
ദില്ലി: വിഷമരുന്ന് ദുരന്തത്തില്‍ മധ്യപ്രദേശിൽ മരണസംഖ്യ 20 ആയി. അഞ്ച് കുട്ടികളുടെ നില അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. മരിച്ചവരില്‍ 17 കുട്ടികളും ചിന്ത്വാര മേഖലയിലുള്ളവരാണ്. അതേസമയം മരുന്ന് കുറിച്ച ഡോക്ടറുടെ അറസ്റ്റിൽ അനിശ്ചിതകാല സമരം ആരംഭിച്ചിട്ടുണ്ട്. ചിന്ത്വാര ജില്ല ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) യൂണിറ്റാണ് സമരം തുടങ്ങിയത്. ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും, സഹായധനം പ്രഖ്യാപിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ നിയമപരമായ അറിവില്ലായ്മയുടെ ഉത്തമ ഉദാഹരണമാണിതെന്നും ഭരണകൂടത്തിന്റെയും, മരുന്ന് നിർമ്മാതാക്കളുടെയും വീഴ്ച ഒളിപ്പിക്കാനാണ് തിടുക്കത്തിലുള്ള നടപടി എന്നാണ് ഐഎംഎയുടെ വാദം. മരുന്നിൽ പ്രശ്നമുണ്ടോയെന്ന് ഡോക്ടർ എങ്ങനെ അറിയുമെന്നും വിലകുറഞ്ഞ വ്യാവസായിക ആവശ്യത്തിനുള്ള ഡിഇജി അടങ്ങിയ കഫ്സിറപ്പുകൾ നേരത്തെയും മരണത്തിന് കാരണമായിട്ടുണ്ട്, പൊതുജനങ്ങളിൽ ആത്മവിശ്വാസം നൽകുന്നതിന് പകരം പ്രശ്നങ്ങളുണ്ടാക്കുന്നു, ഭരണകൂടം അനുമതി നൽകിയ മരുന്ന് കുറിച്ച് നൽകിയ ഡോക്ടർ എന്ത് പിഴച്ചുവെന്നും ഐഎംഎ പ്രതികരിച്ചു.
കൂടാതെ കുട്ടികളുടെ മരണത്തിന് ഉത്തരവാദി അധികാരികളും, മരുന്ന് നിർമ്മാതാക്കളുമാണ്, ആരോഗ്യപ്രവർത്തകർക്കെതിരായ ഭീഷണിയെ ചെറുക്കുമെന്നും ഐഎംഎ വ്യക്തമാക്കി. പത്ത് വർഷമായി കോൾഡ്രിഫ് മരുന്ന് കുട്ടികൾക്ക് നിർദേശിക്കുന്നുവെന്ന് മധ്യപ്രദേശില് അറസ്റ്റിലായ ഡോക്ടർ പ്രവീൺ സോണി മൊഴി നല്കിയിരുന്നു. മരിച്ച ഭൂരിഭാഗം കുട്ടികളെയും പരിശോധിച്ച ക്ലിനിക്കിലെ ഡോക്ടറാണ് പ്രവീൺ സോണി. മധ്യപ്രദേശിൽ മാത്രം 11 കുട്ടികളാണ് ഇതുവരെ മരിച്ചത്. ഡോ.പ്രവീൺ സോണി, മരണകാരിയായ കോൾഡ്രിഫ് സിറപ്പ് കുട്ടികൾക്ക് എഴുതി നൽകിയെന്നാണ് പൊലീസ് പറയുന്നത്. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീശൻ ഫാർമസ്യൂട്ടിക്കൽസാണ് കോൾഡ്രിഫ് സിറപ്പ് ഉൽപ്പാദിപ്പിച്ചത്. ഇവർക്കെതിരെയും മധ്യപ്രദേശ് സർക്കാർ കേസെടുത്തിട്ടുണ്ട്. ഈ സിറപ് കഴിച്ച കുട്ടികളാണ് മരിച്ചത്. സിറപ്പിൽ 48.6 ശതമാനം ബ്രേക്ക് ഓയിൽ അടങ്ങിയെന്നായിരുന്നു കണ്ടെത്തൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam