കൊവിഡ് ബാധിതനടക്കം പത്തൊൻപത് പേരാണ് സംഘത്തിലുണ്ടായിരുന്നത്. മൂന്നാറിലെ റിസോര്‍ട്ടിൽ നിന്നാണ് ഇവര്‍ സുരക്ഷാ നിര്‍ദ്ദേശങ്ങൾ മറികടന്ന് കൊച്ചിയിലെത്തി വിമാനം കയറി പോകാൻ തയ്യാറായത്
ഇടുക്കി: മൂന്നാറിലെ ഹോട്ടലിൽ നിരീക്ഷണത്തിലായിരുന്ന കൊവിഡ് ബാധിതനായ ബ്രിട്ടൺ സ്വദേശിയും സംഘവും കൊച്ചിയിലെത്തിയത് അതീവ ഗുരുതര സ്ഥിതി വിശേഷമായാണ് ആരോഗ്യ പ്രവര്‍ത്തകര്‍ കാണുന്നത്. രോഗ ലക്ഷണങ്ങൾ ഉണ്ടെന്ന് കണ്ടെത്തി നിരീക്ഷണത്തിൽ കഴിയുന്ന വിനോദ സഞ്ചാരികളാണ് മൂന്നാറിൽ നിന്ന് കൊച്ചിയിലേക്ക് കടന്ന് കളഞ്ഞത്. ബ്രിട്ടണിൽ നിന്നുള്ള പത്തൊമ്പതംഗ സംഘം താമസിച്ചിരുന്നത് കെടിഡിസി ഹോട്ടലിലായിരുന്നു . രോഗ ലക്ഷണങ്ങൾ കൂടി കണ്ടെത്തിയ സാഹചര്യത്തിൽ സബ് കളക്ടറുടെ സംഘം സഞ്ചാരികളെ നേരിട്ട് കണ്ട് കാര്യങ്ങൾ ധരിപ്പിച്ചിരുന്നു.
ആരോഗ്യ പ്രവര്‍ത്തരുടെയും ജില്ലാ ഭരണകൂടത്തിന്‍റെയും കണ്ണ് വെട്ടിച്ച് ഇവരെങ്ങനെ മൂന്നാറിൽ നിന്ന് കൊച്ചിയിലെത്തി. ഹോട്ടൽ അധികൃതര്‍ അറിയാതെ ഇവര്‍ക്കെങ്ങനെ ബാഗേജുകളുമായി കടന്നു കളയാൻ കഴിഞ്ഞു , അവര്‍ സഞ്ചരിച്ച വാഹനം, ആഹാരം കഴിക്കാൻ അടക്കം ഇവര് എവിടെയെങ്കിലും ഇറങ്ങിയിരുന്നോ , ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയോ തുടങ്ങിയ ഒട്ടേറെ കാര്യങ്ങളിലാണ് ഇപ്പോഴും വലിയ ആശങ്ക നിലനിൽക്കുന്നത്.
നെടുമ്പാശേരിയിലെത്തി അധികൃതരുടെ കണ്ണുവെട്ടിച്ച് വിമാനം കയറിയ ബ്രിട്ടൺ സ്വദേശിയേയും സംഘത്തെയും പിന്നീട് തിരിച്ചിറക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 270 യാത്രക്കാരെയും തിരിച്ചിറക്കി. ഇവരെയെല്ലാം നിരീക്ഷണത്തിൽ വക്കാനാണ് അധികൃതരുടെ തീരുമാനം.
തുടര്‍ന്ന് വായിക്കാം:
രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ബ്രിട്ടൺ സ്വദേശിയുടെ ശ്രവം കഴിഞ്ഞ ദിവസം തന്നെ പരിശോധനക്ക് എത്തിയിരുന്നു. രാവിലെയാണ് കൊവിഡ് 19 സ്ഥിരീകരിക്കുന്ന പരിശോധന ഫലം കിട്ടയതെന്നും ഇത് കിട്ടിയ ശേഷം വിദേശിയെ ആശുപത്രിയിലേക്ക് മാറ്റാനെത്തിയപ്പോഴാണ് വിദേശിയും സംഘവും കടന്ന് കളഞ്ഞ വിവരം അറിയുന്നത്.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക