തൊടുപുഴ ജില്ലാ ആശുപത്രിയിലെ നഴ്സിനാണ് രോഗം സ്ഥിരീകരിച്ചത്. തൊടുപുഴ നഗരസഭാംഗത്തിനും കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച മൂന്നാമത്തെയാൾ മരിയാപുരം സ്വദേശിയാണ്.
ഇടുക്കി: ഇടുക്കി ജില്ലയിൽ മൂന്നുപേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചെന്ന് ജില്ലാ കളക്ടർ. ഇന്നലെ രാത്രിയോടെയാണ് രോഗം സ്ഥിരീകരിച്ചത്. മൂവരെയും ആശുപത്രിയിലേക്ക് മാറ്റി.ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഇടുക്കി കളക്ടറുടെ പ്രതികരണം. ആരോഗ്യ പ്രവർത്തക, നഗരസഭാംഗം, ജനപ്രതിനിധി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
തൊടുപുഴ ജില്ലാ ആശുപത്രിയിലെ നഴ്സിനാണ് രോഗം സ്ഥിരീകരിച്ചത്. തൊടുപുഴ നഗരസഭാംഗത്തിനും കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച മൂന്നാമത്തെയാൾ മരിയാപുരം സ്വദേശിയാണ്. ഇടുക്കിയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഇതോടെ 17 ആയി. കോട്ടയത്തും ഇടുക്കിയിലുമായി 34 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഇന്നലെ ഇടുക്കിയിൽ കൊവിഡ് സ്ഥിരീകരിച്ച നാല് പേരിൽ മൂന്നാറിലെ അറുപതുകാരൻ ഒഴികെയുള്ളവർ സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയ ഡ്രൈവർമാരെ നിർബന്ധിത നിരീക്ഷണത്തിലാക്കിയ കേന്ദ്രത്തിലെ ശുചീകരണത്തൊഴിലാളിയാണ് ഇയാൾ. ഇവിടെയുള്ള മുഴുവൻ പേരുടെയും കൊവിഡ് പരിശോധന ഇതുവരെ പൂർത്തിയായിട്ടില്ല. ഇവരിൽ ആരിൽ നിന്നെങ്കിലുമാണ് രോഗം പകർന്നതെങ്കിൽ വിഷയം ഗുരുതരമാണ്.
ആരോഗ്യപ്രവർത്തകർക്കും ഈ ആശങ്കയുണ്ട്. മുപ്പതിലധികം വരുന്ന ഡ്രൈവർമാരെ ഉടനെ പരിശോധനക്ക് വിധേയരാക്കാനാണ് തീരുമാനം. അതേസമയം റെഡ് സോണിൽ കയറിയതോടെ ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. അടിയന്തര കാര്യങ്ങൾക്ക് മാത്രമാണ് ഇനി ജനങ്ങൾക്ക് പുറത്തിറങ്ങാനാവുക. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് 11 മുതൽ 5 വരെ തുറക്കാം. ചികിത്സക്ക് ഒഴികെയുള്ള ജില്ലക്ക് പുറത്തേക്കുള്ള യാത്രകൾക്ക് വിലക്കുണ്ട്. പുതിയ പതിനാല് കേസുകളിൽ ഭൂരിഭാഗവും ഇതരസംസ്ഥാനത്ത് നിന്ന് വന്നവരായതിനാൽ അതിർത്തികളിലെ പരിശോധനയും വർദ്ധിപ്പിച്ചിട്ടുണ്ട്.