ഇടുക്കി: ജില്ലയിൽ ഇന്നലെ രാത്രി മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പരമാവധി ആളുകളെ ടെസ്റ്റ് ചെയ്യാൻ ജില്ലയിൽ ചേർന്ന അവലോകനയോഗത്തിൽ തീരുമാനം. കോട്ടയത്തെ ടെസ്റ്റിംഗ് ലാബിൽ നിലവിൽ ഇടുക്കിയിൽ നിന്ന് വരുന്ന സാമ്പിളുകൾക്ക് മുൻതൂക്കം നൽകുന്നുണ്ട്. സമാനമായ മുൻഗണനയോടെ ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും എറണാകുളത്തും ടെസ്റ്റിംഗ് നടത്തുകയോ, കാസർകോടിന് സമാനമായി ഇടുക്കിയിലും ഒരു ടെസ്റ്റിംഗ് ലാബ് പെട്ടെന്ന് സജ്ജീകരിക്കുകയോ വേണമെന്നാണ് ജില്ലാ ഭരണകൂടം സംസ്ഥാനസർക്കാരിനോട് അഭ്യർത്ഥിച്ചിരിക്കുന്നത്. അതിർത്തി കടന്ന് വരുന്നവരിലാണ് കൂടുതൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്ന് വ്യക്തമായതിനാൽ, അതിർത്തിയിൽ കർശനപരിശോധന ഏർപ്പെടുത്താനാണ് തീരുമാനം.
സ്വാബ് പരിശോധനയ്ക്കായി സാമ്പിളുകൾ നൽകുന്ന എല്ലാവരും ഹോം ക്വാറന്‍റീനിൽ പോകുന്ന സാഹചര്യം ഇതുവരെ ഇടുക്കിയിൽ ഉണ്ടായിരുന്നില്ല. അത് നിർബന്ധമാക്കുമെന്നും, പരിശോധനയ്ക്ക് സ്വയം തയ്യാറായി വരുന്നവരും, അതല്ലാതെ ആരോഗ്യവകുപ്പ് കണ്ടെത്തി പരിശോധിക്കുന്നവരും നിർബന്ധമായും ഹോം ക്വാറന്‍റീനിൽ പോകണമെന്നും ജില്ലാ ഭരണകൂടം കർശനനിർദേശം നൽകി.
ഇടുക്കിയിൽ നിലനിൽക്കുന്നത് അതീവഗുരുതരമായ സ്ഥിതിവിശേഷമാണെന്ന് ജില്ലാ കളക്ടർ എച്ച് ദിനേശൻ അവലോകനയോഗത്തിന് ശേഷം വ്യക്തമാക്കി. ജില്ലയിൽ നിലവിൽ 17 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 1300-ഓളം പേർ നിരീക്ഷണത്തിലുണ്ട്. ഇന്നലെ രാത്രി മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരെയെല്ലാം ഇന്നലെ രാത്രി തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഒരു ആരോഗ്യ പ്രവർത്തക, നഗരസഭാംഗം, ജനപ്രതിനിധി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തൊടുപുഴ ജില്ലാ ആശുപത്രിയിലെ നഴ്സിനാണ് രോഗം സ്ഥിരീകരിച്ചത്. തൊടുപുഴ നഗരസഭാംഗത്തിനും കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച മൂന്നാമത്തെയാൾ മരിയാപുരം സ്വദേശിയാണ്. ഒരിക്കൽ ഗ്രീൻസോണിലായിരുന്ന കോട്ടയത്തും ഇടുക്കിയിലുമായി 34 പേർക്കാണ് നിലവിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
വലിയ ആശങ്ക സൃഷ്ടിക്കുന്ന ഒരു കാര്യം ഇന്നലെ രാത്രി ഫലം വരുന്നത് വരെ രോഗം സ്ഥിരീകരിച്ച ആളുകൾ എല്ലാവരും ആളുകളുമായി ഇടപഴകിയിരുന്നു എന്നതാണ്. ഇന്നലെ രാത്രി രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തക ഇന്നലെ രാത്രി വരെ ഡ്യൂട്ടിയിലുണ്ടായിരുന്നു. 107 പേരുമായി വരെ ഇവർ അടുത്ത് ഇടപഴകിയിരിക്കാം എന്നാണ് വിലയിരുത്തൽ. ഇവരെയെല്ലാം കണ്ടെത്തി ക്വാറന്‍റീനിൽ ആക്കിയെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്.
നിലവിൽ ഇടുക്കിയിൽ അതീവജാഗ്രത വേണ്ട സാഹചര്യമാണെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി എം എം മണി വ്യക്തമാക്കി. ''കൂടുതൽ കേസ് ഇടുക്കിയിൽ പ്രതീക്ഷിക്കുന്നുണ്ട്. അതിർത്തി കടന്ന് വന്നവരിൽ നിന്നാണ് കൊവിഡ് പടരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. തമിഴ്നാട് - കേരള അതിർത്തിയിൽ കർശനപരിശോധന നടത്തുന്നുണ്ട്'', മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam