കൊറോണ ഭീതി പടരുന്നു‍; അതിർത്തികളില്‍ മലയാളികള്‍ക്കുള്ള പരിശോധന ശക്തമാക്കി

By Web TeamFirst Published Feb 4, 2020, 12:42 PM IST
Highlights

വയനാട്ടിലെ കർണ്ണാടക, തമിഴ്നാട് അതിർത്തികളിൽ ആരോഗ്യവകുപ്പ് പരിശോധന തുടരുന്നു. കേരളത്തില്‍ മൂന്ന് പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പരിശോധന.

വയനാട്: കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍നിന്നും വരുന്നവരെ അതിർത്തികളിൽ പരിശോധിക്കുന്നത് ശക്തമാക്കി. കേരള-കർണാടക അതിർത്തിയിൽ മുത്തങ്ങ ചെക്പോസ്റ്റില്‍ കർണാടക ആരോഗ്യവകുപ്പ് അധികൃതരുടെ പ്രത്യേക പരിശോധന ഇന്നും തുടരുന്നു. ബോധവൽക്കരണ നോട്ടീസുകളും വിതരണം ചെയ്യുന്നു. മൂലഹള്ള ചെക്പോസ്റ്റിലും തമിഴ്നാട് അതിർത്തിയായ ബന്ദിപ്പൂർ ചെക്പോസ്റ്റിലും പരിശോധന നടക്കുന്നുണ്ട്. 

കേരളത്തില്‍ മൂന്ന് പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കിയത്. വയനാട് കർണാടകയുമായി അതിർത്തി പങ്കിടുന്ന മുത്തങ്ങ ചെക്പോസ്റ്റിന് സമീപം നാല് മുതല്‍ ആറുപേർവരെയടങ്ങുന്ന സംഘമായാണ് ചാമരാജ് നഗർ ജില്ലാ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങിയത്. കേരളത്തില്‍ നിന്നും കർണാടകത്തിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. രോഗം സംശയിക്കുന്നവരെ ഉടനെ തന്നെ കൂടുതല്‍ പരിശോധനയ്ക്കായി ചാമരാജ് നഗറിലെയും ഗുണ്ടല്‍പേട്ടിലെയും സർക്കാർ ആശുപത്രികളിലേക്കാണ് മാറ്റുന്നത്. ഈ ആശുപത്രികളില്‍ മലയാളികള്‍ക്കായി പ്രത്യേകം വാർഡുകളും സജ്ജീകരിച്ചതായാണ് സൂചന.

അതേസമയം, കൊറോണയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ വയനാട്ടില്‍ പഠനയാത്രകള്‍ക്ക് ജില്ലാ ഭരണകൂടം വിലക്കേർപ്പെടുത്തി. വരുന്ന ഫെബ്രുവരി 14വരെയാണ് നിയന്ത്രണം. പ്രത്യേക സംഘത്തെ രൂപീകരിച്ച് ജില്ലയില്‍ ബോധവല്‍ക്കരണ പ്രവർത്തനങ്ങള്‍ ഊർജിതമാക്കിയെന്നും ജില്ലാ കളക്ടർ അറിയിച്ചു.

click me!