തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന് തിരിച്ചടി; കുറ്റക്കാരനെന്ന് കോടതി

Published : Jan 03, 2026, 11:08 AM ISTUpdated : Jan 03, 2026, 01:11 PM IST
antony raju

Synopsis

തൊണ്ടിമുതൽ കേസിൽ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി. 19 വർഷങ്ങള്‍ക്ക് ശേഷം തിരുവനന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്.  

തിരുവനന്തപുരം: ലഹരിക്കേസിൽ വിദേശിയായ പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ ആൻ്റണി രാജു കുറ്റക്കാരമെന്ന് കോടതി. ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ വരെ ആൻ്റണി രാജുവിനെതിരെ തെളിഞ്ഞതായി നെടുമങ്ങാട് ഒന്നാം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി വിധിച്ചു. മുൻ കോടതി ക്ലർക്കായ ജോസും കുറ്റക്കാരനാണ്. കുറ്റപത്രം നൽകി 19 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി പറയുന്നത്.

നീതിന്യായ രംഗത്ത് തന്നെ അപൂർവ്വമായ ഒരു കേസിലാണ് നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്നും വിധിയുണ്ടായത്. ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാനായി കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ഒരു ജനപ്രതിനിധിയും മുൻ കോടതി ഉദ്യോഗസ്ഥനും ചേർന്ന് നടത്തിയ കുറ്റമാണ് തെളിയിക്കപ്പെട്ടത്. 1990 ഏപ്രിൽ ഏപ്രിൽ നാലിനാണ് ഓസ്ട്രേലിയൻ പൗരനായ സാൽവദോർ സാർലി അടിവസ്ത്രത്തിലൊളിപ്പിച്ച ഹാഷിഷുമായി പിടിയിലായത്. പൂന്തുറ എസ്എച്ചഒയായ ജയമോഹൻ കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം തടവും പിഴയും വിധിച്ചു. ഈ വിചാരണ നടക്കുമ്പോള്‍ തന്നെ തൊണ്ടി ക്ലർക്കിനെ സ്വാധീനിച്ച പ്രതിയുടെ അഭിഭാഷകനായ ആൻ്റണിരാജു അടിവസ്ത്രം പുറത്തുകൊണ്ടുപോയി ചെറുതാക്കി തിരികെ വച്ചു. പ്രതിയുടെ സ്വകാര്യ വസ്തുക്കള്‍ വിട്ടുകൊടുക്കാനുള്ള കോടതി ഉത്തരവിൻെറ മറവിലാണ് തൊണ്ടിയും കടത്തിയത്.

മുഖ്യ തൊണ്ടിമുതലായ അടിവസ്ത്രം പ്രതിയുടെതല്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ച ഹൈക്കോടതി വിദേശിയെ വെറുതെവിട്ടു. ഇതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ ജനമോഹൻ നിയപോരാട്ടം തുടങ്ങുന്നത്. അദ്ദേഹത്തിൻ്റെ പരാതിയില്‍ ഹൈക്കോടതി വിജിലൻസ് അന്വേഷണം നടത്തിയ അട്ടിമറി കണ്ടെത്തി.വഞ്ചിയൂർ പൊലിസ് 1994ൽ കേസെടുത്തുവെങ്കിലും പല പ്രാവശ്യം അന്വേഷണം അട്ടിമറിച്ചു. 2006 ഉത്തരമേഖല ഐജിയായിരുന്ന ടിപി സെൻകുമാർ നിയോഗിച്ച പ്രത്യേക സംഘമാണ് ആൻ്റണി രാജുവിനെതിരെ കുറ്റപത്രം സമർപ്പിച്ചത്.

വഞ്ചിയൂർ കോടതിയിൽ വർഷങ്ങളോളം കേസിൽ വിചാരണ നടക്കാതെ കിടന്നു. ഒടുവിൽ നെടുമങ്ങാട് കോടതിയിലേക്ക് മാറ്റി. 22 പ്രാവശ്യം മന്ത്രിയായിരുന്നപ്പോള്‍ കേസ് പരിഗണിച്ചു മാറ്റി. വർഷങ്ങള്‍ നീണ്ട തൊണ്ടി കേസ് എങ്ങുമെത്താത്ത് ഏഷ്യാനെറ്റ് ന്യൂസ് വാർത്തയായി. ന്യൂസ് അവർ ചർച്ച ചെയ്തു. വീണ്ടും കോടതി നടപടികള്‍ തുടങ്ങിയപ്പോള്‍ ആൻ്റണി രാജു കേസ് റദ്ദാക്കാൻ സുപ്രീം കോടതി വരെ പോയി. പക്ഷെ വിചാരണ നടത്താൻ കോടതി ഉത്തരവിട്ടു. ഒടുവിലാണ് നിർണായക വിധി പുറത്തുവന്നിരിക്കുന്നത്.

സർക്കാർ ഉദ്യോഗസ്ഥരുടെ വിശ്വാസ വഞ്ചന, ഗൂഢാലോചന, വഞ്ചന, തെളിവ് നശിപ്പിക്കൽ, കള്ള തെളിവ് നിർമ്മിക്കൽ, പൊതുവായ ഉദ്ദേശത്തോടെ ഒത്തു ചേർന്ന് ഗുഢാലോചന നടത്തുക, പൊതു സേവകന്റെ നിയമ ലംഘനം, വ്യാജ രേഖ ചമക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കുന്നാവുന്ന കുറ്റമാണ് തെളിഞ്ഞിരിക്കുന്നത്.

തൊണ്ടിമുതൽ കേസിന്‍റെ നാള്‍വഴി

1990 ഏപ്രില്‍ 4 -  ഹാഷിഷ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഓസ്ട്രേലിയൻ സ്വദേശി തിരുവനന്തപുരത്ത് പിടിയിൽ 

  • 61 ഗ്രാം ഹാഷിഷ് ഓയിലാണ് കടത്തിയത്
  • 90ല്‍ തന്നെ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി പത്ത് വര്‍ഷം തടവിനും ഒരു ലക്ഷം രൂപ പിഴയക്കും ശിക്ഷിക്കുന്നു
  • പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സെലിൻ വിൽഫ്രണ്ടിന്‍റെ ജൂനിയര്‍ ആയിരുന്നു ആന്‍റണി രാജു
  • 1994 ല്‍ ഹൈക്കോടതിയില്‍ അപ്പീല്‍
  • അപ്പീലില്‍  ഇയാളെ വെറുതേ വിടുന്നു. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിക്ക് പാകമാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വെറുതെ വിട്ടത്
  • വിട്ടയച്ചതിനെ തുടര്‍ന്ന് സാൽവദോർ സാർലി തിരികെ നാട്ടിലേക്ക് മടങ്ങി
  • തൊണ്ടി മുതലിൽ കൃത്രിമം കാട്ടിയെന്ന് ആരോപിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ ഹൈക്കോടതിയെ സമീപിക്കുന്നു
  • തൊണ്ടിയില്‍ കൃത്രിമം നടത്തിയെന്ന സൂചനയോടെ ഹൈക്കോടതിയിൽ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കുന്നു
  • ഇതിന്‍റെ അടിസ്ഥാനത്തില്‍ 1994ൽ വഞ്ചിയൂർ പൊലീസ് കേസെടുത്തു
  • കൃത്രിമം നടത്തിയത്  കോടതിയിലെ തൊണ്ടി ക്ലര്‍ക്ക് ജോസും ആന്‍റണി രാജുവും ചേര്‍ന്ന്

​അട്ടിമറിയുടെ  ചരിത്രം ഇങ്ങിനെ

  • സാൽവദോർ സാർലി ജയിലിലായി 4 മാസം കഴിഞ്ഞപ്പോള്‍  പോള്‍ എന്ന  പേരില്‍ ബന്ധു കോടതിയിലെത്തുന്നു
  • കോടതിയുടെ കസ്റ്റഡിയിലുള്ള കേസിന് ആവശ്യമില്ലാത്ത  സ്വകാര്യവസ്തുക്കള്‍ കൈമാറണം എന്ന് ഹര്‍ജി നല്‍കി
  • പോളും ആന്‍റണി രാജുവും സ്വകാര്യവസ്തുക്കള്‍ക്കൊപ്പം തൊണ്ടി മുതലായ അടിവസ്ത്രം കൂടി ഒപ്പിട്ട് വാങ്ങി
  • പിന്നീട് വിചാരണക്ക് തൊട്ടുമുമ്പാണ് ഇത് കോടതിയില്‍ തിരികെ നല്‍കുന്നത്
  • ഇക്കാലയളവിനിടെ അടിവസ്ത്രം മുറിച്ച് ചെറുതാക്കി വീണ്ടും തുന്നി
  • നിലിവിലുള്ള നൂലും മുറിച്ച ശേഷം സ്റ്റിച്ച് ചെയ്ത നൂലും രണ്ട് കളറില്‍
  • കേസിലെ പ്രധാന തെളിവായത് ആന്‍റണി രാജു ഒപ്പിട്ട രേഖ
  • അടിവസ്ത്രം വെട്ടിച്ചെറുതാക്കിയതായി ഫോറൻസിക് പരിശോധനയിലും തെളിഞ്ഞു
  • 2005 ല്‍ ഉത്തരമേഖലാ ഐജിയായിരുന്ന ടി പി സെന്‍കുമാര്‍ അന്വേഷണത്തിന്  ഉത്തരവിടുന്നു
  • 2006ല്‍  ഫെബ്രുവരി 13ന്  ജോസ് ഒന്നാംപ്രതിയും ആന്‍റണി രാജു രണ്ടാം പ്രതിയുമായി വഞ്ചിയൂര്‍ കോടതിയില്‍ കുറ്റപത്രം നല്‍കുന്നു
  • 2014 ല്‍  പ്രത്യേക ഉത്തരവിലൂടെ ജനപ്രതിനിധികള്‍ക്കായുള്ള നെടുമങ്ങാട്ടെ പ്രത്യേക കോടതിയിലെക്ക്  കേസ് മാറ്റുന്നു
  • കേസിനെതിരെ  ഹൈക്കോടതിയിലും സുപ്രീംകോടതിയിലും  ആന്‍റണി രാജു ഹര്‍ജി നല്‍കുന്നു
  • കേസില്‍ വിചാരണ നടക്കട്ടെയെന്ന് സുപ്രീംകോടതി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കെഎസ്ആര്‍ടിസിയ്ക്ക് 93.72 കോടി രൂപ അനുവദിച്ച് ധനമന്ത്രി; പെൻഷൻ വിതരണത്തിന് 73.72 കോടി, മറ്റ് ആവശ്യങ്ങള്‍ക്ക് 20 കോടി
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ലൈംഗികാതിക്രമ കേസ്: രണ്ടാം പ്രതി ജോബി ജോസഫിന് മുന്‍കൂര്‍ ജാമ്യം