വൈകിട്ട് ആറ് മണിവരെ വോട്ട് ചെയ്ത 21,000 പേരിൽ 15 ശതമാനം പേർ എംപിമാർ മത്സരിക്കുന്നതിനെ അനുകൂലിച്ചപ്പോൾ 82 ശതമാനം പേർ എതിർത്തു. എംപിമാരുടെ മത്സരത്തിൽ കടുത്ത നിലപാടുമായി മുതിർന്ന കോണ്‍ഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
തിരുവനന്തപുരം: ലോക്‌സഭാംഗങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെതിരെ വലിയ പ്രതിഷേധമാണ് കക്ഷിരാഷ്ട്രീയ ഭേദമന്യേ ഉയരുന്നത്. മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച എംപിമാർക്കെതിരെ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ പരസ്യമായിതന്നെ രംഗത്ത് വന്നിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് 'യൂ ട്യൂബ് പോളി'ലെ ഇന്നത്തെ ചോദ്യം എംപിമാർ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോട് യോജിക്കുന്നുണ്ടോ എന്നായിരുന്നു. ജനാഭിപ്രായം എംപിമാർക്കത്ര അനുകൂലമല്ല. വൈകിട്ട് ആറ് മണിവരെ വോട്ട് ചെയ്ത 21,000 പേരിൽ 15 ശതമാനം പേർ എംപിമാർ മത്സരിക്കുന്നതിനെ അനുകൂലിച്ചപ്പോൾ 82 ശതമാനം പേർ എതിർത്തു.
'ഏത് പാർട്ടിയുടെ എംപിമാര് നിന്നാലും തോൽക്കണമെന്നും, പാർട്ടി നോക്കാതെ ഒറ്റകെട്ടായി തോൽപ്പിക്കണ'മെന്നുമാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. ജനങ്ങളുടെ നികുതി പണം വെറുതെ കളയുന്ന ഇത്തരക്കാരെ രാഷ്ട്രീയം നോക്കാതെ തോൽപ്പിക്കണം, സംസ്ഥാന ഖജനാവ് നഷ്ടത്തിലാക്കുന്ന ഇത് തുടരാൻ പാടില്ലാത്തതാണ്, ഒരു രാഷ്ട്രീയ പാർട്ടിയും ജനത്തിനു ഇത്തരം ബാദ്ധ്യതകൾ ഉണ്ടാക്കരുത്, പഴയ കാലമല്ല എന്ന് ഓർക്കുക തിരിച്ചടിക്കും എന്നിങ്ങനെ പോകുന്നു കമന്‍റുകൾ. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കുകയാണെങ്കിൽ പിന്നീട് ഒഴിവു വരുന്ന പാർലമെന്റ സീറ്റിലേക് ഉള്ള മുഴുവൻ ഇലക്ഷൻ ചിലവും ഇവരിൽ നിന്ന് തന്നെ വാങ്ങിയിട്ട് വേണം ഇവരെ നിയമസഭാസ്ഥാനയായി നിർത്തുവാൻ. അല്ലാതെ പബ്ലിക് ഫണ്ട് ഉപയോഗിച്ച് ഒരു വ്യക്തി പല പ്രാവശ്യം മത്സരിക്കുക എന്നത് അംഗീകരിക്കപ്പെടേണ്ട കാര്യമല്ല എന്നായിരുന്നു ഒരാളുടെ കമന്‍റ്.

എംപിമാര്‍ വീണ്ടും മത്സരിക്കുന്നതിനെതിരെ കത്തോലിക്കാ കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. ജനാധിപത്യത്തെ അവഹേളിക്കുന്ന രീതിയെന്നും താമരശ്ശേരി രൂപതാ പ്രസിഡന്റ് ഡോ. ചാക്കോ കാളാംപറമ്പില്‍ പറഞ്ഞു. ഖജനാവിന് അധിക ചെലവ് വരുത്തുന്നുവെന്നും ചാക്കോ കാളാംപറമ്പില്‍ ആരോപിച്ചു. എംപിമാരുടെ മത്സരത്തിൽ കടുത്ത നിലപാടുമായി മുതിർന്ന കോണ്‍ഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. എംപിമാർ ഇറങ്ങിയാൽ മത്സരത്തിൽ നിന്ന് പിൻവാങ്ങുമെന്നാണ് നേതാക്കൾ പറയുന്നത്. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ ഈ നിലപാട് അറിയിച്ചിട്ടുണ്ട്. സ്ഥാനാർത്ഥി നിർണ്ണയത്തിന്‍റെ രണ്ടാംഘട്ട ചർച്ചകൾ മറ്റന്നാൾ മുതൽ തുടങ്ങും. കെ സുധാകരൻ, എംകെ രാഘവൻ, കൊടിക്കുന്നിൽ, ഷാഫി പറമ്പിൽ തുടങ്ങിയ പല എംപിമാരും മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.


