
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ. മെയ് എട്ടിന് രാവിലെ 6 മുതൽ മെയ് 16 വരെ ഒമ്പത് ദിവസത്തേക്ക് സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാനാണ് വീണ്ടും ലോക്ക്ഡൗണിലേക്ക് നീങ്ങുന്നത്. ഒമ്പത് ദിവസത്തെ ലോക്ക്ഡൗൺ കൊണ്ട് കാര്യങ്ങൾ അൽപ്പമെങ്കിലും നിയന്ത്രണ വിധേയമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ പറ്റിയുള്ള കൂടുതൽ വിശദാംശങ്ങൾ സർക്കാരിൽ നിന്ന് വരാൻ കാത്തിരിക്കുകയാണ്. കെഎസ്ആർടിസി സർവ്വീസുകളടക്കം പൊതുഗതാഗതം ഉണ്ടാകില്ല. കഴിഞ്ഞ ലോക്ക് ഡൗണിനുണ്ടായിരുന്നത് പോലെ അവശ്യ സേവനങ്ങൾക്ക് ഇളവുണ്ടാകും. പാൽ വിതരണം, അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ എന്നിവയ്ക്ക് പ്രത്യേക ഇളവുകൾ ഉണ്ടാകും. പ്രവർത്തന സമയവും മറ്റ് നിർദ്ദേശങ്ങളും സംബന്ധിച്ച മാർഗ നിർദ്ദേശങ്ങൾ ഇന്ന് വൈകിട്ടോടെ സർക്കാർ പുറത്തിറക്കും.
സംസ്ഥാനത്ത് കൊവിഡ് പ്രതിദിന കണക്ക് ഇന്നലെ നാൽപ്പതിനായിരം കടന്നിരുന്നു. അതീവ ഗുരുതര സാഹചര്യമെന്നും നിയന്ത്രണങ്ങൾ കൂടുതൽ ഏര്‍പ്പെടുത്തേണ്ടിവരുമെന്നും മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നതാണ്. ചില ജില്ലകളിൽ ഐസിയും കിടക്കകളും വെൻ്റിലേറ്റർ കിടക്കകളും ലഭ്യമല്ലാത്ത സാഹചര്യത്തിലേക്ക് നിങ്ങുന്നതിനിടെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam