുമാനം. സ്ക്രീനിംഗ് കമ്മിറ്റി ഈ ഘട്ടത്തിൽ മാനദണ്ഡം കർശനമാക്കും. തിരുവനന്തപുരത്തേതടക്കം മണ്ഡലങ്ങളിലെ ചില നേതാക്കൾ ഒഴിവായേക്കും. അതേസമയം, സിസി മുകുന്ദനുമായി സഹകരിക്കുന്നതിൽ എതിര്‍പ്പ് ശക്തമാണ്. മുകുന്ദനുമായി സഹകരിക്കുന്നതിൽ പ്രാദേശിക നേതൃത്വത്തിനാണ് എതിർപ്പ്. അതിനാൽ തന്നെ സിസി മുകുന്ദന് 'കൈ' കൊടുത്തേക്കില്ലെന്നാണ് വിവരം. അതേസമയം, കോണ്‍ഗ്രസിനോട് സഹകരിക്കാൻ മുകുന്ദൻ താൽപര്യം അറിയിച്ചിട്ടുണ്ട്.


