Asianet News MalayalamAsianet News Malayalam

എറണാകുളത്ത് പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികളിൽ ഐസിയു കിടക്കകൾക്ക് ക്ഷാമം

എറണാകുളം ജില്ലയിൽ വെന്‍റിലേറ്ററിനായി രോഗികൾക്ക് ദിവസങ്ങൾ കാത്തിരുന്ന് ഒടുവിൽ തൃശൂർ, കോട്ടയം ജില്ലകളിലേക്ക് മാറേണ്ട അവസ്ഥയുമുണ്ടായി. രണ്ട് ദിവസമായി ഈ സാഹചര്യം അതിസങ്കീർണമാകുന്നു. എന്നാൽ ഐസിയു കിടക്കകളിൽ പകുതി ഇനിയും ലഭ്യമെന്നാണ് ജില്ല ഭരണകൂടം പറയുന്നത്.

covid 19 crisis in ernakulam as icu beds not available in private sector
Author
Kochi, First Published May 6, 2021, 7:05 AM IST

കൊച്ചി: കൊവിഡിന്‍റെ തീവ്രവ്യാപനമുള്ള എറണാകുളത്ത് പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികളിലൊന്നിലും ഐസിയു, വെന്‍റിലേറ്ററർ കിടക്കകൾ കിട്ടാനില്ല. രോഗിക്കെന്ന പേരിൽ ഞങ്ങൾ ബന്ധപ്പെട്ട കൊച്ചി നഗരത്തിലെ എല്ലാ ആശുപത്രികളും ഒരൊറ്റ ഐസിയു കിടക്ക പോലും ലഭ്യമാക്കാൻ കഴിയില്ലെന്നാണ് മറുപടി നൽകിയത്. എന്നാൽ ആവശ്യത്തിന് ഐസിയു കിടക്കകൾ നിലവിൽ ഒഴിവുണ്ടെന്നും നേരിട്ട് ആശുപത്രികളെ സമീപിക്കുന്ന രീതി ഒഴിവാക്കി സർക്കാർ സംവിധാനങ്ങൾ വഴി ബന്ധപ്പെടണമെന്നുമാണ് ജില്ല ഭരണകൂടത്തിന്‍റെ വിശദീകരണം.

കൊവിഡ് രോഗിക്കായി അടിയന്തര ഘട്ടത്തിൽ ഐസിയു,വെന്‍റിലേറ്റർ കിടക്ക വേണ്ടി വന്നാൽ അത് ലഭിക്കുമോ? സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്വകാര്യ മൾട്ടി സ്പെഷാലിറ്റി ആശുപത്രികൾ ഉള്ള കൊച്ചി നഗരത്തിലെ പ്രധാനപ്പെട്ട പത്ത് ആശുപത്രികളുമായി ഞങ്ങൾ ബന്ധപ്പെട്ടു. വിളിച്ച ആശുപത്രികളിലൊന്നും ഐസിയു കിടക്ക ഒഴിവില്ല. എന്ന് കിട്ടുമെന്നും ഉറപ്പില്ല. വെന്‍റിലേറ്ററും ബാക്കിയില്ലെന്നാണ്.

എറണാകുളം ജില്ലയിൽ വെന്‍റിലേറ്ററിനായി രോഗികൾക്ക് ദിവസങ്ങൾ കാത്തിരുന്ന് ഒടുവിൽ തൃശൂർ, കോട്ടയം ജില്ലകളിലേക്ക് മാറേണ്ട അവസ്ഥയുമുണ്ടായി. രണ്ട് ദിവസമായി ഈ സാഹചര്യം അതിസങ്കീർണമാകുന്നു. എന്നാൽ ഐസിയു കിടക്കകളിൽ പകുതി ഇനിയും ലഭ്യമെന്നാണ് ജില്ല ഭരണകൂടം പറയുന്നത്. ഐസിയു, വെന്‍റിലേറ്റർ സൗകര്യം വേണ്ടാത്ത രോഗികൾക്കായി പോലും പലയിടത്തും ഇത് മാറ്റി വയ്ക്കുന്ന സാഹചര്യമുണ്ട്. ഇത് ഒഴിവാക്കാനാണ് കേന്ദ്രീകൃത സംവിധാനത്തിലൂടെ ശ്രമിക്കുന്നത്. അടിന്തര ചികിത്സ ആവശ്യമുള്ളവർ ആശ പ്രവർത്തകർ, കൗൺസിലർമാർ, ഹെൽത്ത് ഓഫീസർമാർ വഴി മാത്രം ബന്ധപ്പെടണം.

വരും ദിവസങ്ങളിൽ സ്വകാര്യ ആശുപത്രികളിലെ നിശ്ചിത ശതമാനം ചികിത്സ സൗകര്യങ്ങൾ സർക്കാർ നേരിട്ട് ഏറ്റെടുക്കുമെന്നാണ് വിവരം. കൊച്ചി നഗരത്തിലെ ഉൾപ്പടെ വലിയ ഹോട്ടലുകളും, കെട്ടിടങ്ങളും ആശുപത്രികളാക്കി മാറ്റാനുള്ള ശ്രമങ്ങൾ ജില്ല ഭരണകൂടവും തുടങ്ങി.

Follow Us:
Download App:
  • android
  • ios