ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി ഇന്ന് ഹൈക്കോടതിയിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കും. കടകംപള്ളി, അടൂർ പ്രകാശ് എന്നിവരെ ചോദ്യം ചെയ്തതിന്‍റെ വിവരങ്ങളും കൈമാറും. കേസിൽ പ്രതിയായ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹർജിയിലും ഇന്ന് വാദം നടക്കും
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയിൽ സ്വമേധയ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ശ്രീകോവിലിന് മുന്നിലെ സ്വർണപ്പാളികൾ പോറ്റി അടക്കമുള്ള പ്രതികൾ മാറ്റിയോ എന്നതിൽ ഇന്ന് എസ് ഐ ടി ഇന്ന് വ്യക്തത ഉണ്ടാക്കും. വി എസ് എസ് സി യിലെ വിദഗ്ധരെ കണ്ട് വിശദമായ റിപ്പോർട്ട് എസ് ഐ ടി തയ്യാറാക്കിയിരുന്നു. ആദ്യ റിപ്പോർട്ടിൽ അവ്യക്തതയുണ്ടെന്നും വിശദമായ റിപ്പോർട്ട് വേണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ജസ്റ്റിസുമാരായ എ രാജാ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരുടെ ദേവസ്വം ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. കടകംപള്ളി, അടൂർ പ്രകാശ് അടക്കമുള്ളവരെ ചോദ്യംചെയ്തതിന്‍റെ അടക്കം ഇതുവരെയുള്ള അന്വേഷണ വിശദാംശങ്ങളും കോടതിക്ക് കൈമാറും. അടച്ചിട്ട കോടതി മുറിയിലാണ് നടപടിക്രമങ്ങള്‍. പ്രത്യേക സംഘത്തിന്‍റെ അന്വേഷണത്തിൽ ഹൈക്കോടതി നേരത്തെ തൃപ്തി രേഖപ്പെടുത്തിയിരുന്നു. സ്വാഭാവിക ജാമ്യം തേടി എൻ വാസു ഇന്ന് അപേക്ഷ നൽകുമെന്നും വിവരമുണ്ട്. ജയിലിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹർജിയിലും ഇന്ന് വാദം നടക്കും.
ജാമ്യം തേടി വാസുവും തന്ത്രിയും
ശബരിമല സ്വർണ്ണക്കൊള്ളയിൽ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞതോടെ സ്വാഭാവിക ജാമ്യം തേടാൻ ദേവസ്വം മുൻ കമ്മീഷണറും പ്രസിഡന്‍റുമായ എൻ വാസു കൊല്ലം വിജിലൻസ് കോടതിയിൽ ഇന്ന് ജാമ്യാപേക്ഷ നൽകും.. കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയാണ് വാസു. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി അടക്കം 4 പ്രതികൾ ഇതിനോടകം ജാമ്യം നേടി പുറത്തിറങ്ങിയിട്ടുണ്ട്. അതേസമയം തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹർജിയിൽ കോടതി ഇന്ന് വാദം കേൾക്കും. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്പ കേസിലും ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ കൂടി ചൂണ്ടിക്കാട്ടിയാണ് ജാമ്യ നീക്കം. ഗൂഢാലോചനയിൽ അടക്കം തന്ത്രിക്കും പങ്കുണ്ടെന്നാണ് എസ് ഐ ടി കണ്ടെത്തൽ. എന്നാൽ അചാരങ്ങൾ പാലിച്ച് മാത്രം പ്രവർത്തിച്ചയാളാണ് താനെന്നും കവർച്ചയിൽ പങ്കില്ലെന്നുമാണ് തന്ത്രിയുടെ വാദം.


