കണ്ടവരും മിണ്ടിയവരും കൈ പിടിച്ചവരും അടുത്തിടപെട്ടവരുമൊക്കെയായി സംസ്ഥാനമാകെ സമ്പര്‍ക്ക പട്ടിക വ്യാപിച്ചതോടെയാണ് മുൻകരുതലെടുക്കാൻ കോൺഗ്രസ് നേതാവിന്‍റെ അഭ്യര്‍ത്ഥന
ഇടുക്കി: രോഗം പകരാനിടയുള്ള കാലയളവിൽ വ്യക്തിപരമായി ഇടപെട്ടവരും അടുത്ത് പെരുമാറിയവരും എല്ലാം ജാഗ്രത പാലിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഇടുക്കിയിലെ കോൺഗ്രസ് നേതാവ് എപി ഉസ്മാൻ. കണ്ടവരും മിണ്ടിയവരും കൈ പിടിച്ചവരും അടുത്തിടപെട്ടവരുമൊക്കെയായി സംസ്ഥാനമാകെ സമ്പര്‍ക്ക പട്ടിക വ്യാപിച്ചതോടെയാണ് കോൺഗ്രസ് നേതാവിന്‍റെ അഭ്യര്‍ത്ഥന.
ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധനാ ഫലം നൽകിയപ്പോഴാണ് കൊവിഡ് ബാധിതനാണെന്ന് തിരിച്ചറിയുന്നത്. അത് വരെ പൊതു പ്രവര്‍ത്തകനെന്ന നിലയിൽ സമൂഹത്തിൽ ഇടപെട്ടിട്ടുണ്ട്, കാസര്‍കോട് മുതൽ തിരുവനന്തപുരം വരെ പലസ്ഥലങ്ങളിൽ യാത്ര ചെയ്തു. ഫെബ്രുവരി 29 മുതൽ അടുത്തിടപെട്ടവരെല്ലാം ജാഗ്രത പാലിക്കണമെന്നാണ് കോൺഗ്രസ് നേതാവിന്‍റെ അഭ്യര്‍ത്ഥന.
ഏറ്റവും ചുരുങ്ങിയത് 1000 പേരെങ്കിലും ഉസ്മാന്‍റെ സമ്പര്‍ക്ക പട്ടികയിൽ ഉണ്ടെന്നാണ് ഇടുക്കി ജില്ലാ ഭരണകൂടത്തിന്‍റെ കണക്ക്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് മാര്‍ച്ചിലും നിയമസഭയിലും സെക്രട്ടറേയിറ്റിലും എല്ലാം കോൺഗ്രസ് നേതാവ് എത്തിയിരുന്നതായി റൂട്ട്മാപ്പ് പുറത്തിറങ്ങിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും അടക്കം നിരവധി ആളുകളുമായി സമ്പര്‍ക്കവും ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇടപഴകിയവരെല്ലാം പരിശോധനക്കും നിരീക്ഷണത്തിനും തയ്യാറാകണമെന്ന് കോൺഗ്രസ് നേതാവ് അഭ്യര്‍ത്ഥിക്കുന്നത്.
എന്നാൽ എപി ഉസ്മാന് കൊവിഡ് ബാധയുണ്ടായത് എങ്ങനെയാണെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തമായ ഒരു ഉത്തരം ആരോഗ്യ വകുപ്പിന് ഇല്ല. വിദേശിയുമായുള്ള സമ്പര്‍ക്കം ആകാമെന്ന നിഗമനം മാത്രമാണ് ഉള്ളത്. എവിടെയല്ലാം പോയെന്ന കാര്യത്തിൽ മുഴവൻ ഓര്‍മ്മയില്ലെന്നാണ് ഇദ്ദേഹം പറയന്നത്. ഫോൺ രേഖകൾ അടക്കം പരിശോധിക്കാനാണ് തീരുമാനം