
ആലപ്പുഴ: ആലപ്പുഴ ചെങ്ങന്നൂരിൽ വയോധികന്‍റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോർട്ടം ചെയ്യാൻ കോടതി ഉത്തരവ്. പുലിയൂർ സ്വദേശി യേശുദാസിന്‍റെ മൃതദേഹമാണ് വീണ്ടും പോസ്റ്റുമോർട്ടം ചെയ്യാൻ ചെങ്ങന്നൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. യേശുദാസിന്‍റെ മരണത്തിൽ ദുരൂഹത സംശയിച്ച് മരുമകൾ ലീന ബിൻസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് നടപടി.
മാർച്ച് 20 നാണ് യേശുദാസ് മരിച്ചത്. ആശുപത്രിയിൽ എത്തും മുമ്പ് മരിച്ചിട്ടും അന്ന് പോസ്റ്റുമോർട്ടം നടത്തിയില്ലെന്നാണ് ആക്ഷേപം. മരിക്കുന്നതിന് മുമ്പ് യേശുദാസിന്‍റെ സ്വത്തുക്കൾ സഹോദരന്‍റെ പേരിലേക്ക് മാറ്റിയതും സംശയങ്ങൾ കൂട്ടിയെന്ന് പരാതിയിൽ പറയുന്നു. മരണത്തിൽ സംശയമുണ്ടെന്ന് കാണിച്ച് കുടുംബം നൽകിയ പരാതിയിൽ ചെങ്ങന്നൂർ പൊലീസും അന്വേഷണം നടത്തുന്നുണ്ട്. പുലിയൂർ സെന്‍റ് മേരീസ് പളളിയിൽ അടക്കം ചെയ്ത മൃതദേഹം ചൊവ്വാഴ്ച രാവിലെ പുറത്തെടുക്കാനാണ് കോടതി നിർദേശം. ചെങ്ങന്നൂർ തഹസിൽദാരുടെ മേൽനോട്ടത്തിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാവാതെ നടപടികൾ പൂർത്തായിക്കണമെന്നാണ് കോടതി ഉത്തരവ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam