
കട്ടപ്പന: സാമൂഹ്യവ്യാപന ഭീഷണിയിലാണ് ഇടുക്കി കട്ടപ്പന. രണ്ട് സംഭവങ്ങളിലായി ഏഴ് ദിവസത്തിനിടെ 26 പേർക്കാണ് കൊവിഡ് ബാധിച്ചത്. ഇതോടെ രോഗവ്യാപനം തടയാൻ കട്ടപ്പന ടൌണ് പൂർണ്ണമായും അടച്ചിട്ടുള്ള പ്രതിരോധത്തിലേക്ക് നഗരസഭയും ആരോഗ്യവകുപ്പും കടന്നു.
പതിനാറിന് കൊവിഡ് സ്ഥിരീകരിച്ച അമ്പത്തിരണ്ടുകാരന്‍റെ സമ്പർക്കത്തിൽ ആരോഗ്യപ്രവർത്തകർ ഉൾപ്പടെ 6 പേർക്കും, പതിനേഴിന് കൊവിഡ് സ്ഥിരീകരിച്ച ഹോട്ടൽ ജീവനക്കാരന്റെ സമ്പർക്കത്തിലൂടെ 18 പേർക്കുമാണ് കട്ടപ്പനയിൽ കൊവിഡ് ബാധിച്ചത്. കൂടുതൽ ആശങ്ക ഹോട്ടൽ ജീവനക്കാരന്റെ സമ്പർക്കം തന്നെ.
ഹോട്ടലിലെത്തിയ മുഴുവൻ ആളുകളെയും കണ്ടെത്താൻ ഇതുവരെ ആയിട്ടില്ല.ഇയാളുമായി പ്രാഥമിക-ദ്വദീയ സമ്പർക്കത്തിലായി വന്നത് ആയിരത്തിലധികം ആളുകളാണ്. രോഗികളുടെ എണ്ണം കൂടുവാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് തന്നെ പറയുന്നത്.അമ്പത്തിരണ്ടുകാരൻ ചികിത്സയിൽ കഴിഞ്ഞിരുന്ന കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി ഞായറാഴ്ച വരെ അടച്ചിടും. കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രിയിൽ വന്ന മുഴുവൻ ആളുകളെയും കണ്ടെത്തി പരിശോധിക്കാനുള്ള നടപടിയും തുടങ്ങിയിട്ടുണ്ട്.
നിലവിൽ ബസ്സുകൾ ഒന്നും കട്ടപ്പന ടൌണിലേക്ക് കടക്കുന്നില്ല. ഇടുക്കി,അടിമാലി,ഉപ്പുതറ ഭാഗത്ത് നിന്നുള്ള ബസുകൾ ഇടുക്കിക്കവല വരെയും, നെടുങ്കണ്ടം, വണ്ടൻമേട് ഭാഗത്ത് നിന്നുള്ളവ പാറക്കടവ് വരെയും മാത്രമാണ് സർവീസ് നടത്തുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam